വിട്ടു കൊടുക്കാതെ അനില്‍ കുമാര്‍, മുരളീധരന്റെ വകുപ്പുകളില്‍ തര്‍ക്കം; ഫിഷറീസിലും ഉടക്ക്, വിജ്ഞാപനം വൈകുന്നു

വി ഡി സതീശന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ഒരു ദിവസം പിന്നിട്ടിട്ടും മന്ത്രിമാരുടെ വകുപ്പുകളുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നു
v d satheesan
ശരത് ചന്ദ്ര പ്രസാദിനും ശിവകുമാറിനുമൊപ്പം വി ഡി സതീശൻfile
Updated on
1 min read

തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ഒരു ദിവസം പിന്നിട്ടിട്ടും മന്ത്രിമാരുടെ വകുപ്പുകളുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നു. വകുപ്പ് സംബന്ധിച്ച് മന്ത്രിമാര്‍ തമ്മില്‍ സമവായത്തിലെത്താന്‍ കഴിയാതെ വന്നതോടെ വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ തങ്ങളുടെ ആദ്യത്തെ വലിയ പരീക്ഷണത്തെയാണ് നേരിടുന്നത്. സ്ഥിതിഗതികള്‍ ഗുരുതരമായ ഘട്ടത്തിലെത്തിയതോടെ എഐസിസിക്ക് ഇടപെടേണ്ടി വന്നതായി വിശ്വസനീയമായ കേന്ദ്രങ്ങള്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

മന്ത്രിമാരായ എ പി അനില്‍ കുമാറും കെ മുരളീധരനും ആരോഗ്യ, ദേവസ്വം വകുപ്പുകള്‍ക്കായുള്ള തങ്ങളുടെ അവകാശവാദങ്ങളില്‍ നിന്ന് പിന്നോട്ട് പോകാന്‍ തയ്യാറാകാതിരുന്നതോടെയാണ് തര്‍ക്കം മൂര്‍ച്ഛിച്ചത്. അസംതൃപ്തി പരസ്യമായ ഒരു ഏറ്റുമുട്ടലിലേക്ക് വഴിമാറാതിരിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടുകയായിരുന്നു എന്ന് ഒരു കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി. സര്‍ക്കാര്‍ ഇതുവരെ മന്ത്രിമാരുടെ വകുപ്പുകള്‍ അടങ്ങിയ പട്ടിക ലോക്ഭവനിലേക്ക് അയച്ചിട്ടില്ലെന്ന് യുഡിഎഫ് വൃത്തങ്ങള്‍ അറിയിച്ചു.

ഗവര്‍ണറുടെ ഓഫീസിന് പട്ടിക ലഭിച്ചതിനു ശേഷം മാത്രമേ ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സാധിക്കൂ എന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചൊവ്വാഴ്ച ഗവര്‍ണര്‍ തിരുവനന്തപുരത്ത് ഉണ്ടാകില്ലെങ്കിലും അദ്ദേഹവുമായി കൂടിയാലോചിച്ച് അനുമതി വാങ്ങിയ ശേഷം വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കഴിയുമെന്നാണ് സൂചനകള്‍.

വകുപ്പ് വിഭജനത്തെക്കുറിച്ച് സതീശനും കെപിസിസി നേതൃത്വവും തമ്മില്‍ നടത്തിയ പ്രാഥമിക ചര്‍ച്ചകളില്‍, കഴിഞ്ഞ രണ്ട് യുഡിഎഫ് സര്‍ക്കാരുകളിലും മന്ത്രിയായിരുന്ന അനില്‍ കുമാറിന് ആരോഗ്യ, ദേവസ്വം വകുപ്പുകള്‍ നല്‍കാനായിരുന്നു തീരുമാനിച്ചിരുന്നതെന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ പറയുന്നു. എന്നാല്‍, അവസാനവട്ട ചര്‍ച്ചകള്‍ക്കിടെ ഈ രണ്ട് വകുപ്പുകള്‍ക്കായി സതീശന്‍ കെ മുരളീധരനെ പിന്തുണച്ചതോടെയാണ് പ്രശ്‌നങ്ങള്‍ വഷളായതെന്ന് അനില്‍ കുമാറുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശനെ പരസ്യമായി പിന്തുണച്ച ചുരുക്കം ചില എംഎല്‍എമാരില്‍ ഒരാളായിരുന്നു മുരളീധരന്‍.

v d satheesan
ശബരിമലയില്‍ ഹെലികോപ്റ്റര്‍ താഴ്ന്നുപറന്നത് ഉന്നത ഉദ്യോഗസ്ഥന് അയ്യപ്പനെ തൊഴാന്‍; ഗുരുവായൂരിലും സമാന സംഭവം, സ്ഥലംമാറ്റി

പാര്‍ട്ടി അന്തിമ തീരുമാനമെടുക്കുന്നതിന് മുന്‍പ് തന്നെ മുരളീധരന്‍ ഈ വകുപ്പുകള്‍ക്കായി പരസ്യമായി അവകാശവാദം ഉന്നയിച്ചതിലും അമര്‍ഷമുണ്ട്. 'വ്യവസായം, ആഭ്യന്തരം എന്നി വകുപ്പുകള്‍ യഥാക്രമം പി കെ കുഞ്ഞാലിക്കുട്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ലഭിക്കാനാണ് സാധ്യതയെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഈ രണ്ട് നേതാക്കളും പരസ്യ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. എന്നാല്‍ താന്‍ അടുത്ത ആരോഗ്യവകുപ്പ് മന്ത്രിയാകുമെന്ന് മുരളീധരന്‍ പ്രഖ്യാപിച്ചു. ഇത് അംഗീകരിക്കാന്‍ കഴിയില്ല,'- കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയിലെ ഒരു അംഗം പറഞ്ഞു.

ലീഗിന് ഫിഷറീസ് വകുപ്പ് നല്‍കുന്നതിനെ സംബന്ധിച്ചും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഫിഷറീസ് ലീഗിന് കൊടുക്കരുത് എന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗവും ലത്തീന്‍ സഭയും ആവശ്യപ്പെടുന്നു. ഉന്നത വിദ്യാഭ്യാസം കോണ്‍ഗ്രസിന് നല്‍കണമെങ്കില്‍ ഫിഷറീസ് വേണമെന്ന് ലീഗ് ആവശ്യപ്പെടുന്നു. ഇതാണ് പ്രധാന തര്‍ക്കം.

v d satheesan
പുതുച്ചേരിയില്‍ 18,000 രൂപ; കൂടുതല്‍ ആശാ വര്‍ക്കര്‍മാര്‍ക്ക് ഉയര്‍ന്ന തുക നല്‍കുന്നതില്‍ റെക്കോര്‍ഡ് കേരളത്തിന്
Summary

Portfolio deadlock puts Satheesan-led UDF government under early strain

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com