

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർ മദ്യപിച്ച് ജോലിക്കെത്തിയാൽ പൂർണ ഉത്തരവാദിത്വം മേലുദ്യോഗസ്ഥനായിരിക്കുമെന്ന സർക്കുലർ. പൊലീസ് സ്റ്റേഷനുകളിലും യൂണിറ്റുകളിലും ഉദ്യോഗസ്ഥർ മദ്യപിച്ച് ഡ്യൂട്ടിക്ക് വരുന്നത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം ആർ അജിത്കുമാറാണ് സർക്കുലർ പുറപ്പെടുവിച്ചത്. സർക്കുലർ പ്രകാരം മദ്യപിച്ചെത്തുന്ന ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമ്പോൾ യൂണിറ്റ് മേധാവിയും സ്റ്റേഷൻ ഹൗസ് ഓഫീസറുംകൂടി കുടുങ്ങും.
ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥർ ലഹരി ഉപയോഗിച്ച് ഡ്യൂട്ടിക്ക് വരുകയോ ഡ്യൂട്ടിയിൽ തുടരുകയോ ചെയ്താൽ പൂർണ ഉത്തരവാദിത്വം അതത് യൂണിറ്റ് മേധാവിമാർക്കായിരിക്കുമെന്നാണ് സർക്കുലറിൽ വ്യക്തമാക്കിയിട്ടുള്ളത്. ഉദ്യോഗസ്ഥർ മദ്യപിച്ച് ഡ്യൂട്ടിക്ക് വരുന്നത് കൃത്യനിർവഹണത്തിൽ ഏർപ്പെടാതെ പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറുകയും പല സ്ഥലങ്ങളിലും സംഘർഷങ്ങൾക്ക് കാരണക്കാരാവുകയും ചെയ്യുന്നതായി സർക്കുലറിൽ പറയുന്നു.
ഉദ്യോഗസ്ഥർ ലഹരി ഉപയോഗിച്ച് ഓഫീസിൽ വരുന്നില്ലെന്നും ലഹരി ഉപയോഗിച്ചശേഷം ജോലി ചെയ്യുന്നില്ലെന്നും ഉറപ്പുവരുത്താത്തത് നിരുത്തരവാദപരമായ പ്രവൃത്തിയാകുമെന്നാണ് മുന്നറിയിപ്പ്. ഇത്തരം ഉദ്യോഗസ്ഥർക്ക് കൗൺസലിങ് നൽകി ശരിയായ മാർഗത്തിൽ കൊണ്ടുവരേണ്ടത് ജില്ലാ പൊലീസ് മേധാവിമാരും ബന്ധപ്പെട്ട യൂണിറ്റ് മേധാവിമാരും സ്റ്റേഷൻ ഹൗസ് ഓഫീസർമാരുമാണെന്നും എഡിജിപി വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates