Nilambur by-election |സര്‍വേയില്‍ ആര്യാടന്‍ ഷൗക്കത്ത്, നേതാക്കളുടെ കണക്കില്‍ ജോയി; നിലമ്പൂരില്‍ ആരെ തള്ളും? കോണ്‍ഗ്രസ് വിഷമ വൃത്തത്തില്‍

Nilambur by-election
വിഎസ് ജോയി, ആര്യാടന്‍ ഷൗക്കത്ത്‌ facebook
Updated on
1 min read

തിരുവനന്തപുരം: ആര്യാടന്‍ ഷൗക്കത്തോ അതോ വിഎസ് ജോയിയോ? നിലമ്പൂര്‍ തെരഞ്ഞെടുപ്പ് അടുത്തു വരുമ്പോള്‍ ഇങ്ങനെയൊരു വിഷമ വൃത്തത്തിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് എഐസിസി നടത്തിയ സര്‍വേ ഷൗക്കത്തിന് അനുകൂലമാണ്, എന്നാല്‍ പാര്‍ട്ടി വിലയിരുത്തലില്‍ ജയസാധ്യത ജോയിക്കും. ആരെ തള്ളും, ആരെ കൊള്ളും എന്ന ആശയക്കുഴപ്പത്തിലാണ് നേതാക്കള്‍.

തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ജയസാധ്യതയാണ് സര്‍വേ പ്രധാനമായും പരിശോധിച്ചത്. ഷൗക്കത്തിനാണോ ജോയിക്കാണോ സാധ്യത കൂടുതല്‍ എന്നും വിലയിരുത്തി. സര്‍വേയിലെ കണ്ടെത്തല്‍ നേതൃത്വത്തിന്റെ വിലയിരുത്തലിനോട് യോജിച്ചു പോവുന്നില്ലെന്നതാണ് പാര്‍ട്ടിയെ കുഴപ്പിക്കുന്നത്.

സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ പാര്‍ട്ടി അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ലെന്ന്, മണ്ഡലത്തിന്റെ ചുമതലയുള്ള നേതാവ് എപി അനില്‍ കുമാര്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു. എഐസിസി സര്‍വേ നടത്തിയിട്ടുണ്ടാവാം, എന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണയം പല ഘടകങ്ങളെ പരിഗണിച്ചായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇടതു സ്വതന്ത്രനായി ജയിച്ച പിവി അന്‍വര്‍ രാജിവച്ചതിനെത്തുടര്‍ന്നാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പു നടക്കുന്നത്. ഇടതുപക്ഷവുമായി ഇടഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന അന്‍വര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

നിലമ്പൂരില്‍ കോണ്‍ഗ്രസ് കോട്ട കാത്ത ആര്യാടന്‍ മുഹമ്മദിന്റെ മകനാണ് എന്നതാണ് ഷൗക്കത്തിന്റെ ഏറ്റവും വലിയ അനുകൂല ഘടകം. ലീഗുമായിപ്പോലും നേര്‍ക്കു നേര്‍ നിന്നാണ് ആര്യാടന്‍ ശക്തനായ നേതാവായത്. മണ്ഡലത്തില്‍ ലീഗ് ശക്തമായ സാന്നിധ്യമാണെങ്കിലും ലീഗ് ഇതര വോട്ടുകളും നിര്‍ണായകമാണ്.

ഡിസിസി പ്രസിഡന്റ് എന്ന നിലയുള്ള പ്രവര്‍ത്തന മികവാണ് ജോയിയുടെ പ്ലസ് പോയിന്റ്. സംസ്ഥാനത്തെ പ്രായം കുറഞ്ഞ ഡിസിസി പ്രസിഡന്റ് ആണ് ജോയി. ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കമ്മിറ്റിയാണ് മലപ്പുറത്തേതെന്ന് ജോയി പറയുന്നു. അടുത്തിടെ പതിനായിരത്തോളം പേരാണ് കോണ്‍ഗ്രസിലെത്തിയതെന്നും ഇതിന് ദൃഷ്ടാന്തമായി ജോയി ചൂണ്ടിക്കാട്ടുന്നു.

Nilambur by-election
Sooranad Rajasekharan: കോൺ​ഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ അന്തരിച്ചു

അന്‍വറിനെ സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ഷൗക്കത്തിനോടുള്ള അതൃപ്തി അന്‍വര്‍ പരസ്യമായി നേരത്തെ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പില്‍ അതു പ്രതിഫലിക്കില്ലെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ഇടതുപക്ഷത്തിന്റെ ജയം തടയേണ്ടത് അന്‍വറിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. അതുകൊണ്ട് ഷൗക്കത്ത് സ്ഥാനാര്‍ഥിയായാല്‍ പോലും അന്‍വറിനു പിന്തുണയ്‌ക്കേണ്ടി വരുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com