

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മൊഴി നൽകാൻ സാവകാശം തേടി പി പി ദിവ്യ. അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം നൽകുമെന്ന് ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ ഗീത വ്യക്തമാക്കി. നവീൻ ബാബുവിന് എതിരെ പരാതി നൽകിയ പ്രശാന്തന്റെ മൊഴിയെടുത്തെന്നും വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ തെളിവുകള്‍ ശേഖരിച്ചെന്നും എ ഗീത പറഞ്ഞു. ആവശ്യമെങ്കില്‍ ഇനിയും മൊഴിയെടുക്കും.
അന്വേഷണ ചുമതലയിൽ നിന്ന് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയനെ മാറ്റിയാണ് എ ഗീതയ്ക്ക് അന്വേഷണ ചുമതല കൈമാറിയത്. റവന്യു മന്ത്രി കെ രാജന്റെ നിർദേശപ്രകാരമായിരുന്നു നടപടി. നവീന്‍ ബാബുവിന്റെ ആത്മഹത്യയും പെട്രോള്‍ പമ്പിനുള്ള അപേക്ഷയുടെ ഫയല്‍നീക്കവും സംബന്ധിച്ച് അന്വേഷിക്കുന്നതില്‍നിന്നാണ് കലക്ടറെ മാറ്റിയത്. സംഭവത്തില്‍ എഡിഎമ്മിന് അനുകൂലമായ പ്രാഥമിക റിപ്പോര്‍ട്ട് കലക്ടര്‍ നല്‍കിയിരുന്നു. എന്നാല്‍ പിന്നാലെ കലക്ടര്‍ക്ക് എതിരെ ആരോപണം വന്നതോടെയാണ് അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റിയത്.
അരുൺ കെ വിജയനെതിരെ നവീൻ ബാബുവിന്റെ ബന്ധുക്കളും രംഗത്തെത്തിയിരുന്നു. കലക്ടറുമായുള്ള നവീന്റെ ബന്ധം സൗഹൃദപരം ആയിരുന്നില്ലെന്ന് ഇവർ കണ്ണൂരിൽ നിന്നുള്ള അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു. നവീൻ ബാബുവിന് അവധി നൽകുന്നതിൽ കടുത്ത നിയന്ത്രണമുണ്ടായിരുന്നു. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതൽ നൽകാൻ വൈകിപ്പിച്ചുവെന്നും മൊഴിയിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates