'സത്യസന്ധനായ ഉദ്യോ​ഗസ്ഥനെ ചുമതലപ്പെടുത്തണം'- സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസം​ഗം, അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

ഉദ്യോ​ഗസ്ഥൻ ആരാകണമെന്നു ക്രൈം ബ്രാഞ്ച് മേധാവിക്കു തീരുമാനിക്കാം
Saji Cherian's unconstitutional speech
സജി ചെറിയാന്‍ഫെയ്സ്ബുക്ക്
Updated on
1 min read

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസം​ഗത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി. സത്യസന്ധനായ ഒരു ഉദ്യോ​ഗസ്ഥനെ അന്വേഷണത്തിനു ചുമതലപ്പെടുത്തണമെന്നു ക്രൈം ബ്രാഞ്ച് മേധാവിക്കു നൽകിയ ഉത്തരവിൽ ഡിജിപി ആവശ്യപ്പെട്ടു. ഉദ്യോ​ഗസ്ഥൻ ആരാകണമെന്നു ക്രൈം ബ്രാഞ്ച് മേധാവിക്കു തീരുമാനിക്കാം.

അന്വേഷണ സംഘത്തെ തീരുമാനിക്കാനുള്ള പാനൽ ഡിജിപി ആവശ്യപ്പെട്ടിരുന്നു. ഇതു തിരുത്തിയാണ് കോടതി ഉത്തരവ് അനുസരിച്ച് അന്വേഷണം ഏറ്റെടുക്കാനും സംഘത്തെ തീരുമാനിക്കാനും ഉത്തരവ് ഇറങ്ങിയത്.

മന്ത്രിയുടെ വിവാദ പ്രസംഗത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സജി ചെറിയാന് ക്ലീൻചീറ്റ് നൽകിക്കൊണ്ടുള്ള പൊലീസ് റിപ്പോർട്ട് തള്ളിയാണ് കോടതി തുടരന്വേഷണത്തിനു ഉത്തരവിട്ടത്. പൊലീസ് റിപ്പോർട്ട് അംഗീകരിച്ച മജിസ്‌ട്രേറ്റ് കോടതി വിധിയും ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസിൽ പുനരന്വേഷണം വേണം. ക്രൈംബ്രാഞ്ചിലെ സത്യസന്ധനായ ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷണം നടത്താൻ ഹൈക്കോടതി ഡിജിപിക്ക് നിർദേശവും നൽകിയിരുന്നു. പിന്നാലെയാണ് ഡിജിപി ഉത്തരവിറക്കിയത്.

പൊലീസിന്റെ അന്വേഷണത്തിൽ പാളിച്ചയുണ്ടായിയെന്ന് റിപ്പോർട്ട് തള്ളിക്കൊണ്ട് ഹൈക്കോടതി വിലയിരുത്തി. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഓഡിയോ ക്ലിപ്പുകളും പരിശോധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കുന്തം കുടച്ചക്രം എന്നീ വാക്കുകൾ എതു സാഹചര്യത്തിലാണ് ഉപയോഗിച്ചത് എന്ന് പരിശോധിക്കണം. ഫോറൻസിക് പരിശോധനയില്ലാതെയാണ് പൊലീസ് റിപ്പോർട്ടെന്നും കോടതി വിലയിരുത്തി. പ്രസംഗം ഭരണഘടനാ ലംഘനമില്ലെന്ന പൊലീസിന്റെ റിപ്പോർട്ട് ഹൈക്കോടതി തള്ളി. ക്രൈംബ്രാഞ്ചിലെ സത്യസന്ധനായ ഉദ്യോഗസ്ഥൻ സമയബന്ധിതമായി അന്വേഷണം പുനരന്വേഷണം പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു.

ഭരണതലത്തിലെ സ്വാധീനം മൂലം അന്വേഷണം അവസാനിപ്പിച്ചെന്നും, പൊലീസ് റിപ്പോർട്ട് അംഗീകരിക്കരുതെന്നും ഹർജിക്കാരനായ അഭിഭാഷകൻ ബൈജു എം നോയൽ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ കേസ് സിബിഐ അന്വേഷിക്കണണെന്ന ഹർജിക്കാരന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. കേസ് ഡയറിയും പ്രസംഗത്തിന്റെ വിശദമായ രൂപവും പരിശോധിച്ച ശേഷമാണ് സിംഗിൾ ബെഞ്ച് വിധി പ്രസ്താവിച്ചത്. സജി ചെറിയാന്റെ പരാമർശത്തിൽ പ്രഥമദൃഷ്ട്യാ അവഹേളനമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷണം നടത്തിയിരുന്നു.

2022 ജൂലൈ മൂന്നിന് പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ സിപിഐഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം. 'കുറച്ച് നല്ല കാര്യങ്ങൾ എന്ന പേരിൽ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതി വെച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശം' എന്നായിരുന്നു ഭരണഘടനയെ പറ്റിയുള്ള സജി ചെറിയാന്റെ വിവാദമായ പ്രസംഗം. പ്രസം​ഗം വലിയ വിവാദമായതോടെ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. പിന്നീട് കുറ്റവിമുക്തനായതോടെ സജി ചെറിയാൻ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com