

കോട്ടയം: യൂത്ത് കോൺഗ്രസ് പുനഃസംഘടനയിൽ അബിൻ വർക്കിയെ ഒഴിവാക്കിയതിൽ അതൃപ്തിയുമായി ഓർത്തഡോക്സ് സഭ. അബിൻ വർക്കി സഭയുടെ പുത്രനാണെന്നും അതിലുപരി കേരള രാഷ്ട്രീയത്തിൽ അത്യാവശ്യം വേണ്ട ഇടപെടലുകൾ നടത്തുന്ന ആളായാണ് കണ്ടിട്ടുള്ളതെന്നും കോട്ടയം ഭദ്രാസനാധിപൻ യൂഹനോൻ മാർ ദീയസ് കോറോസ് പ്രതികരിച്ചു. ചാണ്ടി ഉമ്മനോടും അനീതി കാണിച്ചതായി അദ്ദേഹം വിമർശിച്ചു. പ്രശ്നം ഉടൻ പരിഹരിക്കണമെന്നും കോട്ടയം ഭദ്രാസനാധിപൻ വ്യക്തമാക്കി.
'സാധാരണ രാഷ്ട്രീയ വിഷയങ്ങളിൽ സഭ അങ്ങനെ പൊതുവായി നിലപാട് എടുക്കാറില്ല. അബിൻ വർക്കി ഞങ്ങളെ സംബന്ധിച്ചു സഭയുടെ ഒരു പുത്രനെന്നതിനപ്പുറമായി പുള്ളി കേരള രാഷ്ട്രീയത്തിൽ അത്യാവശ്യം വേണ്ട ഇടപെടലുകൾ നേതൃത്വത്തിന്റെ പിന്തുണയോടു കൂടി നടത്തിപ്പോകുന്ന ഒരാളായിട്ടാണ് ഞങ്ങൾ കണ്ടിട്ടുള്ളത്. എന്തെങ്കിലും അദ്ദേഹത്തെ കുറിച്ച് നെഗറ്റീവായ കാര്യങ്ങൾ ഞങ്ങളുടെ ശ്രദ്ധയിൽപെട്ടിട്ടില്ല.'
'സമുദായ സന്തുലിതാവസ്ഥ നിലനിർത്താനാണ് അബിൻ വർക്കിയെ മാറ്റിയത് എന്നാണ് ആദ്യമൊക്കെ ഞങ്ങൾ വാർത്തകൾ കണ്ടത്. ഒരു സമുദായത്തിൽ അംഗമായിപ്പോയി എന്നതു കൊണ്ടു തന്നെ അബിൻ വർക്കിയുടെ കഴിവിനെ നഷ്ടപ്പെടുത്താൻ നമുക്ക് ഒക്കില്ലല്ലോ. ഞങ്ങളെപ്പോലുള്ളവർ നോക്കുമ്പോൾ അതിൽ എന്തോ ഒരു സുഖമില്ലായ്മ കാണുന്നുണ്ട്. ആ സുഖമില്ലായ്മ ബന്ധപ്പെട്ടവർ തിരുത്തുന്നതാണ് നല്ലത്.'
'ചാണ്ടി ഉമ്മനും പ്രതികരിക്കുന്നതു കണ്ടു. പരസ്യമായി പ്രതികരിക്കുന്നത് കണ്ടു. പിതാവിന്റെ ഓർമയുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മനോടും അനീതി കാണിച്ചു. അതു കേട്ടിട്ടു ശരിയാണോ തെറ്റാണോ എന്നത് രാഷ്ട്രീയ പാർട്ടികളാണ് വിലയിരുത്തേണ്ടത്. ചാണ്ടിയായാലും അബിനായാലും മറ്റാരായാലും മറ്റൊരാൾക്ക് വേദനയുണ്ടാകാത്ത രീതിയിൽ അതു പരിഹരിക്കാൻ നേതൃത്വത്തിലുള്ളവർ ശ്രദ്ധിക്കുക എന്നതാണ്'- അദ്ദേഹം നിലപാട് വ്യക്തമാക്കി.
യൂത്ത് കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് അബിൻ വർക്കിയും ചാണ്ടി ഉമ്മൻ എംഎൽഎയും അതൃപ്തിയിലാണ്. ഇരുവരും പരസ്യ പ്രതികരണവും നടത്തിയിരുന്നു. കെപിസിസി മേഖലാ ജാഥയിൽ നിന്നു ചാണ്ടി ഉമ്മൻ വിട്ടു നിന്നു. പിന്നാലെ കെപിസിസിയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ നിന്നു ചാണ്ടി ഉമ്മന്‍ എക്‌സിറ്റ് അടിച്ചിട്ടുണ്ട്. പുനഃസംഘടനയില്‍ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ കെ ശിവദാസന്‍നായരെ ഒഴിവാക്കിയതിലും അബിന്‍ വര്‍ക്കിക്ക് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം നിഷേധിച്ചതിനെതിരെയുമാണ് ചാണ്ടി ഉമ്മന്‍ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയത്.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒ ജെനീഷ് വ്യാഴാഴ്ച പുതുപ്പള്ളി പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ഥനയ്‌ക്കെത്തിയപ്പോളാണ് ചാണ്ടി ഉമ്മൻ പ്രതികരിച്ചത്. സംഘടനയ്ക്ക് വേണ്ടി കഷ്ടപ്പെട്ട നേതാവാണ് അബിനെന്നും പുനഃസംഘടയില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കേണ്ടതായിരുന്നുമാണ് ചാണ്ടി ഉമ്മന്‍ പറഞ്ഞത്. തനിക്കും സമാനമായ അനുഭവമാണ് ഉണ്ടായത്. തന്റെ പിതാവിന്റെ ഓര്‍മദിനത്തില്‍ തന്നെ പുറത്താക്കിയത് ബോധപൂര്‍വം അപമാനിക്കാനായിരുന്നെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates