

കോഴിക്കോട്: റിയാസ് മൗലവി വധക്കേസിലെ വിധി സമൂഹത്തില്‍ ഞെട്ടലുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ ജാഗ്രതയോടെയാണ് പൊലീസും പ്രോസിക്യൂഷനും കാര്യങ്ങള്‍ കൈകാര്യം ചെയ്തത്. 96 മണിക്കൂറിനുളളില്‍ തന്നെ പ്രതികളെ അറസ്റ്റ് ചെയ്‌തെന്നും വിചാരണത്തടവുകാരായി ഏഴുവര്‍ഷം പ്രതികള്‍ ജയിലില്‍ കിടന്നത് ശക്തമായ പൊലീസ് നിലപാടിന്റെ ഭാഗമായിട്ടായിരുന്നെന്നും പിണറായി പറഞ്ഞു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പിണറായി വിജയന്‍ കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നിശ്ചിത സമയത്തിനുളളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അന്വേഷണത്തില്‍ യാതൊരുവീഴ്ചയുണ്ടായിട്ടില്ല. കേസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് റിയാസ് മൗലവിയുടെ ഭാര്യയുടെ രേഖാമൂലമുള്ള ആവശ്യപ്രകാരമാണ് മികച്ച ക്രിമിനല്‍ അഭിഭാഷകനായ അശോകനെ പ്രോസിക്യൂട്ടറായി നിയമിച്ചത്. നല്ലരീതിയിലാണ് കേസ് നടത്തിവന്നത്. അതിനിടെ അദ്ദേഹം അന്തരിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായി ടി ഷാജിത്തിനെ സ്‌പെഷല്‍ പ്രോസിക്യൂട്ടറാക്കി.
കേസ് അന്വേഷണത്തിലും വിചാരണയിലും സുതാര്യതയിലും തികച്ച സത്യസന്ധതയാണ് അന്വേഷണ സംഘവും പ്രോസിക്യൂട്ടറും നടത്തിയത്. ഒരുഘട്ടത്തിലും ആരും പരാതി ഉന്നയിച്ചിട്ടില്ല. നല്ലരീതിയിലാണ് അന്വേഷണം നടന്നതെന്ന് റിയാസ് മൗലവിയുടെ കുടുംബവും പറഞ്ഞിട്ടുണ്ട്. കേസ് അന്വേഷണത്തിലോ നടത്തിപ്പിലോ ഒരു തരത്തിലുള്ള അശ്രദ്ധോ അമാന്തമോ ഉണ്ടായിട്ടില്ല. കേസിലെ വിധിന്യായം പ്രോസിക്യൂഷന്‍ കണ്ടെത്തലുകള്‍ ശരിവച്ചിട്ടില്ല. ഇത് സമൂഹത്തില്‍ വലിയ ഞെട്ടലാണ് ഉളവാക്കിയത്. ഘാതകര്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതിനായി നിയമത്തിന്റെ എല്ലാ സാധ്യതകളും നേടും. അതിനുളള നടപടികള്‍ ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന റാലി തെരഞ്ഞെടുപ്പ് രംഗത്ത് ഏറെ പ്രാധാന്യമുണ്ടാക്കുന്ന ഒന്നാണെന്ന് പിണറായി പറഞ്ഞു. ബിജെപിക്കുള്ള ശക്തമായ മുന്നറിയിപ്പാണ് റാലി. വലിയ തോതിലുള്ള ജനപങ്കാളിത്തമാണ് റാലിക്കുണ്ടായത്. ബിജെപിയുടെ നേതൃത്വതില്‍ കാട്ടിക്കൂട്ടുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ശക്തമായ മുന്നറിയിപ്പായി റാലി മാറി. ഇത് ബിജെപിക്കുള്ള താക്കീതാണെന്നിരിക്കെ കോണ്‍ഗ്രസും ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജെപി അവര്‍ക്ക് എതിരെ നില്‍ക്കുന്ന പ്രതിപക്ഷപാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും രാജ്യവ്യാപകമായി വേട്ടയാടുന്ന രീതിയാണ് സ്വീകരിക്കുന്നത്. കോണ്‍ഗ്രസ് ഇതര പ്രതിപക്ഷപാര്‍ട്ടികളെ ബിജെപി വേട്ടയാടുമ്പോള്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് ബിജെപി വേട്ടയാടലിനൊപ്പം നില്‍ക്കുന്നതായിരുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കെജരിവാളിന്റേത്. മദ്യനയക്കേസും അഴിമതി ആരോപണവും ഉയര്‍ന്നുവന്നപ്പോള്‍ ഡല്‍ഹി സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കാന്‍ മുന്നില്‍ നിന്നത് കോണ്‍ഗ്രസാണ്. പരാതി പൊലീസിന് നല്‍കുന്നതും കോണ്‍ഗ്രസാണ്. അങ്ങനെ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടപ്പോള്‍ ഇഡിക്ക് അതുവഴി കടന്നുവരാനായി. മനീഷ് സിസോദിയയെ ആണ് വിഷയത്തില്‍ ആദ്യം അറസ്റ്റ് ചെയ്തത്. അങ്ങനെ ചെയ്തപ്പോള്‍ കോണ്‍ഗ്രസിന്റെ പരാതി കെജരിവാളിനെ അറസ്റ്റ് ചെയ്യുന്നില്ല എന്നതായിരുന്നു. എന്തുകൊണ്ട് കെജരിവാളിനെ കേസില്‍ ഉള്‍പ്പെടുത്തുന്നില്ല എന്നായിരുന്നു പരസ്യമായി കോണ്‍ഗ്രസ് പറഞ്ഞത്. ഇപ്പോള്‍ അവര്‍ ആ നിലപാട് മാറ്റി. അത് സ്വാഗതാര്‍ഹമാണ്. മുമ്പ് ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചത് തെറ്റായിപ്പോയി എന്ന് പറയാനുള്ള ആര്‍ജവം കോണ്‍ഗ്രസ് കാണിക്കണമായിരുന്നു പിണറായി പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നിലപപാട് പരിഹാസ്യമാണ്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ ഉന്നതനായ നേതാവാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ നേരിടാനാണു രാഹുല്‍ വരുന്നതെന്നു പറയാന്‍ സാധിക്കുമോ?. ഇവിടെ എല്‍ഡിഎഫാണല്ലോ പ്രധാന എതിര്‍കക്ഷി. അപ്പോള്‍ രാഹുല്‍ ആരെ നേരിടാനാണു വരുന്നത്? ആനി രാജ മണിപ്പൂരിന്റെ കാര്യത്തില്‍ രാജ്യദ്രോഹിയായി മാറ്റപ്പെട്ടു. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിന്റെ അനൗചിത്യം രാജ്യം ചര്‍ച്ച ചെയ്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates