

ന്യൂഡല്‍ഹി: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന് ഷൊര്‍ണൂരും ചെങ്ങന്നൂരും സ്റ്റോപ്പ് അനുവദിക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി കുമാറിനെ കണ്ടു.
കേരളത്തിന് വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചതിന് അദ്ദേഹം റെയില്‍വെ മന്ത്രിയെ നന്ദി അറിയിച്ചു. ഈ മാസം 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്യുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ശബരിമലയിലേക്ക് പോകുന്ന ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്ക് പ്രധാന റെയില്‍വെ സ്റ്റേഷന്‍ എന്ന നിലയിലാണ് ചെങ്ങന്നൂരില്‍ ട്രെയിനിന് സ്റ്റോപ്പ് ആവശ്യപ്പെട്ടത്. കേരളത്തിലെ വലിയ റെയില്‍വെ ജങ്ഷന്‍ എന്ന നിലയിലും ആയിരക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന സ്റ്റേഷനെന്ന നിലയിലും ഷൊര്‍ണൂരിലും സ്റ്റോപ്പ് വേണമെന്നാണ് ആവശ്യം.
അതേസമയം, വന്ദേഭാരത് ട്രെയിന്‍ കാസര്‍കോട് വരെ സര്‍വീസ് നടത്തുമെന്ന് റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. ട്രെയിനിന്റെ വേഗം കൂട്ടാന്‍ ട്രാക്കുകള്‍ പരിഷ്‌കരിക്കും.ഒന്നാംഘട്ടത്തില്‍ ഒന്നര വര്‍ഷംകൊണ്ട് മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാന്‍ സൗകര്യം ഒരുക്കും. രണ്ടാം ഘട്ടത്തില്‍ 130 കിലോമീറ്ററാകും വേഗമെന്നും മന്ത്രി പറഞ്ഞു.
ഡബിള്‍ സിസ്റ്റന്‍സ് സിഗ്‌നല്‍ സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞുചില സ്ഥലങ്ങളില്‍ വളവ് നികത്തേണ്ടി വരും. അതിന് സ്ഥലം ഏറ്റെടുക്കണം. ഇതിന് രണ്ട് മൂന്ന് വര്‍ഷം വേണ്ടിവരും. 160 കിലോമീറ്റര്‍ വേഗമാക്കുകയാണു ലക്ഷ്യം. അതിന് ഡിപിആര്‍ തയാറാക്കണം. കേരളത്തിലെ റെയില്‍വേ മേഖല വികസിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തമായ നിര്‍ദേശമുണ്ട്.
തിരുവനന്തപുരത്ത് ചെറിയ പദ്ധതികള്‍ നടപ്പാക്കി സമഗ്രമായ വികസനം കൊണ്ടുവരാനാണ് നീക്കം. ഇതിനായി ട്രാക്ക് വികസനം നടപ്പാക്കും. 166 കോടി രൂപ ഇതിനായി അനുവദിക്കും. നേമം കൊച്ചുവേളി പാത വികസിപ്പിക്കും. സ്റ്റേഷനുകള്‍ വികസിപ്പിച്ച് പുതിയ പേരുകളും നമ്പറുകളും നല്‍കും. എറണാകുളം മുതല്‍ കായംകുളം വരെ ട്രാക്കില്‍ വലിയ വികസനമാണ് നടക്കുന്നതെന്നും വൈഷ്ണവ് പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ വന്ദേഭാരതിന് നാളെ വീണ്ടും ട്രയല്‍ റണ്‍; കാസര്‍കോട് വരെ ട്രെയിന്‍ ഓടിക്കും
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates