നേപ്പാൾ വിമാനപകടം, ചിത്രം: എഎന്‍ഐ
നേപ്പാൾ വിമാനപകടം, ചിത്രം: എഎന്‍ഐ

വിമാനപകടത്തില്‍ മരിച്ചവരില്‍ പത്തനംതിട്ടയില്‍ നിന്ന് തിരിച്ചുപോയ മൂന്ന് നേപ്പാള്‍ സ്വദേശികളും 

നേപ്പാള്‍ വിമാനപകടത്തില്‍ മരിച്ചവരില്‍ പത്തനംതിട്ട ആനിക്കാട്ട് നിന്നുപോയ മൂന്ന് നേപ്പാള്‍ സ്വദേശികളും
Published on

പത്തനംതിട്ട: നേപ്പാള്‍ വിമാനപകടത്തില്‍ മരിച്ചവരില്‍ പത്തനംതിട്ട ആനിക്കാട്ട് നിന്നുപോയ മൂന്ന് നേപ്പാള്‍ സ്വദേശികളും. ആനിക്കാട്ട് നിന്ന് മടങ്ങിപ്പോയ അഞ്ചംഗ സംഘത്തിലെ മൂന്ന് പേരാണ് വിമാനദുരന്തത്തില്‍ മരിച്ചത്. റാബില്‍ ഹമല്‍, അനില്‍ ഷാഹി, രാജു ടക്കൂരി എന്നിവരാണ് ദുരന്തത്തിന് ഇരയായത്. 

നേപ്പാളില്‍ സുവിശേഷ പ്രവര്‍ത്തകനായിരുന്ന ആനിക്കാട് സ്വദേശി മാത്യു ഫിലിപ്പിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനാണ് അഞ്ചംഗ സംഘം നേപ്പാളില്‍ നിന്ന് കേരളത്തില്‍ എത്തിയത്. വെള്ളിയാഴ്ചയായിരുന്നു സംസ്‌കാര ചടങ്ങ്. ഇതില്‍ മുഴുനീളം പങ്കെടുത്ത സംഘം നേപ്പാളിലുള്ള സ്വദേശത്തേയ്ക്ക് മടങ്ങവേയാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ രണ്ടുപേര്‍ അപകടത്തിന് തൊട്ടുമുന്‍പ് കാഠ്മണ്ഡു വിമാനത്താവളത്തില്‍ ഇറങ്ങിയത് മൂലം രക്ഷപ്പെട്ടു. 

അതിനിടെ, നേപ്പാള്‍ വിമാനപകടത്തില്‍ മരിച്ചവരുടെ എണ്ണം 68 ആയി. അഞ്ചു ഇന്ത്യക്കാര്‍ അടക്കം 72 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.  മരിച്ചവരില്‍ രണ്ടു പിഞ്ചുകുട്ടികളും ഉള്‍പ്പെടുന്നു.പൊഖാറ വിമാനത്താവളത്തിന് സമീപം 72 സീറ്റുള്ള യതി എയര്‍ലൈന്‍സ് വിമാനമാണ് തകര്‍ന്നുവീണത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നേപ്പാളില്‍ നാളെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.

കാഠ്മണ്ഡുവില്‍ നിന്നും പൊഖാറയിലേക്ക് വന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. യതി എയറിന്റെ 9 എന്‍ എഎന്‍സി എടിആര്‍ 72 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.കാഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന വിമാനം പൊഖാറ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പാണ് തകര്‍ന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിനായി തെരച്ചില്‍ തുടരുകയാണ്.

രാവിലെ 10.33 മണിയോടെയായിരുന്നു അപകടം. വിമാനം പൂര്‍ണമായി കത്തിയമര്‍ന്നു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെത്തുടര്‍ന്ന് പൊഖാറ വിമാനത്താവളം അടച്ചു. കത്തിയമര്‍ന്ന വിമാനത്തില്‍ നിന്ന് തീ ഉയരുന്നത് കാരണം രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിമാനാപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും, കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ദുഃഖം രേഖപ്പെടുത്തി

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com