ഓണ്‍ലൈന്‍ ക്ലാസുകളില്‍ പാട്ടും ഡാന്‍സും തെറിയഭിഷേകവും; വ്യാജന്‍മാരെ കരുതിയിരിക്കണം, മുന്നറിയിപ്പുമായി പൊലീസ്

ഓണ്‍ലൈന്‍ ക്ലാസുകളില്‍ വ്യാജന്മാര്‍ നുഴഞ്ഞുകയറി പാട്ടും ഡാന്‍സും തെറിയഭിഷേകവും നടത്തുന്നതില്‍ ജാഗ്രത വേണമെന്ന് പൊലീസ്
കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രത്തില്‍ നിന്ന്‌
കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രത്തില്‍ നിന്ന്‌
Updated on
1 min read

തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസുകളില്‍ വ്യാജന്മാര്‍ നുഴഞ്ഞുകയറി പാട്ടും ഡാന്‍സും തെറിയഭിഷേകവും നടത്തുന്നതില്‍ ജാഗ്രത വേണമെന്ന് പൊലീസ്. കുട്ടികളില്‍ നിന്ന് ചോരുന്ന ഓണ്‍ലൈന്‍ ക്ലാസുകളുടെ ലിങ്കും പാസ്വേഡും ഉപയോഗിച്ചാണ് സാമൂഹ്യവിരുദ്ധര്‍ നുഴഞ്ഞ് കയറുന്നത്. അതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകളുടെ ലിങ്ക്, പാസ്വേഡ് എന്നിവ കൈമാറാതിരിക്കാന്‍ കുട്ടികളും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

ഇക്കാര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ ബോധവത്കരണം നടത്തണം. കുട്ടികളുടെ പേരുചേര്‍ത്തുള്ള ഐഡി ഉപയോഗിച്ച് ക്ലാസില്‍ കയറിയാല്‍ ഒരുപരിധിവരെ പ്രശ്‌നം പരിഹരിക്കാം. പുറത്തുള്ളവര്‍ ക്ലാസില്‍ കയറുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതി നല്‍കുകയും വേണമെന്നും പൊലീസ് നിര്‍ദേശിച്ചു. 

ഇക്കാര്യങ്ങള്‍ വ്യക്തമാക്കി കേരള പൊലീസ് ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണരൂപം

കൂട്ടുകാരേ...
ഓണ്‍ലൈന്‍ ക്ലാസുകളുടെ ലിങ്ക്, പാസ്വേഡ് എന്നിവ കൈമാറരുതേ...
ഓണ്‍ലൈന്‍ ക്ലാസുകളില്‍ വ്യാജന്മാര്‍ നുഴഞ്ഞുകയറി പാട്ടും ഡാന്‍സും തെറിയഭിഷേകവും നടത്തിയ സംഭവം അടുത്തിടെയാണ് ഉണ്ടായത്. ഒരു പൊതുവിദ്യാലയത്തിന്റെ  ഓണ്‍ലൈന്‍ ക്ലാസിനിടെ കറുത്ത വേഷവും മുഖംമൂടിയും ധരിച്ച് 'വ്യാജവിദ്യാര്‍ഥി' ഡാന്‍സ് ചെയ്തു. കൊല്ലത്തെ ഒരു സ്‌കൂളില്‍ ഒന്‍പതാം ക്ലാസിലെ ഓണ്‍ലൈന്‍ റൂമിലെ കമന്റ് ബോക്‌സില്‍ തെറിയഭിഷേകവുമുണ്ടായി. ക്ലാസിനിടെ സിനിമ, കോമഡി ക്ലിപ്പിങ്ങുകള്‍, ട്രോളുകള്‍ എന്നിവയും പ്രത്യക്ഷപ്പെടുന്നുണ്ട്. 40 കുട്ടികളുള്ള ക്ലാസില്‍ 48 കുട്ടികള്‍വരെയെത്തിയ സംഭവവുമുണ്ടായി.

ഓണ്‍ലൈന്‍ വഴി പ്രവേശനം നേടിയ കുട്ടികളെ അധ്യാപകര്‍ക്ക് പരിചയമില്ലാത്തതിനാല്‍ വ്യാജന്മാരെ കണ്ടെത്താന്‍ പ്രയാസമാണ്. അച്ഛനമ്മമാരുടെ ഐഡി ഉപയോഗിച്ച് ക്ലാസില്‍ കയറുന്നതുമൂലം പേരുകള്‍ കണ്ട് തിരിച്ചറിയാനും കഴിയുന്നില്ല. സൗജന്യമായി ലഭിക്കുന്ന പ്ലാറ്റ്ഫോമുകളില്‍ ക്ലാസുകള്‍ നടത്തുന്നതിനാല്‍ അന്വേഷണത്തിന് പരിമിതിയുണ്ട്.

പലപ്പോഴും ക്ലാസുകളുടെ ലിങ്കും പാസ്വേഡും കുട്ടികളില്‍നിന്നുതന്നെയാണ് ചോരുന്നത്. ഓണ്‍ലൈന്‍ ക്ലാസുകളുടെ ലിങ്ക്, പാസ്വേഡ് എന്നിവ കൈമാറാതിരിക്കാന്‍ കുട്ടികളും രക്ഷിതാക്കളും ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ ബോധവത്കരണം  നടത്തണം. കുട്ടികളുടെ പേരുചേര്‍ത്തുള്ള ഐഡി ഉപയോഗിച്ച് ക്ലാസില്‍ കയറിയാല്‍ ഒരുപരിധിവരെ പ്രശ്‌നം പരിഹരിക്കാം. പുറത്തുള്ളവര്‍ ക്ലാസില്‍ കയറുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതി നല്‍കുകയും ചെയ്യണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com