

തിരുവനന്തപുരം: ലഹരിമരുന്ന് എന്ന മാരക വിപത്തിനെതിരെയുള്ള മുന്നണിപ്പോരാളികളായി വിദ്യാർത്ഥികൾ മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികൾ ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളാണ് ലഹരിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിരിക്കുന്നത്. ഒരു മഹാ വിപത്താണ് ലഹരി. ഈ മാരക വിപത്തിനെതിരെ നാം ഇന്ന് ഒരു പോരാട്ടം ആരംഭിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ ക്യാമ്പയിൻ സ്കൂൾതല കർമ്മപദ്ധതി ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആട്ടിൻ തൊലിട്ട ചെന്നായ്ക്കളെ പോലെ വിവിധ വേഷങ്ങളിട്ട, പലവിധത്തിൽ മുഖംമൂടിയിട്ട ഇരുട്ടിന്റെ ശക്തികളുണ്ട്. അവർ പല ശ്രമങ്ങളും നടത്തും. ഇത്തരത്തിൽ മുഖം മൂടിയിട്ട ആളുകളെ കരുതിയിരിക്കണം എന്ന് മുഖ്യമന്ത്രി വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് കുട്ടികൾക്ക് ശരിയായ ബോധ്യം ഉണ്ടാകണം. ലഹരിക്കെതിരെ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നതിനും, കുട്ടികളെ നിരീക്ഷിക്കുന്നതിനും സ്കൂളുകളിൽ ക്ലബ്ബ് രൂപീകരിച്ചിട്ടുണ്ട്.
കുട്ടികള്‍ ലഹരിയുടെ മാരക കുരുക്കില്‍ വീഴാതിരിക്കാന്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് രക്ഷിതാക്കളാണ്. കുട്ടികളുമായി നിരന്തരം സൗഹൃദത്തോടെ ഇടപെടണം. കുട്ടികളോട് ആരോഗ്യപരമായ സംവദിക്കുന്നതിനും, കുട്ടികളിലെ മാറ്റങ്ങൾ ശ്രദ്ധിക്കാനും രക്ഷിതാക്കൾ തയ്യാറാകണം. സ്‌കൂളികളില്‍ അധ്യാപകരും ലഹരി വിപത്തിനെതിരെ ജാഗ്രത പാലിക്കണം. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് ബോധ്യപ്പെടുത്തണം. ഇതു കണക്കിലെടുത്ത് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നടക്കാൻ ഇടയുള്ള ലഹരി ഉപയോഗത്തെ തടയാനുള്ള നിരവധി പദ്ധതിയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയിട്ടുള്ളത്. ബോധവൽക്കരണത്തിനൊപ്പം കുട്ടികളെ പിന്തിരിപ്പിക്കാനുള്ള പ്രധാന ചുമതല അധ്യാപകർക്കാണ് ഇതിനായി അധ്യാപകർക്കും പ്രത്യേക പരിശീല പരിപാടി സംഘടിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ലഹരിക്കെതിരായ ഈ ക്യാമ്പയിനിൽ പൊതുസമൂഹം ഒന്നാകെ പൂർണമനസ്സോടെ പങ്കാളികളാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പരിപാടിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലി.
Chief Minister Pinarayi Vijayan wants students to become frontline fighters against the deadly scourge of drugs.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates