തെരഞ്ഞെടുപ്പ് ചൂടില്‍ പാര്‍ട്ടികള്‍; സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമായി

സിപിഎമ്മിനെ സംബന്ധിച്ച് പാര്‍ട്ടി ചിഹ്നത്തില്‍ ആരും ജയിച്ചിട്ടില്ലാത്ത മണ്ഡലം കൂടിയാണ് നിലമ്പൂര്‍
nilambur byelection
തെരഞ്ഞെടുപ്പ് ചൂടില്‍ പാര്‍ട്ടികള്‍ഫയല്‍
Updated on
1 min read

മലപ്പുറം: നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് സംസ്ഥാനത്തെ പ്രധാന മുന്നണികള്‍ കടന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്, സിപിഎം ജില്ലാ കമ്മറ്റി അംഗം പി ഷബീര്‍, മേഖല കമ്മിറ്റി അംഗം വി എം ഷൗക്കത്ത്, യു ഷറഫലി തുടങ്ങിയവരുടെ പേരുകളാണ് സിപിഎം പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പി വി അന്‍വര്‍ നിയമസഭാംഗത്വം രാജിവെച്ചൊഴിഞ്ഞതു മുതല്‍ എം സ്വരാജ് നിലമ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരികയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കൂടി വിലയിരുത്തിയ ശേഷമാകും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സിപിഎം അന്തിമ തീരുമാനം എടുക്കുക. മലപ്പുറം ജില്ലാ രൂപീകരണത്തിന് ശേഷം സിപിഎമ്മിനെ സംബന്ധിച്ച് പാര്‍ട്ടി ചിഹ്നത്തില്‍ ആരും ജയിച്ചിട്ടില്ലാത്ത മണ്ഡലം കൂടിയാണ് നിലമ്പൂര്‍.

30 വര്‍ഷത്തോളം കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് ജയിച്ചിരുന്ന നിലമ്പൂര്‍ മണ്ഡലത്തില്‍ പി വി അന്‍വര്‍ എന്ന സ്വതന്ത്രനെ നിര്‍ത്തിയാണ് ഇടതുമുന്നണി അട്ടിമറി വിജയം നേടുന്നത്. രണ്ടു തവണ നിലമ്പൂരില്‍ വിജയം നേടിയ പി വി അന്‍വര്‍ ഇടതുകേന്ദ്രങ്ങളില്‍ താരമായി മാറുകയും ചെയ്തു. സമീപകാലത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി തെറ്റിയാണ് പി വി അന്‍വര്‍ ഇടതുമുന്നണി വിടുന്നത്. പിന്നാലെ എംഎല്‍എ സ്ഥാനം രാജിവെക്കുകയും, യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയുമായിരുന്നു.

ഡിസിസി പ്രസിഡന്റ് വി എസ് ജോയ്, മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മകനും കെപിസിസി സെക്രട്ടറിയുമായ ആര്യാടന്‍ ഷൗക്കത്ത് എന്നിവരുടെ പേരുകളാണ് യുഡിഎഫ് പരിഗണിക്കുന്നത്. കഴിഞ്ഞ തവണ ആര്യാടന്‍ ഷൗക്കത്തിനെയാണ് അന്‍വര്‍ പരാജയപ്പെടുത്തിയത്. ആര്യാടന്‍ ഷൗക്കത്തും വിഎസ് ജോയിയും തമ്മില്‍ സ്ഥാനാര്‍ത്ഥിയാവാനുളള തര്‍ക്കം മുറുകിയതോടെ, മറ്റു ചലരെ കൂടി പരിഗണിച്ചിരുന്നതായാണ് സൂചന. സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റായശേഷമുള്ള ആദ്യ വോട്ടെടുപ്പാണ്. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എ പി അനില്‍കുമാറിന് മണ്ഡലത്തിന്റെ ചുമതല നല്‍കിയിരുന്നു.

ബിജെപി സ്ഥാനാര്‍ത്ഥിയെ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ക്രൈസ്തവ സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാണ് ബിജെപി ശ്രമിക്കുന്നത്. ബിജെപി ഈസ്റ്റ് ജില്ലാ കമ്മറ്റി അംഗം രശ്മില്‍ നാഥ്, മേഖലാ വൈസ് പ്രസിഡന്റ് അശോക് കുമാര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറും വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായിരുന്ന നവ്യ ഹരിദാസ് തുടങ്ങിയ പേരുകളും ബിജെപി പരിഗണിക്കുന്നതായാണ് സൂചന. രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് ആയശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ്ു കൂടിയാണിത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com