നെടുങ്കണ്ടം കസ്റ്റഡി മരണം; പ്രതികളായ ആറ് പൊലീസുകാരെ പിരിച്ചുവിടാന്‍ തീരുമാനം

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ പ്രതികളായ ആറ് പൊലീസുകാരെ പിരിച്ചുവിടാന്‍ തീരുമാനം
മരിച്ച രാജ്കുമാര്‍
മരിച്ച രാജ്കുമാര്‍
Updated on
1 min read


തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ പ്രതികളായ ആറ് പൊലീസുകാരെ പിരിച്ചുവിടാന്‍ തീരുമാനം. കുറ്റാരോപിതരായ പ്രതികളെ വിചാരണ ചെയ്യാനും നിര്‍ദേശം നല്‍കി. ജസ്റ്റിസ് നാരായണകുറുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൊലീസുകാരെ സര്‍വീസില്‍ നിന്നു പിരിച്ചുവിടാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയതായും സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചു.

പ്രതികളായ എസ്‌ഐ സാബു, എഎസ്‌ഐ റോയ്, െ്രെഡവര്‍ നിയാസ്, സി.പി.ഒ ജിതിന്‍, റെജിമോന്‍, ഹോംഗാര്‍ഡ് ജെയിംസ് എന്നിവരെയാണ് പിരിച്ചുവിടുക. കേസില്‍ ഉള്‍പ്പെട്ട അഞ്ച് പോലീസുകാര്‍ക്കെതിരേ വകുപ്പുതല നടപടിയും സ്വീകരിക്കും. കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരേ അച്ചടക്ക നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.രാജ്കുമാറിന്റെ ഭാര്യയ്ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കുമായി 45 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും തീരുമാനമായി. 

2019 ജൂണ് 12നാണ് ഹരിതാ ഫിനാന്‍സ് ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് വാഗമണ്‍ സ്വദേശി രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് പിടികൂടുന്നത്. എന്നാല്‍ കസ്റ്റഡി രേഖപ്പെടുത്താതെ പണം വീണ്ടെടുക്കാനെന്ന പേരില്‍ നാല് ദിവസം ക്രൂരമായി മര്‍ദ്ദിച്ചു. ഒടുവില്‍ ജീവച്ഛവമായപ്പോള്‍ മജിസ്‌ട്രേറ്റിനെ പോലും കബളിപ്പിച്ച് പീരുമേട് ജയിലില്‍ റിമാന്റ് ചെയ്തു. ആരോഗ്യസ്ഥിതി വഷളായ രാജ്കുമാര്‍ ജൂണ് 21ന് ജയിലില്‍ വെച്ച് മരിച്ചു. ആദ്യഘട്ടത്തില്‍ ഹൃദയാഘാതമെന്ന് പറഞ്ഞ് ഒതുക്കി തീര്‍ക്കാനായിരുന്നു പൊലീസ് ശ്രമം. 

എന്നാല്‍ ബന്ധുക്കള്‍ പൊലീസിനെതിരെ രംഗത്തെത്തിയതോടെ െ്രെകംബ്രാഞ്ച് അന്വേഷണം ഏറ്റെടത്തു. നെടുങ്കണ്ടം സ്‌റ്റേഷനിലെ എസ്‌ഐ സാബു അടക്കമുള്ള ഏഴ് പൊലീസുകാരെ അറസ്റ്റ് ചെയ്തു. എന്നാല്‍ ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവര്‍ കുറ്റാരോപിതരായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നതിനെതിരെ പരാതി ഉയര്‍ന്നതോടെയാണ് ജൂലൈ നാലിന് ജുഡീഷ്യല്‍ കമ്മീഷനെ സമാന്തര അന്വേഷണത്തിന് സര്‍ക്കാര്‍ നിയോഗിച്ചത്.


 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com