ജൈവപച്ചക്കറിയിലും കീടനാശിനിക്ക് കുറവില്ല, പഴവർഗങ്ങളിലും സുഗന്ധവ്യഞ്ജനങ്ങളിലും സാന്നിധ്യം 

ജൈവപച്ചക്കറി, ഇക്കോഷോപ്പ് എന്നിവിടങ്ങളിൽനിന്നു ശേഖരിച്ച സാംപിളുകളിൽ കീടനാശിനി സ്ഥിരീകരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്തു ജൈവപച്ചക്കറി എന്ന പേരിൽ വിൽക്കുന്നവയിൽ കീടനാശിനി സാന്നിധ്യമെന്ന് റിപ്പോർട്ട്. നിയമസഭാ സമിതിയുടെ റിപ്പോർട്ടിലാണ് കീടനാശിനി സാന്നിധ്യമുണ്ടെന്ന് വെളിപ്പെടുത്തിയത്. ജൈവപച്ചക്കറി, ഇക്കോഷോപ്പ് എന്നിവിടങ്ങളിൽനിന്നു ശേഖരിച്ച സാംപിളുകളിൽ കീടനാശിനി സ്ഥിരീകരിച്ചു. ഇവയിൽ യഥാക്രമം 21.73%, 48.21% എന്നിങ്ങനെ കീടനാശിനി കണ്ടെത്തി. 

കേരള സർവകലാശാല 2022 ഒക്ടോബർ മുതൽ 2023 മാർച്ച് വരെ നടത്തിയ കീടനാശിനി പരിശോധനയിലെ കണ്ടെത്തലാണ് റിപ്പോർട്ടിൽ തെളിവായി സമർപ്പിച്ചത്. വിവിധ മാർക്കറ്റുകളിൽ നിന്ന് ശേഖരിച്ച സാംപിളുകളിൽ 35.64 ശതമാനത്തിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തി. 32.31% പച്ചക്കറികളിലും 44.82% പഴവർഗങ്ങളിലും 66.67% സുഗന്ധവ്യഞ്ജനങ്ങളിലും 14.28% മറ്റു ഭക്ഷ്യവസ്തുക്കളിലുമാണിത്. പച്ചച്ചീര, ബജി മുളക്, കാപ്സിക്കം (ചുവപ്പ്, മഞ്ഞ), വെണ്ടയ്ക്ക, കോവയ്ക്ക, പാലക് ചീര, ഉലുവയില, സാലഡ് വെള്ളരി, പടവലം, പയർ, ആപ്പിൾ (പച്ച), മുന്തിരി (കുരു ഇല്ലാത്തത്–കറുപ്പ്, പച്ച), തണ്ണിമത്തൻ (കിരൺ), ഏലയ്ക്ക, മുളകുപൊടി, മല്ലിപ്പൊടി, ജീരകം, കശ്മീരി മുളക്, കസൂരിമേത്തി തുടങ്ങി പൊതുവിപണിയിൽ നിന്നു ശേഖരിച്ച സാംപിളുകളിലെല്ലാം കീടനാശിനി സ്ഥിരീകരിച്ചു.

‌‌‌പകുതി വേവിച്ചു വിൽക്കുന്ന ചപ്പാത്തി, പൊറോട്ട തുടങ്ങിയവയിൽ രാസവസ്തുക്കൾ ചേർക്കുന്നതു മാനദണ്ഡപ്രകാരമാണോ എന്ന് പരിശോധിക്കണമെന്നും സമിതി ശുപാർശ ചെയ്തു. ഹയർസെക്കൻഡറി സ്കൂളുകളിലെ ലാബുകളിൽ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കണം, പ്രധാന ചെക്ക് പോസ്റ്റുകളിൽ പാൽ പരിശോധനയ്ക്കു സ്ഥിരം സംവിധാനം വേണം, ഭക്ഷ്യസംരംഭങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എല്ലാ തൊഴിലാളികൾക്കും മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണം, മയൊണൈസിൽ പച്ചമുട്ടയ്ക്കു പകരം പാസ്ചറൈസ്ഡ് മുട്ട ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കണം, ഹോട്ടൽ മേഖലയിൽ ജോലി ചെയ്യുന്ന അതിഥിത്തൊഴിലാളികളെ അവരുടെ ഭാഷയിൽ ബോധവൽക്കരണം നടത്തണം, ഇറച്ചിയിലെ ആന്റിബയോട്ടിക്, സ്റ്റിറോയ്ഡ് എന്നിവയുടെ സാന്നിധ്യം കണ്ടെത്താൻ നിരന്തരം പരിശോധിക്കണം, ഭക്ഷ്യസുരക്ഷാ കേസുകൾ തീർപ്പാക്കാൻ വൈകുന്നതിന്റെ കാരണം കണ്ടെത്തി പരിഹരിക്കണം എന്നിവയാണ് മറ്റ് ശുപാർശകൾ. 

ഈ വാർത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com