

കണ്ണൂര്‍: ഒരു തേങ്ങ കൊടുത്താല്‍ എന്ത് കിട്ടും, ഒരു നേരം വിശപ്പടക്കാനുള്ള ഭക്ഷണം. പെട്ടിക്കടകളില്‍ പോലും യുപിഐ, ക്യുആര്‍ കോഡ് പേയ്‌മെന്റ് സംവിധാനങ്ങള്‍ ആധിപത്യം പുലര്‍ത്തുമ്പോള്‍ 'സാധനങ്ങള്‍ കൈമാറി' കച്ചവടം തുടരുകയാണ് പാനൂര്‍ പൊയിലൂരിലുള്ള ശ്രീധരന്റെ ചെറിയ ഭക്ഷണശാല. നാട്ടുകാരുടെ മാത്രം ഇടമായിരുന്ന ഈ ചായക്കട ഇന്ന് ലോക ശ്രദ്ധ നേടിക്കഴിഞ്ഞു. ന്യൂജെന്‍ വ്‌ളോഗര്‍മാരാണ് ശ്രീധരേട്ടനെ സോഷ്യല്‍ മീഡിയ താരമാക്കിയത്.
ശ്രീധരേട്ടന്റെ ബാര്‍ട്ടര്‍ സംവിധാനത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഒരു തേങ്ങ കൊടുത്താല്‍ പൊറോട്ടയും ചായയും കിട്ടും. തേങ്ങയുടെ എണ്ണം രണ്ടെങ്കില്‍ പൊറോട്ടയ്ക്കും ചായക്കും ഒപ്പം കപ്പക്കറിയോ, ചിക്കന്‍ കറിയോ കഴിക്കാം. തേങ്ങ മാത്രമല്ല വാഴപ്പഴം, ചക്ക, പച്ചക്കറികള്‍ എന്നിവയും പണത്തിന് പകരം നാട്ടുകാര്‍ ശ്രീധരേട്ടന് നല്‍കിയിരുന്നു.
ഇന്ന്, ചായക്കടയിലെ രംഗം മാറിയിരിക്കുന്നു. ക്യാമറയുമായെത്തുന്ന സന്ദര്‍ശകര്‍ ചായക്കടയുടെ വിശദാംശങ്ങള്‍ പകര്‍ത്തുന്ന തിരക്കിലാണ്. സോഷ്യല്‍ മീഡിയയില്‍ പലതവണ പോസ്റ്റ് ചെയ്യപ്പെട്ട ശ്രീധരേട്ടന്റെ ചായക്കട തേടി വിനോദ സഞ്ചാരികളും എത്തുന്നു. ചുറ്റും പ്രശസ്തി നിറയുമ്പോഴും പതിവുകള്‍ ഇതുവരെ മാറ്റിയിട്ടില്ലെന്നാണ് ശ്രീധരന്‍ പറയുന്നത്. വൈദ്യുതിയില്ലാത്ത തന്റെ മങ്ങിയ വെളിച്ചമുള്ള കടയില്‍ പതിവ് തിരക്കുകളിലാണ് ശ്രീധരന്‍.
വൈദ്യുതി, ഗ്യാസ്, ശീതീകരണ സംവിധാനങ്ങള്‍ ഒന്നും കടയില്‍ ഇപ്പോഴുമില്ല. പുതുമയോടെ പാകം ചെയ്യുന്ന ഭക്ഷണം മാത്രമാണ് നല്‍കുന്നത്. ആളുകള്‍ നല്‍കുന്ന തേങ്ങയുടെ ഒരു പങ്ക് കറിയ്ക്കായി ഉപയോഗിക്കുന്നു. ബാക്കി ഉണക്കി കൊപ്രയാക്കി വെളിച്ചെണ്ണയ്ക്ക് ഉപയോഗിക്കുന്നു. രാവിലെ 9 ന് തുറന്ന് വൈകീട്ട് അഞ്ചിന് അടയ്ക്കുന്ന കടയില്‍ ഭക്ഷണം പാഴാകുന്നില്ലെന്നും ശ്രീധരന്‍ ഉറപ്പിക്കുന്നു.
പതിവുകള്‍ തെറ്റാതെയുള്ള ശ്രീധരന്റെ ചായക്കട ഇന്ന് ഗ്രാമത്തിന്റെ പ്രശസ്തിയിലെത്തിച്ച ലാന്‍ഡ്മാർക്കാണെന്ന് നാട്ടുകാര്‍ പറയുന്നു. അപ്പോഴും പ്രശസ്തി ശ്രീധരന് രണ്ടാം സ്ഥാനത്താണ്. ആളുകള്‍ വീഡിയോകള്‍ക്കായി വന്നേക്കാം, പക്ഷേ അവര്‍ക്കും നല്ല ഭക്ഷണം നല്‍കണം എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates