നമ്പർപ്ലേറ്റില്ലാത്ത സൂപ്പർ ബൈക്ക് ഓടിച്ച് പ്ലസ്ടു വിദ്യാർത്ഥി; ഉടമയ്ക്ക് 34,000 രൂപ പിഴ
കൊച്ചി: പ്രായപൂർത്തിയാകാത്ത പ്ലസ്ടു വിദ്യാർത്ഥി നമ്പർപ്ലേറ്റില്ലാത്ത സൂപ്പർ ബൈക്ക് ഓടിച്ച സംഭവത്തിൽ വാഹനത്തിന്റെ ഉടമയ്ക്ക് 34,000 രൂപ പിഴ. വാഹന ഉടമയായ ആലുവ സ്വദേശി റോഷനാണ് പിഴ ലഭിച്ചത്. റോഷന്റെ ഡ്രൈവിങ് ലൈസൻസ് മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. വാഹനത്തിന്റെ ആർ സി ബുക്ക് ഒരു വർഷത്തേക്കും റദ്ദാക്കി.
ഏപ്രിലിൽ മോട്ടോർ വാഹന വകുപ്പ് ആലുവയിൽ പരിശോധന നടത്തുന്നതിനിടയിലാണ് വിദ്യാർത്ഥിയെ പിടികൂടിയത്. ബൈക്കിന്റെ നമ്പർപ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലായിരുന്നു. റോഷന്റെ അടുത്ത ബന്ധുവാണ് വാഹനമോടിച്ച കുട്ടി. പ്രായപൂർത്തിയാകാത്തതിനാൽ കേസ് നിയമ നടപടികൾക്കായി കോടതിക്ക് കൈമാറി.
എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് വാഹന ഉടമയ്ക്ക് ശിക്ഷ വിധിച്ചത്. 30,000 രൂപയാണ് പിഴ വിധിച്ചത്. നമ്പർപ്ലേറ്റ് ഇല്ലാത്തതിനാൽ 2000 രൂപയും കണ്ണാടി, ഇൻഡിക്കേറ്റർ എന്നിവ ഇല്ലാത്തതിനാൽ 500 രൂപ വീതവും സാരിഗാർഡ് ഊരിമാറ്റിയതിന് 1000 രൂപയും ചേർത്താണ് 34,000 പിഴ നൽകേണ്ടത്. വാഹനമോടിച്ച വിദ്യാർത്ഥിക്കെതിരേ ജുവനൈൽ നിയമ നടപടി തുടരും.
പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുകയോ ഗതാഗത നിയമലംഘനം നടത്തുകയോ ചെയ്താൽ കുട്ടിയുടെ രക്ഷിതാവിനോ/ വാഹന ഉടമയ്‌ക്കോ മോട്ടോർ വാഹനനിയമപ്രകാരം 25,000 രൂപ പിഴയും മൂന്ന് വർഷം തടവും ലഭിക്കും. കൂടാതെ വാഹനത്തിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഒരു വർഷത്തേക്ക് റദ്ദാക്കുകയും ചെയ്യും. കുട്ടികൾ വാഹനം ഓടിച്ച് അപകടം സംഭവിച്ചാൽ ഇൻഷൂറൻസ് പരിരക്ഷ പോലും ലഭിക്കില്ല. വാഹനം ഓടിച്ച കുട്ടിക്ക് ഏഴ് വർഷം കഴിഞ്ഞ ശേഷമെ ലൈസൻസിന് അപേക്ഷിക്കാൻ സാധിക്കുകയുള്ളു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

