ചാണ്ടി ഉമ്മന്‍ റെക്കോര്‍ഡ് ഭൂരിപക്ഷം നേടുമെന്ന് തിരുവഞ്ചൂര്‍; ശുഭപ്രതീക്ഷയില്‍ ജെയ്ക് 

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ റെക്കോര്‍ഡ് ഭൂരിപക്ഷം നേടുമെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
ചാണ്ടി ഉമ്മൻ, ജെയ്‌ക്‌ സി തോമസ്/ ഫെയ്‌സ്‌ബുക്ക്
ചാണ്ടി ഉമ്മൻ, ജെയ്‌ക്‌ സി തോമസ്/ ഫെയ്‌സ്‌ബുക്ക്
Updated on
2 min read

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ റെക്കോര്‍ഡ് ഭൂരിപക്ഷം നേടുമെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ശുഭപ്രതീക്ഷയെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് പ്രതികരിച്ചു. വിജയം തന്നെയാണ് പ്രതീക്ഷയെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി ലിജിന്‍ ലാലും പ്രതികരിച്ചു. 

ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി പള്ളിയിലെത്തി, ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാര്‍ഥിച്ചു. ചാണ്ടി ഉമ്മൻ തറവാടായ കരോട്ട് വള്ളക്കാലിൽ വീട്ടിൽ ഇരുന്നാകും ഫലം കാണുക. പ്രവർത്തകരും നേതാക്കളും ഇവിടെയെത്തും. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ ഇരുന്നാണ് ജെയ്ക് സി തോമസ് ഫലം അറിയുന്നത്. ബിജെപി സ്ഥാനാർഥി ലിജിൻ ലാലും ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ ഉണ്ടാകും.

ചൊവ്വാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ രാവിലെ 9 മണിയോടെ ലഭിക്കും. വോട്ടെണ്ണല്‍ രാവിലെ എട്ടു മണിക്ക് ആരംഭിക്കും. കോട്ടയം ബസേലിയസ് കോളേജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ആദ്യ റൗണ്ട് എണ്ണിത്തീരുമ്പോള്‍ തന്നെ ട്രെന്‍ഡ് വ്യക്തമാകും. രാവിലെ 10 മണിയോടെ ഫലം അറിയാനാകുമെന്നാണ് കരുതുന്നത്. 

യുഡിഎഫിനായി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും എല്‍ഡിഎഫിനായി ജെയ്ക് സി തോമസും എന്‍ഡിഎക്കു വേണ്ടി ജി ലിജിന്‍ ലാലുമാണു മത്സരിക്കുന്നത്. അയര്‍ക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണുന്നത്. ഈ റൗണ്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ തന്നെ കൃത്യമായ ഫലസൂചന കിട്ടും.  കടുത്ത മത്സരം നടന്ന 2021ല്‍ പോലും ഉമ്മന്‍ ചാണ്ടിക്ക് 1293 വോട്ടിന്റെ ഭൂരിപക്ഷം അയര്‍ക്കുന്നത്ത് കിട്ടിയിരുന്നു. അയ്യായിരത്തിന് മുകളിലുള്ള ലീഡാണ് യുഡിഎഫ് ഇത്തവണ ഇവിടെ പ്രതീക്ഷിക്കുന്നത്. ലീഡ് 2000ല്‍ താഴെ പിടിച്ചുനിര്‍ത്താനാവുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. 

പിന്നാലെ അകലക്കുന്നം, കൂരോപ്പട, മണര്‍കാട്, പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം പഞ്ചായത്തുകളും എണ്ണും.  14 മേശകളില്‍ വോട്ടിങ് യന്ത്രവും 5 മേശകളില്‍ തപാല്‍ വോട്ടുകളും ഒരു മേശയില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള ഇടിപിബിഎസ് (ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം) വോട്ടും എണ്ണും.  തപാല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണുക. ഇടിപിബിഎസ് വോട്ടുകളിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് കൗണ്ടിങ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ശേഷമായിരിക്കും വോട്ടെണ്ണല്‍. തുടര്‍ന്ന് 14 മേശകളില്‍ വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. 13 റൗണ്ടുകളില്‍ വോട്ടെണ്ണല്‍ നടക്കും. 

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ 72.86% പേര്‍ വോട്ട് ചെയ്‌തെന്ന് ഔദ്യോഗിക കണക്ക്. തപാല്‍ വോട്ടുകള്‍ കൂടാതെയുള്ള കണക്കാണിത്. ഉപതെരഞ്ഞെടുപ്പില്‍ 1,28,535 പേരാണ് വോട്ട് ചെയ്തത്. ഏഴു സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. യുഡിഎഫിന്റെ ചാണ്ടി ഉമ്മന്‍, എല്‍ഡിഎഫിന്റെ ജെയ്ക് സി തോമസ്, ബിജെപിയുടെ ലിജിന്‍ ലാല്‍ എന്നിവര്‍ തമ്മിലാണ് പ്രധാന മത്സരം. എക്‌സിറ്റ് പോളുകളടക്കം പുറത്ത് വന്നതോടെ വന്‍ വിജയ  പ്രതീക്ഷയിലാണ് യുഡിഎഫ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com