'ഇനി കോമ്പുകോര്‍ക്കില്ല; എസ്എന്‍ഡിപി - എന്‍എസ്എസ് ഐക്യത്തിന് അംഗീകാരം'
ആലപ്പുഴ: എന്‍എസ്എസും എസ്എന്‍ഡിപിയുമായി കോമ്പുകോര്‍ക്കുന്ന ഒരു പ്രശ്‌നവും ഇനി ഉണ്ടാകില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്‍എസ്എസുമായി ഐക്യത്തോടെ പ്രവര്‍ത്തിക്കാന്‍ ഇന്ന് ചേര്‍ന്ന എസ്എന്‍ഡിപി നേതൃയോഗം അംഗീകാരം നല്‍കിയതായും വെള്ളാപ്പള്ളി പറഞ്ഞു. ഏതെല്ലാം കാര്യങ്ങളില്‍ ഒന്നിച്ചുപോകണമെന്നത് ജി സുകുമാരന്‍ നായരുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കും. തുടര്‍ചര്‍ച്ചകള്‍ക്കായി തുഷാര്‍ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തിയതായും ഇന്നോ നാളെയോ തുഷാര്‍ പെരുന്നയിലെത്തി സുകുമാരന്‍ നായരെ കാണുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മുസ്ലീംലീഗിനെതിരെ പറഞ്ഞ കാര്യങ്ങള്‍ മുസ്ലീം സമൂദായത്തിനെതിരെ എന്ന രീതിയില്‍ വ്യാഖ്യാനിക്കുകയാണെന്നും വെളളാപ്പള്ളി പറഞ്ഞു. മുസ്ലീം സമൂദായത്തെ ആക്ഷേപിക്കുന്നത് തങ്ങളുടെ ശൈലി അല്ല. എല്ലാവരും ഒന്നിച്ചുപോകണം എന്നതാണ് എസ്എന്‍ഡിപി നിലപാട്. മുസ്ലീം സമുദായത്തെ പറ്റി ഒന്നും പറഞ്ഞില്ല. ലീഗ് അധികാരത്തിലിരുന്നപ്പോള്‍ ഉള്ളകാര്യം തുറന്നുപറയുകയാണ് എസ്എന്‍ഡിപി ചെയ്തത്. അത് ഇനിയും തുടരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എസ്എന്‍ഡിപി- എന്‍എസ്എസ് ഐക്യത്തിന് കാഹളം മുഴക്കിയത് ജി സുകുമാരന്‍ നായരാണ്. അതിന് അദ്ദേഹത്തോട് നന്ദിയുണ്ട്. ഐക്യം കാലഘട്ടത്തിന്റെ ആവശ്യമെന്ന് പറയുകയും ചെയ്തു. മുഖ്യമന്ത്രിയുടെ കാറില്‍ കയറിയതിനെ ചൊല്ലി പലരും ആക്ഷേപിച്ചപ്പോള്‍ തനിക്കും സമൂദായത്തിനും വലിയ ആത്മബലമാണ് അദ്ദേഹം നല്‍കിയത്. അദ്ദേഹത്തിന്റെ മനസും ഞങ്ങളുടെ മനസും സമന്വയിച്ച് നില്‍ക്കുകയാണ്. മറ്റ് ആരെയും വിദ്വേഷിക്കാനല്ല, സാമൂഹിക നീതിക്ക് വേണ്ടിയാണ് ഐക്യമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുസ്ലീംലീഗ് ഒഴികെയുളള മറ്റ് എല്ലാ സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമൂഹ്യനീതിക്കുവേണ്ടിയാണ് ചർച്ച. നായാടി മുതൽ നസ്രാണി വരെയുണ്ടാകും. മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ മതേതരത്വം ഉറപ്പാക്കും. അവരെയൊന്നും ഒഴിവാക്കാനാകില്ല. പറ്റിയ തെറ്റുകളെല്ലാം തിരുത്തിക്കൊണ്ടാകും പുതിയ ചർച്ച. എൻഎസ്‌എസും എസ്‌എൻഡിപിയും തമ്മിൽ കൊമ്പുകോർക്കുന്ന പ്രശ്‌നമേ ഇനി ഉണ്ടാകാൻ പോകുന്നില്ല. ചർച്ച എങ്ങനെയാകുമെന്ന് അവിടെ എത്തി ചർച്ച നടത്തിയ ശേഷമേ പറയാൻ കഴിയൂ' - വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
Kerala News: No More Confrontations with NSS, Says SNDP General Secretary Vellappally Natesan
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

