

പത്തനംതിട്ട: ജില്ലയിലെ ഒരു പ്രമുഖ സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ 13 വയസ്സുകാരിയെ സഹപാഠികളായ വിദ്യാർത്ഥികൾ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ചെയർപേഴ്സൺ കെ.വി മനോജ് കുമാർ നടപടി സ്വീകരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ ശിശുസംരക്ഷണ ഓഫീസർ, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി, ചൈൽഡ് വെൽഫെയർ കമ്മിറ്റി എന്നിവരോട് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്കൂളിൽ വെച്ച് നടന്ന പതിവ് കൗൺസിലിംഗ് സെഷനിടെയാണ് അതിക്രമത്തിന് ഇരയായ പെൺകുട്ടി തനിക്കുണ്ടായ ദുരനുഭവം കൗൺസിലറോട് തുറന്നുപറഞ്ഞത്. സ്കൂൾ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് കൂടൽ പൊലീസ് വെള്ളിയാഴ്ചയോടെ രണ്ട് പ്രത്യേക കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.തനിക്കൊപ്പം പഠിക്കുന്ന സഹപാഠികളായ ആൺകുട്ടികൾ സ്കൂൾ പരിസരത്ത് വെച്ചും പുറത്തുവെച്ചും പീഡിപ്പിച്ചതായി പെൺകുട്ടി പൊലീസിന് മൊഴി നൽകി.
തന്റെ ക്ലാസിലെ മറ്റൊരു പെൺകുട്ടിയുടെ വീട്ടിൽ വെച്ചും താൻ ക്രൂരമായ പീഡനത്തിന് ഇരയായതായി കുട്ടി വ്യക്തമാക്കിയിട്ടുണ്ട്.പെൺകുട്ടിയുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത 11 പേർക്കെതിരെയാണ് പൊലീസ് നിലവിൽ കേസ് എടുത്തിട്ടുള്ളത്. ചില വിദ്യാർത്ഥികൾ രണ്ട് കേസുകളിലും പ്രതികളാണ്. ഇത്തരത്തിൽ ആകെ ആറ് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളാണ് ഇപ്പോൾ പൊലീസിന്റെ നേരിട്ടുള്ള അന്വേഷണ പരിധിയിലുള്ളത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.
കേസിലെ പ്രതികളായ വിദ്യാർത്ഥികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെല്ലാം പ്രായപൂർത്തിയാകാത്തവരായതിനാൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിലും സഹായത്തോടെയുമാകും ഇവരുടെ വിശദമായ മൊഴികൾ രേഖപ്പെടുത്തുകയെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതുകൂടാതെ, ഈ സംഭവവുമായി ബന്ധപ്പെട്ട് സംശയമുള്ള മറ്റ് രണ്ട് പേരെക്കൂടി പൊലീസ് നിലവിൽ ചോദ്യം ചെയ്തുവരികയാണ്. കുട്ടികൾക്കെതിരെയുള്ള അതിക്രമമായതിനാൽ അതീവ രഹസ്യമായും ജാഗ്രതയോടെയുമാണ് പൊലീസ് കേസ് കൈകാര്യം ചെയ്യുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates