

കൊല്ലം: കുടുംബാസൂത്രണത്തിനായി ജനന നിയന്ത്രണം നടപ്പാക്കുന്നതില്‍ സംസ്ഥാനത്ത് സ്ത്രീ - പുരുഷ അന്തരം വര്‍ധിച്ചതായി കണക്കുകള്‍. സ്ത്രീകളെ അപേക്ഷിച്ച് വന്ധ്യംകരണത്തിന് തയ്യാറാകുന്ന പുരുഷന്‍മാരുടെ എണ്ണം വളരെ കുറവെന്ന് ആരോഗ്യ വകുപ്പ്. 2023-24 കാലത്ത് സംസ്ഥാനത്ത് 51,740 സ്ത്രീകള്‍ വിവിധ തരത്തിലുള്ള വന്ധ്യംകരണ മാര്‍ഗങ്ങള്‍ സ്വീകരിച്ചപ്പോള്‍ 457 പുരുഷന്‍മാര്‍ മാത്രമാണ് ഇതിന് തയ്യാറായതെന്ന് ഹെല്‍ത്ത് മാനേജ്‌മെന്റ് ഇന്‍ഫോര്‍മേശന്‍ സിസ്റ്റം (എച്ച്എംഐഎസ്) ചൂണ്ടിക്കാട്ടുന്നു.
പത്തനംതിട്ട, കൊല്ലം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ആണ് സംസ്ഥാനത്ത് പുരുഷ വന്ധ്യംകരണ ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. പുരുഷ വന്ധ്യംകരണം ഏറ്റവും കുറവ് പത്തനംതിട്ടയിലാണ്. എട്ട് പേര്‍ മാത്രമാണ് 2023-24 കാലത്ത് ജില്ലയില്‍ വന്ധ്യംകരണത്തിന് തയ്യാറായത്. കൊല്ലം, പാലക്കാട് ജില്ലകളില്‍ 11 പേരും ഇടുക്കിയില്‍ 15 പുരുഷന്‍മാരും ഇക്കാലയളവില്‍ വന്ധ്യംകരണത്തിന് വിധേയരായി.
കുടുംബാസൂത്രണത്തിനുള്ള സ്ഥിരമായ ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ സ്ത്രീകളുടെ ഉത്തരവാദിത്തമാണെന്ന നിലയുള്ള മനോഭാവത്തിന്റെ വ്യക്തമായ സൂചനകളാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ വിഷയത്തില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന ബോധവത്കരണം ഉള്‍പ്പെടെ ഗുണം ചെയ്തിട്ടില്ലെന്നും ഡാറ്റകള്‍ അടിവരയിടുന്നു. ലാപ്രോസ്‌കോപ്പിക്, മിനി-ലാപ്, പോസ്റ്റ്-പാര്‍ട്ടം സ്റ്റെറിലൈസേഷന്‍ (പിപിഎസ്), പോസ്റ്റ്-അബോര്‍ഷന്‍ സ്റ്റെറിലൈസേഷന്‍ (പിഎഎസ്) എന്നിവയിലൂടെയാണ് സ്ത്രീകളില്‍ പ്രധാനമായും ജനന നിയന്ത്രണം നടപ്പാക്കുന്നത്.
2014-15 വര്‍ഷത്തില്‍ സംസ്ഥാനത്ത് 91,471 വന്ധ്യംകരണങ്ങളാണ് നടന്നത്. ഇതില്‍ 1,262 പുരുഷന്‍മാര്‍ എന്‍എസ്‌വി എന്നറിയപ്പെടുന്ന നോ-സ്‌കാല്‍പല്‍ വാസക്ടമിക്ക് വിധേയരായി. പിന്നീട് എന്‍എസ്വികള്‍ ക്രമാതീതമായി കുറഞ്ഞെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കോവിഡ് മഹാമാരിയുടെ കാലത്താണ് ഏറ്റവും കുറവ് വന്ധ്യംകരണങ്ങള്‍ നടന്നത്. ഇക്കാലയളവില്‍ 53,461 വന്ധ്യംകരണങ്ങള്‍ നടന്നപ്പോള്‍ 73 എണ്ണം മാത്രമായിരുന്നു എന്‍എസ്‌വികള്‍. 2021-22 ല്‍, 54,788 വന്ധ്യം കരണങ്ങള്‍ നടന്നു ഇതില്‍ 299 എന്‍എസ്‌വികള്‍ ഉണ്ടായിരുന്നു. 2022-23 സമയത്ത് എന്‍എസ് വിയില്‍ ചെറിയ ഉയര്‍ച്ച രേഖപ്പെടുത്തുകയും 635 എണ്ണത്തിലേക്ക് എത്തുകയും ചെയ്തു. എന്നാല്‍ 2023-24 ല്‍ വീണ്ടും 457 ആയി കുറഞ്ഞു.
ഗര്‍ഭനിരോധന മാര്‍ഗങ്ങളിലെ ആധുനിക രീതികളുടെ വര്‍ധനവ് ഉള്‍പ്പെടെ വന്ധ്യംകരണ കണക്കുകളില്‍ പ്രകടമാണ്. അതേസമയം, ഗര്‍ഭനിരോധന മാര്‍ഗങ്ങളിലെ ലിംഗപരമായ അസന്തുലിതാവസ്ഥ പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പുരുഷ വന്ധ്യംകരണം വേഗത്തില്‍ നടപ്പാക്കാവുന്നതും സുരക്ഷിതവുമായ നടപടി ആണെങ്കിലും സമൂഹത്തില്‍ ഇപ്പോഴും തെറ്റായ ധാരണ നിലനില്‍ക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു. 10-15 മിനിറ്റ് മാത്രം നീളുന്ന ലളിതമായ നടപടികളാണ് എന്‍എസ്വികള്‍ക്കുള്ളത്. മുറിവുകളോ തുന്നലുകളോ ആവശ്യമില്ല. ഉദ്ധാരണത്തെയും സ്ഖലനത്തെയും ഇത് ബാധിക്കുകയുമില്ല. എന്നാല്‍ പുരുഷത്വം, ലൈംഗികതയോടുള്ള താത്പര്യം എന്നിവ നഷ്ടപ്പെടുമെന്ന് ഇപ്പോഴും പലരും വിശ്വസിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പിലെ സീനിയര്‍ ഗൈനക്കോളജിസ്റ്റ് ഡോ. ശശി കുമാര്‍ പറയുന്നു. വന്ധ്യംകരണം സംബന്ധിച്ച് സാമൂഹിക മനോഭാവം പ്രധാനമാണ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്കിടയിലാണ് പുനര്‍വിവാഹം കൂടുതല്‍ സാധാരണമാണ്. വന്ധ്യംകരണം രണ്ടാം വിവാഹത്തിനുള്ള സാധ്യതയെ ദോഷകരമായി ബാധിക്കുമെന്ന് പല പുരുഷന്മാരും വിശ്വസിക്കുന്നു. ആ ഭയവും പുരുഷത്വത്തെ ബാധിക്കുമെന്ന മിഥ്യാധാരണകളുമാണ് വന്ധ്യംകരണത്തില്‍ നിന്ന് പിന്നോട്ട് വലിക്കുന്നത്.
സംസ്ഥാനത്ത് പ്രസവങ്ങളില്‍ സിസേറിയനില്‍ ഉണ്ടായ വര്‍ധനയും സ്ത്രീകളിലെ വന്ധ്യംകരണ നിരക്ക് വര്‍ധിക്കാന്‍ ഇടാക്കിയിട്ടുണ്ടെന്ന് കൊല്ലത്തെ മുതിര്‍ന്ന ഗൈനക്കോളജിസ്റ്റായ ഡോ. ഉണ്ണികൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു. സിസേറിയന്‍ പ്രസവങ്ങള്‍ക്കൊപ്പം വന്ധ്യംകരണവും നടത്തുന്ന രീതി വ്യാപകമാണ്. അധിക നടപടികള്‍ക്ക് വേണ്ടെന്നതാണ് ഇതിന്റെ ഗുണം. എന്നാല്‍ ഇത്തരം സാഹചര്യങ്ങള്‍ കുടുംബാസൂത്രണം സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമാണെന്ന നിലയിലേക്ക് മാറ്റുകയാണ് ചെയ്യുന്നത് എന്നും ഡോക്ടര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates