പിഎം ശ്രീയില്‍ മുഖ്യമന്ത്രിക്ക് ഹൈക്കമാന്‍ഡിന്റെ 'ചെക്ക്'; സര്‍ക്കാര്‍ തീരുമാനത്തില്‍ കടുത്ത വിയോജിപ്പ്

പിഎംശ്രീ പദ്ധതി പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങള്‍ക്കും പ്രത്യയശാസ്ത്ര നിലപാടുകള്‍ക്കും വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചു
V D Satheesan
മുഖ്യമന്ത്രി വിഡി സതീശൻ ഫയൽ
Updated on
2 min read

തിരുവനന്തപുരം: പിഎം ശ്രീ പോലുള്ള വിവാദ പദ്ധതികള്‍ നടപ്പിലാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഹൈക്കമാന്‍ഡ്. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ശക്തമായ വിയോജിപ്പ് അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെയുള്ള പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള മുഖ്യമന്ത്രി വി ഡി സതീശന്റെയും മുസ്ലിം ലീഗ് നേതൃത്വത്തിന്റെയും നീക്കങ്ങള്‍ക്കുള്ള ശക്തമായ തിരിച്ചടിയാണിത്.

V D Satheesan
എലി കൊണ്ടുപോയിട്ടില്ല; കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി; ഫസല്‍ വധക്കേസിലെ നിര്‍ണായക തെളിവ്

സംസ്ഥാന സര്‍ക്കാരിന്റെ നീക്കം ഏറെ വിവാദമായിരുന്നു. കേന്ദ്ര ഫണ്ടുകള്‍ക്ക് വേണ്ടി, യുഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയപരമായും പ്രത്യയശാസ്ത്രപരമായുമുള്ള പ്രഖ്യാപിത നിലപാടില്‍ നിന്ന് വഴിമാറിയെന്നാണ് ആക്ഷേപം ഉയര്‍ന്നത്.

പിഎംശ്രീ പദ്ധതി പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങള്‍ക്കും പ്രത്യയശാസ്ത്ര നിലപാടുകള്‍ക്കും വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചു. ഈ സന്ദേശം പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള സര്‍ക്കാരിന്റെ നീക്കങ്ങളിന്മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഗുണദോഷങ്ങള്‍ വിലയിരുത്തുന്നതിനായി സര്‍ക്കാര്‍ ഒരു മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിരുന്നു. എന്നാല്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നത് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയതായാണ് സൂചന. പാര്‍ട്ടിയുടെ രാഷ്ട്രീയപരവും പ്രത്യയശാസ്ത്രപരവുമായ നിലപാടുകളില്‍ സര്‍ക്കാര്‍ ഒരുവിധ വിട്ടുവീഴ്ചയും ചെയ്യരുത് എന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം.

സര്‍ക്കാരിന്റെ നിലപാട് മാറ്റം മുസ്ലിം ലീഗിനും മറ്റ് മുസ്ലിം സംഘടനകള്‍ക്കുമിടയില്‍ ശക്തമായ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. പ്രതിപക്ഷത്തായിരുന്നപ്പോള്‍, യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പിഎം ശ്രീ പദ്ധതി 'അറബിക്കടലില്‍ എറിയും' എന്ന് ലീഗ് നേതാക്കള്‍ പ്രസ്താവിച്ചിരുന്നതാണ്.

'ദേശീയ വിദ്യാഭ്യാസ നയം പിന്‍വാതിലിലൂടെ നടപ്പിലാക്കാനുള്ള വഴിയാണ് പിഎം ശ്രീ പദ്ധതി. ഇത് സ്‌കൂള്‍ പാഠ്യപദ്ധതിയിലേക്ക് സംഘപരിവാര്‍ പ്രത്യയശാസ്ത്രം കടന്നുവരുന്നതിന് വഴിയൊരുക്കും. കേരളത്തില്‍ അത് സംഭവിക്കാന്‍ അനുവദിക്കില്ല.' ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

മാത്രമല്ല, സംഘപരിവാര്‍ അജണ്ടയ്ക്ക് അനുസൃതമായി പിണറായി വിജയന്‍ സര്‍ക്കാര്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ 'കാവിവല്‍ക്കരണം' നടത്തിയെന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രധാന പ്രചാരണ ആയുധമാക്കിയിരുന്നു. ആ നിലപാടില്‍ എന്തെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ച ചെയ്യുന്നത്, പ്രത്യേകിച്ചും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍, പാര്‍ട്ടിയുടെയും യുഡിഎഫിന്റെയും വിശ്വാസ്യതയെ ബാധിക്കുമെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍.

അതേസമയം മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതി തല്‍ക്കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി വിഡി സതീശനുമായി അടുത്ത വൃത്തങ്ങള്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. 'സര്‍ക്കാര്‍ ഉപസമിതിയുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്.' നേതാവ് വ്യക്തമാക്കി.

പദ്ധതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ ബോധ്യപ്പെടുത്തേണ്ടത് മുഖ്യമന്ത്രിയുടെ ചുമതലയാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു. മുന്‍ എല്‍ഡിഎഫ്. സര്‍ക്കാര്‍ കേന്ദ്രവുമായി ധാരണാപത്രത്തില്‍ ഒപ്പുവെക്കുകയും കേന്ദ്ര ഫണ്ട് കൈപ്പറ്റുകയും ചെയ്തതിനാലാണ് പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സംസ്ഥാനം നിര്‍ബന്ധിതരായതെന്ന് മുഖ്യമന്ത്രി വി ഡി സതീശനും മുസ്ലിം ലീഗും അവകാശപ്പെടുന്ന സമയത്താണ് ഹൈക്കമാന്‍ഡിന്റെ ഈ ഇടപെടല്‍. പദ്ധതി ഉപേക്ഷിക്കുന്നത് സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന നിലപാടില്‍ മുഖ്യമന്ത്രിയും ഉറച്ചുനില്‍ക്കുന്നുണ്ട്.

V D Satheesan
'സലാം അലിയേ...'; ആയത്തുല്ല ഖമേനിക്ക് കേരളത്തില്‍ നിന്നൊരു സംഗീതാര്‍ച്ചന -VIDEO
V D Satheesan
സംഘടനകള്‍ക്ക് തന്നെ അപമാനം; മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് 'അമ്മ' പിരിച്ചുവിടണം: ജി സുധാകരന്‍
V D Satheesan
മംഗളൂരു-ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടിയേക്കും; കേന്ദ്രറെയില്‍വേ മന്ത്രിക്ക് കത്തു നല്‍കി സുരേഷ് ഗോപി
Summary

PM SHRI: Congress high command draws line

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com