ശ്രീനിജൻ എംഎൽഎയാണ് ഒന്നാം പ്രതി, ദീപുവിന്റേത് ആസൂത്രിത കൊലപാതകം; ആക്രമിച്ച‌‌ത് പ്രൊഫഷണൽ രീതിയിൽ: സാബു ജേക്കബ്

പുറത്തേക്ക് യാതൊരു പരിക്കും ഏൽക്കാതെ ആന്തരികമായ ക്ഷതമേൽപ്പിക്കുന്ന മർദ്ദനമാണ് നടത്തിയത്
സാബു എം ജേക്കബ്, ശ്രീനിജൻ എംഎൽഎ
സാബു എം ജേക്കബ്, ശ്രീനിജൻ എംഎൽഎ
Updated on
1 min read

കൊച്ചി: ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റേത് ആസൂത്രിത കൊലപാതകമാണെന്ന് സാബു എം ജേക്കബ്. പ്രൊഫഷണൽ രീതിയിലുള്ള ആക്രമണമായിരുന്നെന്നും ശ്രീനിജൻ എംഎൽഎയാണ് കേസിലെ ഒന്നാം പ്രതിയെന്നും ട്വന്റി ട്വന്റി ചീഫ് കോ ഓർഡിനേറ്ററായ സാബു ആരോപിച്ചു. പുറത്തേക്ക് യാതൊരു പരിക്കും ഏൽക്കാതെ ആന്തരികമായ ക്ഷതമേൽപ്പിക്കുന്ന മർദ്ദനമാണ് നടത്തിയത്. ആന്തരികമായേറ്റ ക്ഷതമാണ് ദീപുവിന്റെ മരണത്തിന് കാരണമെന്നും സാബു പറഞ്ഞു.

ശ്രീനിജൻ എംഎൽഎയായ ശേഷം തങ്ങളുടെ 50 പ്രവർത്തകർ ആക്രമിക്കപ്പെട്ടെന്നും പത്ത് മാസമായി കിഴക്കമ്പലത്തും ട്വന്റി ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകളിലും ക്രമസമാധാനം ഇല്ലാത്ത അവസ്ഥയാണെന്നും സാബു പറഞ്ഞു. ദീപുവിന്റെ അയൽവാസികൾ പോലും എംഎൽഎയ്ക്ക് എതിരെ പ്രതികരിക്കാൻ ഭയക്കുന്നു. ആരെങ്കിലും പ്രതികരിച്ചാൽ അവർക്കെതിരെ ഭീഷണി ഉയർത്തുകയാണ്. 

അക്രമി സംഘം ശ്രീനിജൻ എംഎൽഎയുമായി കൃത്യം നടത്തുന്നതിന് മുൻപും ശേഷവും ബന്ധപ്പെട്ടിട്ടുണ്ട്. ശ്രീനിജൻ എംഎൽഎയാണ് കേസിലെ ഒന്നാം പ്രതി. രാഷ്ട്രീയ ബലവും, കോടതികളിൽ ഉള്ള സ്വാധീനവും ഉപയോഗിച്ച് ശ്രീനിജൻ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ആർക്കും പരാതി പറയാൻ പോലും ധൈര്യം ഇല്ലെന്നും സാബു ആരോപിച്ചു.

യാതൊരു ഭയവും ഇല്ല, അന്വേഷണം നടക്കട്ടെ: ശ്രീനിജൻ

തികച്ചും വാസ്തവവിരുദ്ധമായ ആരോപണങ്ങളാണ് സാബു ഉന്നയിക്കുന്നതെന്ന് എംഎൽഎ പി വി ശ്രീനിജൻ പ്രതികരിച്ചു. ദീപുവിന്റെ മരണത്തിന് പിന്നാലെ യാതൊരു ബന്ധവുമില്ലാത്ത തന്നെ വലിച്ചിഴയ്ക്കുകയാണെന്നും ആരോപണം പൊലീസ് അന്വേഷിക്കട്ടെ എന്നുമാണ് ശ്രീനിജൻ പ്രതികരിച്ചത്. അറസ്റ്റിലായവരെ പാർട്ടി പ്രവർത്തകർ എന്ന നിലയിൽ എനിക്ക് വ്യക്തിപരമായി അറിയാം. പക്ഷെ ഈ സംഭവവുമായി ബന്ധപ്പെട്ട യാതൊരു ബന്ധവും ഇല്ലെന്ന് എവിടെവേണമെങ്കിലും തെളിയിക്കാം. പൊലീസ് എന്റെ ഫോൺ അടക്കം പരിശോധിച്ചോട്ടെ. സാബു പറയുന്നത് തികച്ചും ബാലിശമായ കാര്യങ്ങളാണ്, ശ്രീനിജൻ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com