

തിരുവനന്തപുരം: അറ്റകുറ്റപ്പണികളുടെ ഭാഗമായി ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കുമിടയിൽ പാലത്തിന്റെ നവീകരണം നടക്കുന്നതിനാലാണ് നിയന്ത്രണം. ശനിയാഴ്ച (22 ന് ) രാത്രി 9.05ന് പുറപ്പെടേണ്ട കൊല്ലം–എറണാകുളം മെമു റദ്ദാക്കി. ഏതാനും ട്രെയിനുകളുടെ സർവീസ് ഭാഗികമായി ചുരുക്കിയിട്ടുണ്ട്.
നാളത്തെ മധുര–ഗുരുവായൂർ എക്സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. ഞായറാഴ്ച ഗുരുവായൂർ–മധുര എക്സ്പ്രസ് കൊല്ലത്ത് നിന്ന് സർവീസ് ആരംഭിക്കും. നാളത്തെ നാഗർകോവിൽ–കോട്ടയം എക്സ്പ്രസ് കായംകുളത്ത് യാത്ര അവസാനിപ്പിക്കും. 21ന് 3.20ന് പുറപ്പെടുന്ന ചെന്നൈ–തിരുവനന്തപുരം സൂപ്പർ 22ന് കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. നാളെ വൈകിട്ട് 5.15ന് തിരുവനന്തപുരത്തുനിന്നു പുറപ്പെടേണ്ട തിരുവനന്തപുരം–ചെന്നൈ സൂപ്പർ കോട്ടയത്ത് നിന്ന് രാത്രി 8.05ന് സർവീസ് ആരംഭിക്കും.
22ന് ആലപ്പുഴ വഴി തിരിച്ചു വിടുന്ന ട്രെയിനുകൾ
തിരുവനന്തപുരം–ചെന്നൈ മെയിൽ, തിരുവനന്തപുരം–ശ്രീഗംഗാനഗർ വീക്ക്‌ലി, തിരുവനന്തപുരം നോർത്ത്–ലോകമാന്യതിലക് വീക്ക്‌ലി, തിരുവനന്തപുരം നോർത്ത്–ബെംഗളൂരു ഹംസഫർ, തിരുവനന്തപുരം–മംഗളൂരു മലബാർ, കന്യാകുമാരി–ദിബ്രുഗഡ് വിവേക് എക്സ്പ്രസ്, തിരുവനന്തപുരം–രാമേശ്വരം അമൃത എക്സ്പ്രസ്, തിരുവനന്തപുരം നോർത്ത്–നിലമ്പൂർ രാജ്യറാണി, തിരുവനന്തപുരം–മംഗളൂരു എക്സ്പ്രസ്.
വൈകുന്ന ട്രെയിനുകൾ
23ന് രാവിലെ 4.20ന് പുറപ്പെടുന്ന കൊല്ലം–എറണാകുളം മെമു, 22ന് രാത്രി പുറപ്പെട്ട് 23ന് കേരളത്തിൽ എത്തുന്ന തൂത്തുകുടി–പാലക്കാട് പാലരുവി എക്സ്പ്രസ്, 22നുള്ള തിരുവനന്തപുരം–എറണാകുളം വഞ്ചിനാട് എക്സ്പ്രസ് എന്നിവ 30 മിനിറ്റോളം വൈകുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.