ഇനി വേവലാതി വേണ്ട; സ്‌കൂള്‍ ബസ് എപ്പോൾ എത്തും, വേ​ഗത എത്ര... എല്ലാം രക്ഷിതാക്കളുടെ മൊബൈലിൽ; 'വിദ്യാവാഹന്‍' ഇന്ന് മുതൽ

അംഗീകൃത സ്‌കൂള്‍ വാഹനങ്ങള്‍ക്കെല്ലാം വെഹിക്കിള്‍ ലൊക്കേഷന്‍ ഡിവൈസ് (ജിപിഎസ്) നിര്‍ബന്ധമാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: സ്‌കൂള്‍ ബസ് എപ്പോഴെത്തുമെന്ന് രക്ഷിതാക്കൾക്ക് ഇനി വീട്ടിൽ ഇരുന്നു തന്നെ മൊബൈല്‍ ആപ്പില്‍ അറിയാം. സ്‌കൂള്‍ വാഹനങ്ങളുടെ യാത്ര നിരീക്ഷിക്കാന്‍ കഴിയുന്ന 'വിദ്യാവാഹന്‍' ആപ്പ് ഇന്ന് മുതൽ പ്രവര്‍ത്തന സജ്ജമാകും. സ്‌കൂള്‍ വാഹനങ്ങളെ ജിപിഎസുമായി ബന്ധിപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയ 'സുരക്ഷാമിത്ര' സോഫ്റ്റ് വെയറില്‍ നിന്നുള്ള വിവരങ്ങളാണ് മൊബൈല്‍ ആപ്പ് വഴി ലഭിക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പദ്ധതി ഉദ്ഘാടനം ചെയ്യും.

അംഗീകൃത സ്‌കൂള്‍ വാഹനങ്ങള്‍ക്കെല്ലാം വെഹിക്കിള്‍ ലൊക്കേഷന്‍ ഡിവൈസ് (ജിപിഎസ്) നിര്‍ബന്ധമാണ്. വാഹനത്തിന്റെ സഞ്ചാരപഥം, വേഗം എന്നിവയെല്ലാം ഓണ്‍ലൈനില്‍ അറിയാനാകും. വാഹനം അപകടത്തില്‍പ്പെട്ടാല്‍ വിവരം ഉടന്‍ കണ്‍ട്രോള്‍ റൂമിലും എത്തും.

സുരക്ഷാമിത്ര സംവിധാനം രണ്ട് വര്‍ഷത്തിലേറെയായി സജ്ജമാണെങ്കിലും മൊബൈല്‍ ആപ്പ് ഇല്ലാത്തതിനാല്‍ ഇതിന്റെ പ്രയോജനം രക്ഷിതാക്കള്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും ലഭിച്ചിരുന്നില്ല. സുരക്ഷാമിത്രയില്‍ നിന്നുള്ള ഡാറ്റ ആപ്പിലേക്ക് സ്വീകരിക്കുന്നതിലെ തടസമായിരുന്നു കാരണം. ഇത് പരിഹരിച്ചതോടെയാണ് ആപ്പ് സജ്ജമായത്. 

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. രക്ഷിതാവിന്റെ മൊബൈല്‍ നമ്പറിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഈ നമ്പറായിരിക്കണം സ്‌കൂളിലും നല്‍കേണ്ടത്. ഓരോ സ്‌കൂള്‍ വാഹനങ്ങള്‍ക്കും പ്രത്യേക യൂസര്‍ നെയിമും ലോഗിനും നല്‍കിയിട്ടുണ്ട്. ഇതുപയോഗിച്ച് ബസിന്റെ റൂട്ട് മാപ്പും യാത്ര ചെയ്യുന്ന കുട്ടികളുടെ വിവരങ്ങളും (രക്ഷിതാക്കളുടെ മൊബൈല്‍ നമ്പറും) ഉള്‍ക്കൊള്ളിക്കണം.

ബസ് യാത്ര തുടങ്ങുന്നതു മുതല്‍ രക്ഷിതാക്കള്‍ക്ക് യാത്ര നിരീക്ഷിക്കാനാകും. അതിവേഗമെടുത്താല്‍ രക്ഷിതാവിനും മുന്നറിയിപ്പ് ലഭിക്കും. കുട്ടികള്‍ വെവ്വേറെ സ്‌കൂളുകളിലാണെങ്കിലും ഒറ്റ ആപ്പില്‍ നിരീക്ഷിക്കാം. 24,530 സ്‌കൂള്‍ ബസുകള്‍ സുരക്ഷാമിത്രയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആപ്പ് സൗജന്യമാണ്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com