ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. വയനാട് പാക്കേജിന് കൂടുതൽ കേന്ദ്ര ധനസഹായം, എയിംസ് തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തിയാണ് കൂടിക്കാഴ്ച. രാവിലെ 10 മണിക്കാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിട്ടുള്ളതെന്നാണ് സൂചന.
ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമൻ, കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ഇന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച. ഇന്നലത്തെ കൂടിക്കാഴ്ച സംബന്ധിച്ച് മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചിരുന്നു.
വയനാട് ദുരന്തത്തില്‍ കൂടുതല്‍ സഹായം അനുവദിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാനസര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. വയനാട് പുനര്‍ നിര്‍മ്മാണത്തിന് രണ്ടായിരം കോടിയാണ് കേരളം ചോദിച്ചത്. ഇതുവരെ 206. 56 കോടി രൂപ മാത്രമാണ് അനുവദിച്ചത്. ശബരിമല സ്വര്‍ണപ്പാളി വിവാദം കേരളത്തില്‍ കത്തി നില്‍ക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഡല്‍ഹി സന്ദര്‍ശനം.
കേന്ദ്രമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേരളത്തിന്‍റെ ആഭ്യന്തര സുരക്ഷ, തീരദേശ സുരക്ഷ, സ്ത്രീ സുരക്ഷ, ഫോറൻസിക് ഇൻഫ്രാസ്ട്രക്ചർ, അടിയന്തര സേവനങ്ങളുടെ നവീകരണം എന്നിവ ചർച്ചയായെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ക്ഷേമ വികസന പ്രവർത്തനങ്ങൾ തടസ്സമില്ലാത്ത തുടരുന്നതിന് കടമെടുക്കൽ നിയന്ത്രണങ്ങൾ ലഘൂകരിക്കാനും ജി എസ് ടിയുമായി ബന്ധപ്പെട്ട വരുമാന നഷ്ടം പരിഹരിക്കാനുള്ള ഇടപെടൽ ഉണ്ടാകണമെന്നും ധനമന്ത്രി നിർമല സീതാരാമനുമായുള്ള ചർച്ചയിൽ ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
