

തിരുവനന്തപുരം: റോഡിൽ ബൈക്ക് അഭ്യാസം കാണിക്കുന്നവരെ പിടികൂടാൻ പൊതുജനങ്ങളുടെ സഹായം തേടി മോട്ടോർ വാഹന വകുപ്പ്. അമിത വേഗമടക്കം നിയമ ലംഘനങ്ങൾ കണ്ടാൽ ദൃശ്യങ്ങളെടുത്ത് അയക്കാൻ എല്ലാ ജില്ലയിലും മൊബൈൽ നമ്പറുകൾ ഏർപ്പെടുത്തി. ബൈക്ക് അഭ്യാസങ്ങൾ വീണ്ടും കൂടിയ സാഹചര്യത്തിലാണ് എംവിഡിയുടെ പുതിയ നീക്കം.
റോഡുകൾ അഭ്യാസക്കളങ്ങളാക്കി മാറ്റിയും അവയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് നിയമ സംവിധാനങ്ങളെ വെല്ലുവിളിക്കുകയുമാണ് പലരും. ഒരാഴ്ചത്തെ ഓപ്പറേഷൻ സൈലൻസിലൂടെ ഈടാക്കിയ പിഴത്തുക 8681000 രൂപയാണ്. ഇതിൽ 68 ലക്ഷം അനധികൃത രൂപമാറ്റത്തിനും 18 ലക്ഷം അമിതവേഗത്തിനുമാണ്.
ഓപ്പറേഷൻ സൈലൻസ് പ്രഖ്യാപിച്ച് പരിശോധന വ്യാപകമാക്കിയെങ്കിലും പരിശോധകരുടെ കണ്ണെത്താത്ത ഇടങ്ങളിലാണ് അഭ്യാസങ്ങളെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വിലയിരുത്തൽ. അതിനാലാണ് നിയമലംഘനം കണ്ടെത്താൻ നാട്ടുകാരുടെ സഹായം തേടുന്നത്. നിയമലംഘനം നടത്തുന്ന വാഹനങ്ങളെയും ഓടിക്കുന്നവരെയും കുറിച്ചുള്ള വിവരങ്ങളും ഫോട്ടോയും ദൃശ്യങ്ങളും കൈമാറാം. അതാത് ജില്ലകളിലെ എൻഫോഴ്സ്മെന്റ് ആർടിഒ മാരുടെ നമ്പർ ഇതിനായി പരസ്യപ്പെടുത്തി.
അഭ്യാസ പ്രകടനം, മത്സരയോട്ടം, അപകടകരമായ രീതിയിലുള്ള വാഹനങ്ങളുടെ രൂപമാറ്റം, സൈലൻസറുകൾ മാറ്റി അതിതീവ്ര ശബ്ദം പുറപ്പെടുവിക്കൽ തുടങ്ങിയവയാണ് അറിയിക്കേണ്ടത്. ഇവ കണ്ടെത്തിയ സ്ഥലവും താലൂക്കും ജില്ലയും സന്ദേശത്തിൽ ഉൾപ്പെടുത്തണം. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും എംവിഡി ഉറപ്പ് നൽകുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates