

തൃശൂർ: ശനിയാഴ്ച രാത്രി 9 മുതൽ ആറ് ദിവസത്തേക്ക് ചാലക്കുടി പുഴക്കു കുറുകെ പഴയ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിക്കും. ചാലക്കുടി ദേശീയ പാതയിൽ മുരിങ്ങൂർ - കൊരട്ടി - ചിറങ്ങര അടിപ്പാതയുടെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും അറ്റകുറ്റപണികൾക്കും ഭാര പരിശോധന നടത്തുന്നതിനുമായാണ് ഗതാഗത നിരോധനം. ഇതോടൊപ്പം പഴയ പാലത്തിലെ ബെയറിങ് മാറ്റുന്നതടക്കമുള്ള അറ്റകുറ്റപണികളും നടത്തും.
ഈ സാഹചര്യത്തിൽ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും. ഗതാഗത നിയന്ത്രണത്തിനായി 10 പൊലീസ് ഉദ്യോഗസ്ഥർ, 10 ട്രാഫിക് വാർഡൻമാർ, 5 സായുധ പൊലീസ് സേനാംഗങ്ങൾ, 2 ഹോം ഗാർഡുകൾ എന്നിവരെ നിയോഗിക്കും. 24 മണിക്കൂറും ചാലക്കുടി ഡിവൈഎസ്പി ഓഫീസിൽ പ്രവർത്തിച്ചു വരുന്ന കൺട്രോൾ റൂമും ഹൈവേ പൊലീസിൻ്റെ പ്രത്യേക നിരീക്ഷണവും പ്രദേശത്തുണ്ടാകും.
പഴയപാലം അടച്ചിടുന്ന സാഹചര്യത്തിൽ കിഴക്കു ഭാഗത്തുള്ള പാലത്തിലൂടെ ഇരുവശത്തേക്കും വാഹനങ്ങൾ ഓരോ വരി വീതം കടത്തിവിടും. ഗതാഗത കുരുക്ക് ഒഴിവാക്കാനായി തൃശൂർ ഭാഗത്തു നിന്നു എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളെ കോട്ടമുറിയിൽ നിന്നു തിരിഞ്ഞ് സാജോ നഗർ, പാറക്കൂട്ടം, കിൻഫ്ര, കോനൂർ, പെരുമ്പി വഴി ദേശീയപാതയിലേക്ക് തിരിച്ചു വിടും. എറണാകുളം ഭാഗത്തു നിന്നു തൃശൂരിലേക്ക് വരുന്ന വാഹനങ്ങളെ ചിറങ്ങര മേൽപ്പാലം വഴി തിരിഞ്ഞ് ദേവമാത, കൊരട്ടി പള്ളി, കാടുകുറ്റി, മുരിങ്ങൂർ വഴി ദേശീയപാതയിലേക്ക് തിരിച്ചു വിടും.
തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാർ ഐപിഎസിൻ്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി പി എച്ച് ഇബ്രാഹിൻ്റെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഗതാഗത നിയന്ത്രണത്തിനായി വിപുലമായ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates