

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷനിലെ വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതന് അനുകൂലമായി മറുപടിക്കത്ത് തയാറാക്കിയ തദ്ദേശ, ആഭ്യന്തര വകുപ്പുകളിലെ അണ്ടർ സെക്രട്ടറിമാർക്കെതിരെ അന്വേഷണം. മന്ത്രി തലത്തിലുള്ള നിർദ്ദേശങ്ങളും മേലധികാരികളുടെ ഉത്തരവുകളും മറികടന്ന് ഉദ്യോഗസ്ഥർ നൽകിയ കുറിപ്പിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് വിലയിരുത്തിയാണ് സർക്കാർ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറിയും കെ.എ.എസ് ഉദ്യോഗസ്ഥയുമായ ഡോ. ചിത്ര അരുണിമയ്ക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് ഉൾപ്പെടെയുള്ള നടപടികൾക്ക് സാധ്യതയുള്ളതായാണ് സൂചന.
കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാൻ എസ്കോർട്ട് പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജൂൺ 22-നാണ് സുഗതൻ ആഭ്യന്തര വകുപ്പിന് അപേക്ഷ സമർപ്പിച്ചത്. ജയിൽ സൂപ്രണ്ട് മുഖേന തിരുവനന്തപുരം മേയർക്ക് നൽകിയ കത്തിൻമേൽ ആഭ്യന്തര വകുപ്പിലെ രഹസ്യ വിഭാഗം തദ്ദേശ വകുപ്പിന്റെ അഭിപ്രായം ആരാഞ്ഞു.എന്നാൽ, അപേക്ഷ എത്തിയപ്പോൾ അത് നിരസിക്കാനാണ് തദ്ദേശ വകുപ്പ് മന്ത്രി നിർദേശിച്ചത്. കരുതൽ തടങ്കലിലുള്ള പ്രതിക്ക് പൊതു യോഗങ്ങളിൽ പങ്കെടുക്കാൻ പരോൾ നൽകാൻ വ്യവസ്ഥയില്ലെന്നും, മരണം അല്ലെങ്കിൽ ഗുരുതരമായ രോഗം പോലെയുള്ള അടിയന്തര മാനുഷിക പരിഗണനകൾക്ക് മാത്രമാണ് ജയിൽ ചട്ടങ്ങളിൽ പരോൾ വ്യവസ്ഥ ചെയ്യുന്നതെന്നും തദ്ദേശ വകുപ്പ് ആഭ്യന്തര വകുപ്പിനെ അറിയിച്ചു.
അപേക്ഷ നിരസിക്കാൻ മന്ത്രി ഉത്തരവിട്ടിരുന്നെങ്കിലും, അയോഗ്യത വരാതിരിക്കാൻ ജയിൽ സൂപ്രണ്ട് മുഖേന കോർപറേഷൻ കൗൺസിലിന് അവധി അപേക്ഷ സമർപ്പിക്കാമെന്നും ഈ അപേക്ഷ വോട്ടിനിട്ട് അംഗീകരിക്കുകയാണെങ്കിൽ കൗൺസിലർ സ്ഥാനത്തിന് ഭീഷണി ഉണ്ടാകില്ലെന്നും കത്തിന്റെ രണ്ടാമത്തെ ഖണ്ഡികയിൽ തദ്ദേശ വകുപ്പ് കൂട്ടിച്ചേർത്തു. ഈ ഭാഗമാണ് വിവാദത്തിന് തിരികൊളുത്തിയത്.ആദ്യം തദ്ദേശ വകുപ്പിലെ അസിസ്റ്റന്റ് ഈ കത്തിൽ വകുപ്പ് നടപടി സ്വീകരിക്കേണ്ടതില്ല എന്ന് കുറിച്ചിരുന്നെങ്കിലും, ഉത്തരവുകൾ മറികടന്നുകൊണ്ട് അണ്ടർ സെക്രട്ടറി ഡോ. ചിത്ര അരുണിമ വിവാദമായ ഭാഗം കൂട്ടിച്ചേർക്കുകയായിരുന്നു. തുടർന്ന് ആഭ്യന്തര വകുപ്പിലെ അണ്ടർ സെക്രട്ടറിയും തദ്ദേശ വകുപ്പിന്റെ കുറിപ്പ് അതേപടി പകർത്തി മേയർക്ക് കൈമാറുകയായിരുന്നു. ബിജെപി ഭരണസമിതിയെ സഹായിക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്ന് ആരോപിച്ച് എൽഡിഎഫ് വൻ പ്രചാരണം ആരംഭിച്ചതോടെയാണ് തദ്ദേശ വകുപ്പും ആഭ്യന്തര വകുപ്പും Home Department Keralaവിഷയം പരിശോധിക്കുകയും ഉദ്യോഗസ്ഥർക്കെതിരെ നടപടികളിലേക്ക് കടക്കുകയും ചെയ്തത്. നഗരസഭയിലെ യുഡിഎഫ് കക്ഷി നേതാവ് ശബരീനാഥനും വിവാദ കത്തിനെതിരെ ശക്തമായി രംഗതെത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates