എവിടെനിന്നോ കിട്ടുന്ന വിവരങ്ങള്‍വെച്ച് എന്തും വിളിച്ചുപറയും, മാത്യു കുഴല്‍നാടന്‍ വീണിടത്ത് കിടന്നുരുളുന്നു; മുഹമ്മദ് റിയാസ്

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് എതിരായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉയര്‍ത്തിയ പുതിയ ആരോപണങ്ങളില്‍ പ്രതികരണവുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്
മാത്യു കുഴല്‍നാടന്‍, മുഹമ്മദ് റിയാസ്
മാത്യു കുഴല്‍നാടന്‍, മുഹമ്മദ് റിയാസ്
Updated on
1 min read

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് എതിരായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉയര്‍ത്തിയ പുതിയ ആരോപണങ്ങളില്‍ പ്രതികരണവുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. മാത്യു കുഴല്‍നാടന്‍ എവിടെനിന്നോ കിട്ടുന്ന വിവരങ്ങള്‍ വെച്ച് എന്തും വിളിച്ചുപറയുകയാണ്. ആരോപണങ്ങള്‍ തെറ്റുമ്പോള്‍ വീണിടത്ത് കിടന്ന് ഉരുളും. മുഖ്യമന്ത്രിയുടെ മകള്‍ ആയതുകൊണ്ട് മാത്രമല്ല, നിരപരാധി എന്ന് അറിയാവുന്നത് കൊണ്ടാണ് പാര്‍ട്ടി ഒപ്പം നില്‍ക്കുന്നത്. നീതിക്കൊപ്പം എന്നും നിലനില്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഎം- അദ്ദേഹം പറഞ്ഞു. 

പറയാനുള്ളതൊക്കെ പാര്‍ട്ടി സെക്രട്ടറി പറഞ്ഞിട്ടുണ്ട്. അതിനപ്പുറം ഒന്നും പറയാനില്ല. ഓരോരുത്തരും ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി ഇല്ല. നിയമ വ്യവസ്ഥ അനുസരിച്ച് കാര്യങ്ങള്‍ നടക്കട്ടെ. ഒന്നിലും ഭാഗവാക്കല്ലാത്ത ആളുകളെ വിവാദത്തിലേക്ക് വലിച്ചിഴക്കുകയാണ്. നാമനിര്‍ദേശ പത്രികയില്‍ നല്‍കിയ വിവരങ്ങള്‍ അന്ന് തന്നെ എല്ലാവരും കണ്ടതാണ്. സുതാര്യമാണ് ഇവയെല്ലാം. തുടര്‍ഭരണത്തില്‍ ഉറക്കം നഷ്ടപ്പെട്ടവരാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍. ഇവര്‍ മരുന്ന് കഴിക്കുന്നതാണ് നല്ലത്. ആരോപങ്ങളില്‍ മിണ്ടിയാലും മിണ്ടിയില്ലേലും വാര്‍ത്തയാക്കുകയാണെന്നും മന്ത്രി പറഞ്ഞു.

വീണയുടെ കമ്പനി സിഎംആര്‍എലില്‍നിന്ന് കൂടുതല്‍ പണം വാങ്ങിയെന്ന് മാത്യു കുഴല്‍നാടന്‍ ആരോപിച്ചിരുന്നു.  2017-19 കാലഘട്ടത്തില്‍ നേരത്തെ പറഞ്ഞ 1 കോടി 72 ലക്ഷം രൂപയല്ലാതെ, 42,48,000 രൂപയാണ് കമ്പനി വാങ്ങിയതെന്നും ആറു ലക്ഷം രൂപ മാത്രമാണ് വീണയുടെ കമ്പനി ജിഎസ്ടി അടച്ചതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

2014-15ലാണ് വീണ കമ്പനി ആരംഭിച്ചത്. ഇതിനായി 14 ലക്ഷം രൂപ വീണ നിക്ഷേപിച്ചു. 2015-16 വര്‍ഷം 25 ലക്ഷം വരവുണ്ടായി. ചെലവ് 70 ലക്ഷം. 44 ലക്ഷത്തിലേറെ നഷ്ടമുണ്ടായി. പിന്നാലെ സിഎംആര്‍എല്‍ കമ്പനി ഉടമയുടെ ഭാര്യയില്‍നിന്ന് 25 ലക്ഷം ലഭിച്ചു. പിറ്റേവര്‍ഷം 37 ലക്ഷം രൂപ നല്‍കി. 2017-18 വര്‍ഷം 20.38 ലക്ഷം രൂപ ലാഭം. പിറ്റേവര്‍ഷം 17 ലക്ഷം രൂപ നഷ്ടമുണ്ടായി. പിന്നാലെ കമ്പനിക്കായി വീണ 59 ലക്ഷം രൂപ മുടക്കിയതായും രേഖകളില്‍ പറയുന്നു.

2020-21ല്‍ കമ്പനിക്ക് 5.38 ലക്ഷം രൂപ ലാഭമായി. എങ്കിലും വീണ 70 ലക്ഷംരൂപ കമ്പനിയുടെ നടത്തിപ്പിനായി നല്‍കി. 2021-22 വര്‍ഷം കമ്പനിയുടെ ലാഭം കേവലം 39,427 രൂപയാണ്. വീണ കമ്പനിക്കായി 78 ലക്ഷം രൂപ മുടക്കുന്നുമുണ്ട്. 2014 മുതല്‍ വീണാ വിജയന്‍ നടത്തിയ കമ്പനി ഏതാനും മാസങ്ങള്‍ക്കു മുന്‍പു പ്രവര്‍ത്തനം അവസാനിപ്പിച്ചുവെന്നാണ് മനസ്സിലാക്കാനാവുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷം എക്സാ ലോജിക് എന്ന കമ്പനി നടത്തിയതിന്റെ പേരില്‍ വീണയ്ക്ക് 63.41 ലക്ഷം രൂപ നഷ്ടമുണ്ടായി.-കുഴല്‍നാടന്‍ പറഞ്ഞു.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com