സാബു എം ജേക്കബ്‌/ഫയല്‍
സാബു എം ജേക്കബ്‌/ഫയല്‍

മിനിമം വേതനമില്ല, കുടിവെള്ളമില്ല; ശുചിമുറികള്‍ പോലുമില്ല; കിറ്റെക്‌സിന് എതിരെ തൊഴില്‍വകുപ്പിന്റെ റിപ്പോര്‍ട്ട്

കിഴക്കമ്പലത്തെ കിറ്റെക്‌സ് ഫാക്ടറിക്ക് എതിരെ തൊഴില്‍ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്
Published on

കൊച്ചി: കിഴക്കമ്പലത്തെ കിറ്റെക്‌സ് ഫാക്ടറിക്ക് എതിരെ തൊഴില്‍ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. മിനിമം വേതനം നല്‍കുന്നില്ല, വേണ്ടത്ര ശുചിമുറികളില്ല, കുടിവെള്ളം ഉറപ്പുവരിത്തിയിട്ടില്ല, തൊഴിലാളികള്‍ക്ക് അവധി നല്‍കുന്നില്ല തുടങ്ങിയവയാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. 

ഫാക്ടറിയിലെ തൊഴില്‍ ചൂഷണത്തിന് എതിരെ  ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് തൊഴില്‍ വകുപ്പ് പരിശേധന നടത്തിയത്. മാനേജ്‌മെന്റിന്റെയും തൊഴിലാളികളുടെയും അഭിപ്രായങ്ങള്‍ കേട്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

അവധി ദിനങ്ങളില്‍ തൊഴിലാളികളെ പണിയെടുപ്പിക്കുന്നു. ഇതിന് അധിക വേതനമില്ല. തൊഴില്‍ നിയമം 21/4 വകുപ്പ് പ്രകാരം മിനിമം വേതനം ഒരുക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടു. തൊഴിലാളികള്‍ക്ക് എതിരെ അനധികൃതമായി പിഴ ചുമത്തുന്നു. ആനുവല്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടു. തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിച്ച രജിസ്റ്റര്‍ സൂക്ഷിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇതര സംസ്ഥാന തൊഴിലാളികളെ സംബന്ധിച്ചും തദ്ദേശീയരായ തൊഴിലാളികളെ സംബന്ധിച്ചും തരംതിരിച്ചാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എത്ര ഇതര സംസ്ഥാന തൊഴിലാളികള്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു എന്ന് കൃത്യമായ കണക്കില്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇവര്‍ക്ക് അവധി നല്‍കാറില്ലെന്നും മിനിമം വേതനം നല്‍കാറില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ തൊഴില്‍വകുപ്പ് റിപ്പോര്‍ട്ട് കളവാണെന്ന് ആരോപിച്ച് കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് രംഗത്തുവന്നു. ശുചിമുറികളുടെയും കുടിവെള്ളത്തിന്റെയും കാര്യത്തില്‍ മാനദണ്ഡത്തില്‍ പറയുന്നതെല്ലാം പാലിച്ചാണ് ഫാക്ടറി തുടങ്ങിയതെന്ന് സാബു പറഞ്ഞു. 

അവധി ദിവസങ്ങളില്‍ ജോലി ചെയ്യിപ്പിക്കുന്നു എന്നത് തെറ്റാണെന്നും സാബു അവകാശപ്പെട്ടു. മിനിമം വേതനത്തെക്കാള്‍ 70 ശതമാനം ശമ്പളമാണ് താന്‍ കൊടുക്കുന്നതെന്നും തൊഴിലാളികള്‍ക്ക് നാലുനേരത്തെ ഭക്ഷണം സൗജന്യമായി കൊടുക്കുന്നുണ്ടെന്നും സാബു അവകാശപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com