'മുസ്ലീങ്ങളെ രണ്ടാംതരം പൗരന്മാരാക്കി', വയനാട്ടിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസിനെതിരെ സുന്നി സംഘടനകൾ
കല്‍പ്പറ്റ: തദ്ദേശ തിരഞ്ഞെടുപ്പിലെ വയനാട്ടിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ് മുസ്ലീം വിഭാഗത്തെ മതിയായ രീതിയില്‍ പരിഗണിച്ചില്ലെന്ന് ആക്ഷേപം. സമസ്ത ഇ കെ, എ പി വിഭാഗങ്ങളാണ് എതിര്‍പ്പ് പരസ്യപ്പെടുത്തി രംഗത്തെത്തിയത്. പ്രാതിനിധ്യ പ്രശ്നം ചൂണ്ടിക്കാട്ടിയപ്പോള്‍ നേതാക്കള്‍ നിഷേധാത്മക നിലപാട് സ്വീകരിച്ചു എന്നും വിമര്‍ശനമുണ്ട്.
മതേതര പാര്‍ട്ടിയായ കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്തിലേക്ക് ഒരു മുസ്ലീമിനെ പോലും പരിഗണിച്ചില്ലെന്ന് സമസ്തയ്ക്ക് കീഴിലുള്ള സുന്നി യുവജന സംഘം (എസ്വൈഎസ്) സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാല്‍ കുറ്റപ്പെടുത്തി. നാല് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥികളില്‍ രണ്ടുപേരാണ് മുസ്ലീം വിഭാഗത്തില്‍നിന്നുള്ളത്. ഏകപക്ഷീയമായ സ്ഥാനാര്‍ഥി നിര്‍ണയമാണ് നടത്തിയത്. ഇതില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ കോണ്‍ഗ്രസ് ചില കോക്കസുകളുടെ പിടിയിലാണെന്നും ഇബ്രാഹിം ഫൈസി മാധ്യമങ്ങളോട് പ്രതികരിച്ചു.
മുസ്ലീങ്ങളെ രണ്ടാംതര പൗരന്മാരാക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് കൈക്കൊളുന്നത് എന്നാണ് നേതാക്കളുടെ വിമര്‍ശനം. എസ്വൈഎസ് ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ എ നാസര്‍ മൗലവിയും എ കെ മുഹമ്മദ് ദാരിമി എന്നിവര്‍ പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിലും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു. 'ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാന്‍ പറ്റിയ ഒരു മുസ്ലീമും ജില്ലയില്‍ ഉണ്ടാകാതത്തുകൊണ്ടാകാം' എന്ന പരാമര്‍ശത്തോടെ സമസ്ത എ പി വിഭാഗം എസ്വെഎസ് ജില്ലാ പ്രസിഡന്റ് ബഷീര്‍ സഹദിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു. മുസ്ലീം പ്രാതിനിധ്യം ഇല്ലാത്ത കോണ്‍ഗ്രസ് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥികളുടെ പട്ടികയും ഇവര്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നു.
Congress accused of not adequately considering Muslim community in Wayanad candidate selection for local body elections.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

