തൃശൂര്‍: കുറ്റവാളികളുടെ പേര് പുറത്തു പറയാത്ത ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും കുറ്റകൃത്യം ചെയ്തവരുടെ പേരുകള്‍ പുറത്ത് വിടണമെന്നും എഴുത്തുകാരി സാറാ ജോസഫ്. പുറത്തുവന്ന ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒന്നിനോ സൂക്ഷ്മതയോ വ്യക്തതയോ ഇല്ല. വിശദാംശങ്ങള്‍ ഒന്നുമില്ല. അതൊരു പുക പോലെയാണ്. ആര്‍ക്കുവേണമെങ്കിലും പറയാവുന്ന കാര്യങ്ങള്‍ അതില്‍ പറഞ്ഞിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
'ക്രൈം നടന്നിട്ടുള്ളതുപോലെയാണ് ഹേമ കമ്മീഷന് മുന്‍പാകെ സ്ത്രീകള്‍ കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളത്. ക്രൈം സംഭവിച്ചിട്ടുണ്ടെങ്കില്‍ അവിടെ പ്രതിയോ, പ്രതികളോ ഉണ്ടായിരിക്കണം. അനേകം പ്രതികളുണ്ടെന്നാണ് വെളിപ്പെടുത്തലില്‍ നിന്ന് മനസിലാകുന്നത്, പക്ഷെ പ്രതികള്‍ ആരെന്നത് പൊതുജനത്തിന് അറിയില്ല, അവരുടെ പേര് പെണ്‍കുട്ടികള്‍ പറഞ്ഞിട്ടുണ്ടോ? പേര് റിപ്പോര്‍ട്ടിലുണ്ടോ എന്ന കാര്യവും നമുക്ക് അജ്ഞാതമാണ്. ക്രൈം നടന്നിട്ടുണ്ടെങ്കില്‍ കോടതിയും സര്‍ക്കാരും ഇടപെട്ട് അതില്‍ അടിയന്തര നടപടികള്‍ ഉണ്ടാകണം. നടിയുടെ കേസില്‍ ദിലീപിനെ കുറ്റാരോപിതനാക്കി കേസ് നടന്നുകൊണ്ടിരിക്കുകയാണ്. എന്നമാതിരി ഇതില്‍ നടന്ന ബലാത്സംഗതുല്യമായ പീഡനങ്ങള്‍ക്കെതിരെ കൃത്യമായ നടപടിയെടുക്കകയും വെളിച്ചത്തുകൊണ്ടുവരികയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്'
'ഇത് മുമ്പും നടന്നിട്ടുണ്ടാകാമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു. ആര്‍ക്കുവേണമെങ്കിലും പറയാവുന്ന കാര്യങ്ങളേയുള്ളു. കാരണം സിനിമാരംഗം എന്നുപറയുന്നത് കള്ളപ്പണവും മദ്യവും മയക്കുമരുന്നും ലൈംഗികഅരാജകത്വവുമെല്ലാം ഉള്ളതാണെന്ന് നമുക്കറിയാവുന്ന കാര്യമാണ്. പക്ഷേ ഒരു മാഫിയയുടെ കൈയിലാണ് ആ രംഗം തിരിയുന്നത് എന്നതുകൊണ്ട് അത് ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. പരാതികളില്‍ പറഞ്ഞിട്ടുള്ളപ്രകാരം ആരാണ് അവിടെ ഇടനിലക്കാരായിട്ടുള്ളത്, അവരുടെ പേരുകള്‍ പറയട്ടെ. എങ്കിലല്ലേ നിയമനടപടികള്‍ എടുക്കാന്‍ കഴിയുകയുള്ളൂ. അതൊന്നുമില്ലാതെ ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് മുന്നിലെത്തിയിട്ടുള്ളത് അപൂര്‍ണമായ റിപ്പോര്‍ട്ടാണ്.
പേര് പറഞ്ഞാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കണം. അല്ലെങ്കില്‍ ഈ റിപ്പോര്‍ട്ടിന് ഒരു സാംഗത്യവുമില്ലാതെയാകും. അത്തരത്തിലുള്ള വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമോ അതില്‍ നടപടിയെടുക്കുമോ എന്ന ആശങ്കയുണ്ട്. നടന്നിട്ടുള്ളത് ക്രൈം ആണ്. തൊഴിലിടത്തില്‍ സ്ത്രീയെ ചെന്ന് വാതിലില്‍ മുട്ടിവിളിച്ച്, പേടിപ്പിച്ച് കൊണ്ടുപോയി ലൈംഗികബന്ധത്തിലേര്‍പ്പെടുക എന്നുപറയുന്നത് റേപ്പിന് തുല്യമാണ്. അത് കുറ്റകൃത്യമാണ്. പ്രതി ശിക്ഷിക്കപ്പെടുകതന്നെ വേണം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
റിപ്പോര്‍ട്ടിലെ പുറത്തുവിടാത്ത ഭാഗങ്ങളില്‍ സര്‍ക്കാര്‍ അന്വേഷിച്ച് നടപടിയെടുക്കുന്നത് ശരിതന്നെ. എന്നാല്‍ കുറ്റകൃത്യം നടന്നുകഴിഞ്ഞിട്ട് കുറ്റംചെയ്ത ആളെ സംരക്ഷിക്കുന്നത് എന്തിനാണ്? അവരെ സംരക്ഷിച്ചുകൊണ്ടുള്ള നടപടിയല്ലേ അത്. എന്തൊക്കെയോ ഇടിഞ്ഞുവീഴും, ആരൊക്കെയോ തകര്‍ന്നുപോകും. അത് തങ്ങള്‍ക്ക് നഷ്ടമുണ്ടാക്കും, ഇതാണല്ലോ പേര് പുറത്ത് വിടാതിരിക്കാനുള്ള കാരണം. സ്ത്രീകളുടെ നേര്‍ക്ക് നടക്കുന്ന എല്ലാതരത്തിലുമുള്ള കുറ്റകൃത്യങ്ങള്‍ക്കും ഇതേ നിലപാടാണ്. നമ്മുടേത് ഒരു പുരുഷാധിപത്യസമൂഹമാണെന്ന് എത്ര പറഞ്ഞാലും മതിയാവാത്ത തരത്തില്‍ തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സിനിമാമേഖലയിലും സമാന അവസ്ഥയാണ്.
സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടക്കുന്നില്ലെന്നതാണ് നമ്മുടെ സമീപകാല അനുഭവം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിനിമ മേഖലയിലെ മുഴുവന്‍ പുരുഷന്‍മാരും കുറ്റക്കാരനാണ്. വാതിലില്‍ മുട്ടിയവര്‍ സൂപ്പര്‍ സ്റ്റാര്‍ മുതല്‍ താഴെയുള്ള ആരും ആകും. അതില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ തങ്ങള്‍ അതില്‍ ഇല്ലെന്ന് അവര്‍ പരസ്യമായി വെളിപ്പെടുത്തി മുന്നോട്ടുവരണം. സിനിമാരംഗത്തനിന്ന് നമുക്ക് ഒരു എംപിയും കേന്ദ്രമന്ത്രിയുമുണ്ട്. അദ്ദേഹം പോലും പ്രതികരിച്ചില്ല. അവര്‍ കൂടിയാണ് ഇതില്‍ ആരോപിതരായിരിക്കുന്നത്'- സാറാജോസഫ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates