

ന്യൂഡല്‍ഹി: ഇന്ത്യ തീരുവയില്‍നിന്ന് ഒഴിവാക്കിയിട്ടുള്ള അമേരിക്കന്‍ ഉത്പന്നങ്ങളുടെ പട്ടിക പുനഃപരിശോധിക്കുന്നെന്ന പ്രചാരണം വ്യാജമെന്ന് വിദേശകാര്യ മന്ത്രാലയം. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയ യുഎസ് നടപടിക്ക് മറുപടിയായി രാജ്യം കടുത്ത നടപടികളിലേക്ക് തിരിയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ആണ് മന്ത്രാലയം നിഷേധിക്കുന്നത്. തീരുവയില്‍നിന്ന് ഒഴിവാക്കിയിട്ടുള്ള അമേരിക്കന്‍ ഉത്പന്നങ്ങളുടെ പട്ടിക ഇന്ത്യ പുനഃപരിശോധിക്കുന്നെന്ന പ്രചാരണം തെറ്റാണെന്ന് വിദേശകാര്യമന്ത്രാലയം എക്സില്‍ അറിയിച്ചു.
അമേരിക്കയുമായുള്ള ഉഭയകക്ഷി കരാറുകള്‍ പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ പരിശോധിക്കുകയാണെന്നും സാമ്പത്തികമായി പ്രതിരോധത്തിലാക്കുന്ന നടപടികള്‍ക്ക് മറുപടിയായി കരാറുകള്‍ പക്ഷം മരവിപ്പിച്ചേക്കുന്നു എന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. താരിഫ് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വിഷയത്തില്‍ തുടര്‍ചര്‍ച്ചകള്‍ക്കായി അമേരിക്കയില്‍ നിന്നുള്ള പ്രതിനിധി സംഘം ഈ മാസം ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്.
ചര്‍ച്ചകളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും വിദേശകാര്യ മന്ത്രാലയം ഉദ്യാഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. താരിഫ് വിഷയത്തില്‍ ആറാം റൗണ്ട് ചര്‍ച്ചകള്‍ക്കായി യുഎസില്‍ നിന്നുള്ള പ്രതിനിധി സംഘം ഓഗസ്റ്റ് 24 ന് ന്യൂഡല്‍ഹിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവില്‍ വെള്ളിയാഴ്ചയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചത്. ഓഗസ്റ്റ് 7 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍വരും. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ കയറ്റുമതിക്ക് തീരുവയും പിഴയും ചുമത്തുമെന്നുള്ള ട്രംപിന്റെ പ്രഖ്യാപനം. ഇന്ത്യയുള്‍പ്പെടെ 70 രാജ്യങ്ങളെ ഇത് ബാധിക്കും വിധത്തിലുള്ള അധിക തീരുവ ചുമത്താനാണ് ട്രംപിന്റെ നീക്കം. ഏറ്റവും ഉയര്‍ന്ന തീരുവ സിറിയയ്ക്കാണ് 41 ശതമാനം. കാനഡയ്ക്ക് 35ശതമാനമാണ് തീരുവ. 10 ശതമാനം മുതല്‍ 41 ശതമാനം വരെ തീരുവയാണ് വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ ട്രംപ് ചുമത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
