'എന്താ ചെയ്യണ്ടേത് എന്ന് അറിയില്ല, എത്ര നാളായി ഇങ്ങനെ നില്‍ക്കാന്‍ തുടങ്ങിയിട്ട്'; ഷൈനി സുഹൃത്തിന് അയച്ച ശബ്ദസന്ദേശം പുറത്ത്

ഷൈനിയുടെയും മക്കളുടെയും മരണത്തില്‍ ഭര്‍ത്താവ് നോബി ലൂക്കോസിനെ ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു
shyni death
ഷൈനിയും മക്കളും, ഭർത്താവ് നോബി ടിവി ദൃശ്യം
Updated on
1 min read

കോട്ടയം: ഏറ്റുമാനൂരിന് സമീപം യുവതിയും കുട്ടികളും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരായ ഓഡിയോ ക്ലിപ്പ് പുറത്ത്. മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഷൈനി അടുത്ത സുഹൃത്തിന് അയച്ച സന്ദേശമാണ് പുറത്തുവന്നിട്ടുള്ളത്. വിവാഹമോചനത്തിന് ഭര്‍ത്താവ് നോബി ലൂക്കോസ് സമ്മതിക്കാത്തതിനെത്തുടര്‍ന്ന് കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് യുവതി ശബ്ദസന്ദേശത്തില്‍ സൂചിപ്പിക്കുന്നു.

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവ് നോബിയുമായി പിണങ്ങിയ ഷൈനി (43) മക്കളായ അലീന (11), ഇവാന (10) എന്നിവരോടൊപ്പം കഴിഞ്ഞ 9 മാസമായി പാറോലിക്കലിലെ സ്വന്തം വീട്ടിലായിരുന്നു താമസിച്ചു വന്നിരുന്നത്. പ്രശ്‌നങ്ങള്‍ നീണ്ടുപോകുന്നതല്ലാതെ, വിവാഹമോചനത്തിന് ഭര്‍ത്താവ് സഹകരിക്കുന്നില്ലെന്ന് ഷൈനി പറയുന്നു. ജോലി കണ്ടെത്താന്‍ സാധിക്കാത്തതിന്റെ പ്രശ്‌നങ്ങളും സന്ദേശത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

'' നാട്ടിലെങ്ങും ഒരു ജോലിയും കിട്ടുന്നില്ല. ഞാന്‍ കുറെ തപ്പി. പിള്ളാരെ വല്ല ഹോസ്റ്റലിലും നിര്‍ത്തിയിട്ട് എവിടേലും ജോലി നോക്കണം. ഒരു വര്‍ഷം എക്‌സിപിരിയന്‍സ് ആയിട്ട് വേറെ എവിടേലും പോകണം. ഫെബ്രുവരി 17 ന് കോടതിയില്‍ വിളിച്ചിരുന്നു. അന്ന് പുള്ളി വന്നില്ല. പുള്ളി ഇപ്പോള്‍ നാട്ടില്‍ വന്നിട്ടുണ്ട്. ഈ ലെറ്റര്‍ പോലും അവര്‍ കൈപ്പറ്റുന്നില്ല, നാല് മാസമായി. എന്താ റീസണ്‍ എന്ന് എനിക്ക് അറിയില്ല. വക്കീല്‍ ഇനി ഏപ്രില്‍ 9നാണ് ഡേറ്റ് പറഞ്ഞിരിക്കുന്നത്. എന്താ ചെയ്യണ്ടേത് എന്ന് എനിക്ക് അറിയില്ല. ഏതായാലും ഇതിങ്ങനെ നീണ്ട് പോവുകയാണ്. ഒരു തീരുമാനവും ആകുന്നില്ല, എത്ര നാളായി ഇങ്ങനെ നില്‍ക്കാന്‍ തുടങ്ങിയിട്ട്'' . സന്ദേശത്തില്‍ ഷൈനി പറയുന്നു.

ഷൈനിയുടെയും മക്കളുടെയും മരണത്തില്‍ ഭര്‍ത്താവ് നോബി ലൂക്കോസിനെ ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. നോബിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഷൈനിക്ക് വാട്‌സ്ആപ്പില്‍ ചില മെസേജുകള്‍ താന്‍ അയച്ചിരുന്നതായി ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ സന്ദേശത്തിന്റെ ഉള്ളടക്കം എന്താണെന്ന് വ്യക്തമായിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com