

കോഴിക്കോട്: കോഴിക്കോട്ട് വീണ്ടും നിപ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ 43കാരനാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ അറിയിച്ചു.സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളയാളെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും. സ്രവം പൂനെയിലെ വൈറോളജി ലാബില്‍ പരിശോധന നടത്തും
ജന്തുജന്യ വൈറസ് രോഗമാണ് നിപ രോഗം. വവ്വാലുകളും പന്നികളുമാണ് വൈറസിന്റെ സ്വാഭാവിക വാഹകര്‍. നിപ വൈറസ് ബാധയുള്ള വവ്വാലുകളില്‍നിന്നോ പന്നികളില്‍നിന്നോ രോഗം മനുഷ്യരിലേക്ക് പകരാം. വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കാതെ രോഗിയുമായി അടുത്തിടപഴകുന്നതിലൂടെ മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്കും രോഗം പകരും.
വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം, ഉമിനീര്‍, മൂത്രം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെ രോഗം പകരാം. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് നാല് മുതല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാം. രക്തം, മൂത്രം, തൊണ്ടയില്‍ നിന്നുള്ള സ്രവം, നട്ടെല്ലില്‍നിന്ന് കുത്തിയെടുത്ത സുഷുമ്നാസ്രവം എന്നിവയാണ് പരിശോധനക്കായി അയക്കുന്നത്.
രോഗലക്ഷണങ്ങള്‍
പനിയോട് കൂടിയുള്ള ശരീരവേദന, തലവേദന, ക്ഷീണം, ചുമ, തൊണ്ടവേദന, വയറിളക്കം എന്നിവയാണ് പ്രാരംഭ രോഗലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിക്കുന്നതിനനുസരിച്ച് ഛര്‍ദ്ദി, സ്ഥലകാല ബോധമില്ലായ്മ, മാനസിക വിഭ്രാന്തി, അപസ്മാരം, ബോധക്ഷയം, ശ്വാസതടസ്സം എന്നിവയും ഉണ്ടാകാം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates