കൊല്ലം: ചോര കുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി രേഷ്മയുടെ ഫെയ്സ്ബുക്ക് സുഹൃത്തിനെ തെരഞ്ഞുള്ള പൊലീസ് അന്വേഷണത്തിൽ വഴിത്തിരിവ്. രേഷ്മയുടെ കാമുകൻ എന്ന് സംശയിക്കുന്ന നാല് പേരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ.
പൊലീസ് കണ്ടെത്തിയ നാല് പേരില്‍ ഒരാളാകാം രേഷ്മയുടെ ഫെയ്സ്ബുക്ക് കാമുകനെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇവരെ അടുത്ത ദിവസങ്ങളിൽ അന്വേഷണ സംഘം ചോദ്യം ചെയ്യും. രേഷ്മയുടെ ചാറ്റ് സംബന്ധിച്ച വിവരങ്ങള്‍ക്കായി അന്വേഷണ സംഘം ഫേസ്ബുക്കിനെ സമീപിച്ചിരിക്കുകയാണ്. അനന്ദു എന്ന ഐ ഡിയില്‍നിന്നാണ് അജ്ഞാത കാമുകന്‍ രേഷ്മയുമായി ചാറ്റുചെയ്തത് എന്നാണ് പൊലീസിന്റെ നിഗമനം.
കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ആര്യയുടെ ഭര്‍ത്താവ് രഞ്ജിത്തിനെ പൊലീസ് ചോദ്യം ചെയ്തു. സമാനതകളില്ലാത്ത ക്രിമിനല്‍ ബുദ്ധി പ്രതിക്കുണ്ടെന്നാണ് പൊലീസ് വിലയിരുത്തല്‍. പ്രതി രേഷ്മയ്ക്ക് ആറ് ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടായിരുന്നു. ഒരക്കൗണ്ട് മൂന്ന് മാസം മാത്രം ഉപയോഗിച്ച് ഉപേക്ഷിക്കും. പിന്നീട് മറ്റൊരു അക്കൗണ്ട് തുടങ്ങും. ഈ അക്കൗണ്ടുകള്‍ വഴിയായിരുന്നു രേഷ്മ കാമുകനുമായി സംസാരിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.
ആത്മഹത്യ ചെയ്ത ആര്യയുടെയും ഗ്രീഷ്മയുടെയും മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലൂടെ രേഷ്മയും ബന്ധുക്കളായ ആര്യയും ഗ്രീഷ്മയും നടത്തിയ ആശയവിനിമയങ്ങള്‍ ആരുമായാണെന്നാണ് അന്വേഷിക്കുന്നത്. സൈബര്‍ സെല്ലിന്റെ അടക്കം പിന്തുണയോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. കാമുകനൊപ്പം പോകാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് രേഷ്മ പൊലീസിനോട് വെളിപ്പെടുത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates