

ന്യൂഡൽഹി: കേരളത്തിൽ വീണ്ടും നിപ രോഗ ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അടിയന്തര നടപടിയുമായി കേന്ദ്ര സർക്കാർ. സജീവ കേസുകളും സമ്പർക്ക പട്ടികയും കണ്ടെത്തുന്നതുൾപ്പെടെ നാല് അടിയന്തര പൊതു ആരോഗ്യ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സർക്കാരിനു നിർദ്ദേശം നൽകി.
നിപ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിനു സഹായവുമായി കേന്ദ്ര സംഘത്തെ വിന്യസിക്കും. സാങ്കേതികം, വൈറസ് ബാധ കണ്ടെത്താനുള്ള പരിശോധന എന്നിവയ്ക്ക് ഈ സംഘം സഹായം നൽകും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വൺ ഹെൽത്ത് മിഷനിൽ നിന്നുള്ള അംഗങ്ങളുൾപ്പെടുന്ന കേന്ദ്ര സംഘത്തെയാണ് വിന്യസിക്കുന്നത്.
നിപ ബാധിച്ചു മരിച്ച മലപ്പുറം സ്വദേശിയായ 14കാരന്റെ കുടുംബത്തിലും അയൽപക്കത്തും നിപ ബാധ കണ്ടെത്തിയ പ്രദേശത്തിനു സമാന ഭൂപ്രകൃതിയുള്ള മേഖലകളിലും സജീവ രോഗികളുണ്ടോ എന്ന കാര്യം ഉടനടി ഉറപ്പു വരുത്തണമെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. രോഗം ബാധിച്ചു മരിച്ച കുട്ടിയുമായി നിപ സ്ഥിരീകരിച്ചതിന്റെ 12 ദിവസങ്ങൾക്ക് മുൻപ് വരെ സമ്പർക്കമുണ്ടായവരിൽ രോഗ ലക്ഷണങ്ങളുണ്ടോ എന്ന കാര്യം പരിശോധിക്കാനും വൈറസ് വ്യാപനം പ്രതിരോധിക്കാനും കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
രോഗിയുടെ സമ്പർക്കപട്ടികയിൽ ഉൾപ്പെടുന്നവരെ ക്വാറന്റൈൻ ചെയ്യാനും നിപ ലക്ഷണങ്ങൾ സംശയിക്കുന്നവരെ മാറ്റി പാർപ്പിക്കാനും നിർദ്ദേശമുണ്ട്. സമ്പർക്കത്തിലുള്ളവരുടെ വിവരങ്ങൾ ശേഖരിക്കണം. ഇവരുടെ സ്രവം പരിശോധിക്കാനുള്ള സൗകര്യമൊരുക്കണമെന്നും നിർദ്ദേശമുണ്ട്.
സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരം നിപ രോഗ പ്രതിരോധത്തിനുള്ള ആന്റി ബോഡികൾ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അയച്ചതായി മന്ത്രാലയം വ്യക്തമാക്കി. സ്രവ പരിശോധന ത്വരിതപ്പെടുത്താൻ ഒരു മൊബൈൽ ബയോസേഫ്റ്റി ലെവൽ 3 (ബിഎസ്എൽ 3) ലബോറട്ടി കോഴിക്കോട് സജ്ജമാക്കിയതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates