

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ നവീകരണ പദ്ധതിയിൽ കേരളം ഒപ്പുവെക്കണമോ എന്ന വിഷയത്തിൽ ഭരണകക്ഷിയായ യുഡിഎഫിൽ കടുത്ത ഭിന്നത. പദ്ധതിയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച മന്ത്രിസഭാ ഉപസമിതി കരട് റിപ്പോർട്ട് തയ്യാറാക്കിയെങ്കിലും, മുന്നണിക്കുള്ളിൽ അഭിപ്രായൈക്യം രൂപപ്പെടാത്തതിനാൽ അന്തിമ തീരുമാനത്തിന്റെ രാഷ്ട്രീയ ബാധ്യത ആര് ഏറ്റെടുക്കുമെന്ന ചോദ്യം സങ്കീർണ്ണമാകുന്നു.
കേന്ദ്രത്തിന്റെ വിദ്യാഭ്യാസ നയങ്ങൾ അടിച്ചേൽപ്പിക്കുന്ന പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാനം പങ്കാളിയാകുന്നതിനെ കോൺഗ്രസ് ഹൈക്കമാൻഡ് ശക്തമായി എതിർക്കുമ്പോൾ, സംസ്ഥാനത്തിന്റെ സാമ്പത്തിക താൽപ്പര്യങ്ങൾ മുൻനിർത്തി ധാരണാപത്രത്തിൽ ഒപ്പുവെക്കണമെന്ന നിലപാടിലാണ് മുഖ്യമന്ത്രി വിഡി സതീശൻ.
മന്ത്രി എൻ. ഷംസുദ്ദീൻ കൺവീനറും മന്ത്രിമാരായ റോജി എം. ജോൺ, പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവർ അംഗങ്ങളുമായ മന്ത്രിസഭാ ഉപസമിതിയാണ് റിപ്പോർട്ടിന്റെ കരട് തയ്യാറാക്കിയത്. എന്നാൽ ഈ റിപ്പോർട്ടിൽ പദ്ധതി നടപ്പിലാക്കണമെന്നോ വേണ്ടെന്നോ ഉള്ള കൃത്യമായ ശുപാർശകളോ നിഗമനങ്ങളോ ഇല്ലെന്നാണ് വിവരം. പകരം വിഷയത്തിലെ നിലവിലെ വസ്തുതകളും സാമ്പത്തിക വശങ്ങളും മാത്രമാണ് ഉപസമിതി എടുത്തുപറഞ്ഞിട്ടുള്ളത്. രാഷ്ട്രീയ വിവാദം ഒഴിവാക്കാൻ ഉപസമിതി കരുതലോടെ ഒഴിഞ്ഞുമാറിയെന്നാണ് ഇത് വ്യക്തമാക്കുന്നത്. പിഎം ശ്രീ കരാറിൽ ഒപ്പുവെച്ചാൽ സമഗ്ര ശിക്ഷ കേരളം' വഴി സംസ്ഥാനത്തിന് ലഭിക്കേണ്ട 1,540 കോടി രൂപയുടെ കേന്ദ്ര ഫണ്ട് ലഭ്യമാകും. സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനത്തിന്റെ അവകാശങ്ങളും സ്വയംഭരണാധികാരവും അടിയറവ് വെക്കാതെ, ചർച്ചകളിലൂടെ കേന്ദ്ര ഫണ്ട് നേടിയെടുക്കാനുള്ള സാധ്യത പരിശോധിക്കണമെന്നാണ് യുഡിഎഫിലെ ഭൂരിഭാഗം ഘടകകക്ഷികളുടെയും നിലപാട്.
ഏറെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് സാധ്യതയുള്ള വിഷയത്തിൽ തീരുമാനമെടുക്കാൻ ആദ്യവട്ട മന്ത്രിമാരെ ഉൾപ്പെടുത്തി ഉപസമിതി രൂപീകരിച്ചതിൽ കോൺഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിന് കടുത്ത വിയോജിപ്പുണ്ട്. മുന്നണി നേതൃത്വം നേരിട്ട് ഏറ്റെടുക്കാൻ മടിക്കുന്ന ഒരു തീരുമാനത്തിൽ എന്ത് നിലപാട് സ്വീകരിച്ചാലും അതിന്റെ രാഷ്ട്രീയ തിരിച്ചടി ഈ യുവ മന്ത്രിമാർ ഒറ്റയ്ക്ക് നേരിടേണ്ടി വരുമെന്ന ആശങ്കയാണ് പാർട്ടിയിലെ ഒരു വിഭാഗം ഉയർത്തുന്നത്. വരും ദിവസങ്ങളിൽ യുഡിഎഫ് ഉന്നതാധികാര സമിതിയിലും മന്ത്രിസഭയിലും ഈ വിഷയം ചൂടേറിയ ചർച്ചകൾക്ക് വഴിവെക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates