രൂപമാറ്റം വരുത്തിയ ആഡംബര ബൈക്കുകളില്‍ ചീറിപ്പായും; നാട്ടുകാര്‍ക്ക് പേടിസ്വപ്നം, ഒടുവില്‍ കുടുക്കി എംവിഡി 

രൂപമാറ്റം വരുത്തിയും നമ്പര്‍ പ്ലേറ്റില്‍ കൃത്രിമത്വം കാട്ടിയും അമിത വേഗതയില്‍ അപകടകരമായ രീതിയില്‍ ഓടിച്ച ആഡംബര ബൈക്കുകള്‍ മോട്ടോര്‍ വാഹന വകുപ്പ് കഡിയിലെടുത്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവല്ല: രൂപമാറ്റം വരുത്തിയും നമ്പര്‍ പ്ലേറ്റില്‍ കൃത്രിമത്വം കാട്ടിയും അമിത വേഗതയില്‍ അപകടകരമായ രീതിയില്‍ ഓടിച്ച ആഡംബര ബൈക്കുകള്‍ മോട്ടോര്‍ വാഹന വകുപ്പ് കഡിയിലെടുത്തു. പെരിങ്ങര പഞ്ചായത്തിലെ വേങ്ങല്‍ വേളൂര്‍ മുണ്ടകം റോഡില്‍ നിന്നാണ് ബൈക്കുകള്‍ പിടികൂടിയത്. അര ലക്ഷം രൂപയോളം പിഴ ചുമത്തിയിട്ടുണ്ട്.

കസ്റ്റഡിയിലെടുത്ത ബൈക്കുകളെല്ലാം ലക്ഷങ്ങള്‍ വിലവരുന്ന ആഡംബര ബൈക്കുകളാണ്. പല ബൈക്കിന്റെയും ടയര്‍ മാറ്റി വീതികൂടിയ ടയര്‍ ഇട്ടിട്ടുണ്ട്. സൈലന്‍സര്‍ മാറ്റി പ്രത്യേക ശബ്ദം പുറപ്പെടുവിക്കുന്നവയാണ് വച്ചിരിക്കുന്നത്. മോട്ടോര്‍ വാഹനവകുപ്പ് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഇന്‍സ്‌പെക്ടര്‍ പിവി അനീഷിന്റെ നേതൃത്വത്തില്‍ എം ഷമീര്‍, മനു വിശ്വനാഥ്, സ്വാതി ദേവ്, എസ് സാബു എന്നിവരടങ്ങിയ സംഘമാണ് വാഹനങ്ങള്‍ പിടികൂടിയത്.

നട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് മോട്ടര്‍ വാഹന വകുപ്പ് വേങ്ങല്‍ -വേളൂര്‍ മുണ്ടകം റോഡില്‍ പരിശോധന കര്‍ശനമാക്കിയത്. വേങ്ങല്‍ പാടശേഖരത്തിനും ന്യൂ മാര്‍ക്കറ്റ് കനാലിനും മധ്യേയുള്ള നേര്‍രേഖയിലുള്ള റോഡ് കൂമ്പുംമൂട് അവസാനിക്കുകയാണ്. അയ്യനവേലി പാലം മുതല്‍ കൂമ്പുംമൂട് വരെ 2 കിലോമീറ്ററോളം ഏറെക്കുറെ വിജനമായ റോഡാണ്. ഈ ഭാഗത്ത് രാവും പകലും പുതുതലമുറ ബൈക്കുകളുമായി ചെറുപ്പക്കാര്‍ സ്ഥിരമായി അഭ്യാസ പ്രകടനം നടത്താറുണ്ട്.

റോഡിനോടു ചേര്‍ന്ന ബണ്ടില്‍ കുറെയധികം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവര്‍ക്കു വീടിനു പുറത്തേക്കിറങ്ങാന്‍ കഴിയാത്ത വിധം ബൈക്കുകള്‍ ചീറിപ്പായുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. കൊച്ചുകുട്ടികള്‍ പലപ്പോഴും അപകടത്തില്‍ പെടാതെ രക്ഷപെടുകയാണ്. ഇതോടൊപ്പം മദ്യം, ലഹരി എന്നിവയുടെ ഉപയോഗവും ഈ പ്രദേശത്തെത്തുന്നവരില്‍ കൂടിവരികയാണ്.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com