parunthumpara encroachment
പരുന്തുംപാറയില്‍ നിര്‍മ്മിച്ച കുരിശ് വിഡിയോ ദൃശ്യം

പരുന്തുംപാറയിലെ സർക്കാർ ഭൂമി കയ്യേറ്റം; രണ്ട് വില്ലേജുകളിൽ ഇന്ന് ഡിജിറ്റൽ സർവേ

15 ഉദ്യോ​ഗസ്ഥരടങ്ങുന്ന സംഘം രേഖകൾ പരിശോധിക്കും
Published on

തൊടുപുഴ: ഇടുക്കി പരുന്തുംപാറയിൽ സർക്കാർ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ഇന്ന് സർവേ വകുപ്പ് ഡിജിറ്റൽ സർവേ ആരംഭിക്കും. മഞ്ജുമല, പീരുമേട് വില്ലേജുകളിലാണ് സർവേ. മേഖലയിലെ സർക്കാർ ഭൂമി അളന്നു തിട്ടപ്പെടുത്തും. 15 ഉദ്യോ​ഗസ്ഥരടങ്ങുന്ന സംഘമാണ് രേഖകൾ പരിശോധിക്കുക.

കയ്യേറ്റ ഭൂമിയെന്നു കണ്ടെത്തിയ മഞ്ജുമല വില്ലേജിലെ സർവേ നമ്പർ 441ലേയും പീരുമേട് വില്ലേജിലെ സർവേ നമ്പർ 534ലേയും രേഖകൾ വിശദമായി പരിശോധിക്കും. മേഖലയിൽ പട്ടയം കിട്ടിയ ഭൂമിയുടെ രേഖകളും റവന്യൂ വകുപ്പ് പരിശോധിക്കും. പരുന്തുംപാറയിൽ തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫ് കയ്യേറി സ്ഥാപിച്ച കുരിശ് ഇന്നലെ റവന്യൂ സംഘം പൊളിച്ചു മാറ്റിയിരുന്നു.

സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചിരുന്നു. പ്രദേശത്ത് രണ്ട് മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചതായും റവന്യൂ മന്ത്രി വ്യക്തമാക്കി.

ഈ മാസം രണ്ടാം തീയതിയാണ് പരുന്തുംപാറയിലെ കൈയേറ്റ ഭൂമിയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകാൻ ജില്ല കലക്ടർ പീരുമേട് എൽ ആർ തഹസിൽദാരെ ചുമതലപ്പെടുത്തിയത്. ഒപ്പം കയ്യേറ്റ ഭൂമിയിൽ പണികൾ നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്താൻ പരിശോധന നടത്താനും നിർദ്ദേശവും നൽകി. ഇത് പ്രകാരം പുരുന്തുംപാറയിൽ കൈയേറ്റ നടത്തി കെട്ടിടങ്ങൾ പണിത സജിത് ജോസഫിന് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഇത് മറികടന്നാണ് കയ്യേറ്റ ഭൂമിയിൽ ഇയാൾ കുരിശ് സ്ഥാപിച്ചത്.

സംഭവം വിവാദമായതോടെ, മറ്റൊരു സ്ഥലത്ത് നിർമിച്ച കുരിശ് ഇവിടെ കൊണ്ടുവന്ന് സ്ഥാപിക്കുകയായിരുന്നുവെന്നും, ഇത് ശ്രദ്ധയിൽപെട്ടിരുന്നില്ലെന്നുമാണ് ഉദ്യോഗസ്ഥർ വിശദീകരിച്ചത്. ധ്യാന കേന്ദ്രമാണ് പണിയുന്നതെന്നാണ് സജിത് ജോസഫ് പ്രദേശവാസികളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് കയ്യേറ്റ ഭൂമിയിലെ കുരിശ് നിർമാണവും. 2017 ൽ സൂര്യനെല്ലിയിലും ഇത്തരത്തിൽ കൈയേറ്റ ഭൂമിയിൽ കുരിശ് സ്ഥാപിച്ചിരുന്നു. ഇത് പിന്നീട് ജില്ല ഭരണകൂടം പൊളിച്ചു നീക്കുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com