

കൊച്ചി: വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി വന്ദേമാതരം മുഴുവനായി ആലപിച്ചത് ചർച്ചയാകുന്നു. വന്ദേമാതരം മുഴുവനായി ആലപിക്കേണ്ടതില്ലെന്നും, അക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും ചില കോണുകളില്‍ നിന്നും അഭിപ്രായങ്ങളുയര്‍ന്നിട്ടുണ്ട്. കേന്ദ്രനിര്‍ദേശം അക്ഷരംപ്രതി പാലിക്കുകയാണ് വിഡി സതീശന്‍ സര്‍ക്കാര്‍ ചെയ്തത്.
വന്ദേമാതരം ആലാപനത്തില്‍ കേന്ദ്രസര്‍ക്കാരിന് പൂര്‍ണണായും കീഴ്‌പ്പെട്ട യുഡിഎഫ് സര്‍ക്കാരിനെ സിപിഎം വിമര്‍ശിച്ചതോടെയാണ് ഇതുസംബന്ധിച്ച വിവാദം കൊഴുത്തത്. സുപ്രിംകോടതിയുടെ സമീപകാല നിരീക്ഷണപ്രകാരം, വന്ദേമാതരം ആലപിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം സംസ്ഥാനങ്ങള്‍ക്ക് ഒരു നിര്‍ദേശം മാത്രമാണ്. അത് നിര്‍ബന്ധിതമല്ലെന്നും അനുസരിക്കാത്തതിന് യാതൊരു ശിക്ഷാനടപടിയും ഇല്ലെന്നും വ്യക്തമാക്കിയിട്ടുമുണ്ട്.
വിവാദത്തിന്റെ പശ്ചാത്തലത്തില്‍, വന്ദേമാതരത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് ഒന്നു പരിശോധിക്കാം. സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികളില്‍ വന്ദേമാതരം നിര്‍ബന്ധമാണ്. വന്ദേമാതരത്തില്‍റെ ആറു ഖണ്ഡികയാണ് ആലപിക്കേണ്ടത്. പുതിയ നിയമ പ്രകാരം, മൂന്ന് മിനിറ്റും പത്ത് സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ആലാപനമാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്.
സംസ്ഥാന ഗവര്‍ണര്‍മാര്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ വന്ദേമാതരം നിര്‍ബന്ധമാണ്. വന്ദേ മാതരവും ജനഗണമനയും ഒരുമിച്ച് ആലപിക്കുന്ന ചടങ്ങുകളില്‍, ദേശീയ ഗീതമായ 'വന്ദേ മാതരം' ആയിരിക്കും ആദ്യം ആലപിക്കുക. തുടര്‍ന്നാണ് ദേശീയ ഗാനം (ജനഗണമന) ആലപിക്കുക. അതിനു തൊട്ടുമുമ്പ് മൃദംഗത്തിന്റെ നാദം ഉണ്ടായിരിക്കും. ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേമാതരം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്നത് നിര്‍ബന്ധമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates