

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമര പ്രദേശം വിട്ടുപോയിട്ടില്ലെന്ന് നാട്ടുകാർ. പോത്തുണ്ടി മാട്ടായിയില്‍ ചെന്താമരയെ കണ്ടതായി വിവരം ലഭിച്ചു. പ്രദേശത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികളാണ് പ്രതിയെ ആദ്യം കണ്ടത്. പ്രദേശത്ത് കണ്ടത് ചെന്താമരയാണെന്ന് പൊലീസും സ്ഥിരീകരിച്ചു. പൊലീസും നാട്ടുകാരും പ്രദേശത്ത് വ്യാപക തിരച്ചില്‍ നടത്തിവരികയാണ്. ചെന്താമര കോഴിക്കോട് എത്തി എന്നതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തിരുവമ്പാടിയിലും കൂടരഞ്ഞിയിലും പൊലീസ് അന്വേഷണം നടത്തിയിരുന്നു.
തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ മീനാക്ഷിയേയും അയല്‍വാസിയായ ചെന്താമര കൊലപ്പെടുത്തിയത്. സ്‌കൂട്ടറില്‍ വരികയായിരുന്ന സുധാകരനെ വടിയില്‍ വെട്ടുകത്തിവെച്ചുകെട്ടി വെട്ടിവീഴ്ത്തുകയായിരുന്നു. സമീപത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ആക്രമണം. തൊട്ടുപിന്നാലെ, ശബ്ദം കേട്ട് ഇറങ്ങിവന്ന മീനാക്ഷിയെയും പ്രതി. സുധാകരന്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. മീനാക്ഷിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
2019 ല്‍ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ഇടക്കാലജാമ്യത്തിലിറങ്ങിയതാണ് പ്രതി ചെന്താമര. 2022 ല്‍ നെന്മാറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെ കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. 2023 ല്‍ നെന്മാറ പഞ്ചായത്ത് മാത്രമാക്കി ജാമ്യവ്യവസ്ഥ ചുരുക്കി. എന്നാല്‍ ജാമ്യ വ്യവസ്ഥ ലംഘിച്ച് ഇയാള്‍ വീണ്ടും നെന്മാറയില്‍ എത്തി സുധാകരനെയും അമ്മയെയും കൊലപ്പെടുത്തുകയായിരുന്നു. അതേസമയം ചെന്താമരയില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ആരോപിച്ച് സുധാകരന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസിന്‍റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ നെന്മാറ എസ്എച്ച്ഒയെ സസ്പെന്‍ഡ് ചെയ്തു.
ചെന്താമരയുടെ ഭാര്യ അയാളുമായി പിരിയാൻ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കേസിൽ അടുത്ത മാസം വിചാരണ തുടങ്ങാനിരിക്കേയാണ് പ്രതി ചെന്താമര വിയ്യൂർ ജയിലിൽ നിന്ന് ഇടക്കാല ജാമ്യത്തിൽ ഇറങ്ങിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
