പ്ലസ് വണ്‍ അലോട്ട്‌മെന്റ് നോക്കാന്‍ മൊബൈല്‍ റേഞ്ച് ഇല്ല; മരത്തിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥി വീണു, നട്ടെല്ലിന് പരിക്ക്

പ്ലസ് വണ്‍ അലോട്ട്‌മെന്റ് പരിശോധിക്കാന്‍ മൊബൈല്‍ റേഞ്ച് തേടി മരത്തിന്റെ മുകളില്‍ കയറിയ ആദിവാസി വിദ്യാര്‍ഥിക്ക് വീണ് ഗുരുതര പരിക്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കണ്ണൂര്‍: പ്ലസ് വണ്‍ അലോട്ട്‌മെന്റ് പരിശോധിക്കാന്‍ മൊബൈല്‍ റേഞ്ച് തേടി മരത്തിന്റെ മുകളില്‍ കയറിയ ആദിവാസി വിദ്യാര്‍ഥിക്ക് വീണ് ഗുരുതര പരിക്ക്. മരത്തിന്റെ മുകളില്‍ നിന്ന് വീണ് കണ്ണൂര്‍ കണ്ണവം വനമേഖലയിലെ പന്നിയോട് ആദിവാസി കോളനിയിലെ അനന്തു ബാബുവിനാണ് പരിക്കേറ്റത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ പത്താംക്ലാസ് പരീക്ഷ പാസായി പ്ലസ് വണ്‍ പ്രവേശനത്തിന് കാത്തിരിക്കുന്ന വിദ്യാര്‍ഥിയെ വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയ്ക്കാണ് സംഭവം. മൊബൈല്‍ റേഞ്ച് തേടി മരത്തിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥി അതിന്റെ മുകളില്‍ നിന്ന് വീണ് പരിക്കേല്‍ക്കുകയായിരുന്നു. നട്ടെല്ലിന് പൊട്ടലുണ്ട്. ഉടന്‍ തന്നെ കൂത്തുപറമ്പ് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. 

110 കുടുംബങ്ങളാണ് കോളനിയില്‍ താമസിക്കുന്നത്. വിവിധ തലങ്ങളിലായി 70ല്‍പ്പരം കുട്ടികള്‍ പഠിക്കുന്നുണ്ട്. ഇവിടെ ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കാത്തതുമായി ബന്ധപ്പെട്ട് കുട്ടികള്‍ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ തീരുമാനം ഉണ്ടായില്ലെന്നാണ് ആക്ഷേപം. മൊബൈല്‍ റേഞ്ച് ഇല്ലാത്തത് കൊണ്ട് കുട്ടികള്‍ മരത്തിന്റെ മുകളില്‍ സ്ഥാപിച്ച
ഏറുമാടത്തില്‍ കയറിയാണ് പഠിക്കുന്നത്.

എന്നാല്‍ ഇവിടെയും റേഞ്ച് കിട്ടാതെ വന്നതോടെയാണ് അനന്തു സാഹസത്തിന് മുതിര്‍ന്നത്. പ്ലസ് വണ്‍ അലോട്ട്‌മെന്റ് പരിശോധിക്കാന്‍ മരത്തിന്റെ മുകളില്‍ കയറുകയായിരുന്നു. പാറക്കൂട്ടത്തിലേക്കാണ് കുട്ടി വീണത്. വീഴ്ചയില്‍ ഗുരുതമായി പരിക്കേല്‍ക്കുകയായിരുന്നു. കുട്ടികളുടെ പഠനം തടസ്സപ്പെടുന്ന പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന്് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com