'സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശം വിശദമായി പരിശോധിക്കും'- ​ഗവർണർ

മുഖ്യമന്ത്രിക്ക് പോലും അം​ഗീകരിക്കാൻ കഴിയാത്തതു കൊണ്ടല്ലേ അദ്ദേഹത്തിന് രാജി വയ്ക്കേണ്ടി വന്നത്. വിഷയത്തിൽ കഴമ്പുണ്ടെന്ന് കണ്ടല്ലേ മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം: സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശം സംബന്ധിച്ച് വിശദമായി പരിശോധന നടത്തുമെന്നു ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടനയുടെ അന്തസിനെ അപമാനിച്ചു എന്നതാണ് സജി ചെറിയാനെതിരായ കേസ്. കേസിന്റെ പുരോ​ഗതിയിൽ എന്തു മാറ്റമുണ്ടായെന്നു പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. 

പുനഃപ്രവേശം സംബന്ധിച്ച് മുഖ്യമന്ത്രിയിൽ നിന്ന് അറിയിപ്പ് കിട്ടിയിട്ടുണ്ട്. വിഷയത്തിൽ നിയമോപദേശം തേടുന്നത് സ്വാഭാവിക നടപടിയാണെന്നും ​ഗവർണർ പറഞ്ഞു. 

മുഖ്യമന്ത്രിക്ക് പോലും അം​ഗീകരിക്കാൻ കഴിയാത്തതു കൊണ്ടല്ലേ അദ്ദേഹത്തിന് രാജി വയ്ക്കേണ്ടി വന്നത്. വിഷയത്തിൽ കഴമ്പുണ്ടെന്ന് കണ്ടല്ലേ മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടത്. ഈ സാഹചര്യം മാറിയോ എന്നു പരിശോധിക്കും. നിയമോപദേശകന്റെ അഭിപ്രായവും പരി​ഗണിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

വിഷയത്തിൽ രാജ്ഭവന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ കഴിഞ്ഞ ദിവസം നിയമോപദേശം നല്‍കി. മന്ത്രിയായുള്ള സജി ചെറിയാന്റെ സത്യപ്രതിജ്ഞ തടയാനാകില്ലെന്നാണ് ഗവര്‍ണര്‍ക്ക് നിയമോപദേശം നല്‍കിയത്. മന്ത്രിസഭയിലേക്ക് മുഖ്യമന്ത്രി പേര് നിര്‍ദേശിച്ചാല്‍ ഗവര്‍ണര്‍ക്ക് തള്ളാനാകില്ല. സത്യപ്രതിജ്ഞ ഒരുക്കേണ്ടത് ഗവര്‍ണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രി തന്റെ മന്ത്രിസഭയില്‍ ഏതെങ്കിലും എംഎല്‍എയെ മന്ത്രിയായി ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയും, അക്കാര്യം ചൂണ്ടിക്കാട്ടി അപേക്ഷ നല്‍കുകയും ചെയ്താല്‍ ഗവര്‍ണര്‍ക്ക് അത് തള്ളിക്കളയാനാകില്ല. പ്രസ്തുത എംഎല്‍എയെ മന്ത്രിയാക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിയമതടസം ഉള്ളതായി തോന്നിയാല്‍ ആവശ്യമെങ്കില്‍ സര്‍ക്കാരിനോട് വിശദീകരണം തേടാം. സത്യപ്രതിജ്ഞയ്ക്കുള്ള നടപടികള്‍ ഒരുക്കാന്‍ ഗവര്‍ണര്‍ നിയമപരമായി ബാധ്യസ്ഥനാണ് എന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറേറിയറ്റ് യോഗമാണ് സജി ചെറിയാനെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഭരണഘടനയെ അവഹേളിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തെത്തുടര്‍ന്നാണ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com