ചരിത്ര വിജയം ഗ്രേസ് മാര്‍ക്ക് ഇല്ലാതെ; ആഹ്ലാദം പകരുന്ന നേട്ടമെന്ന് വിദ്യാഭ്യാസമന്ത്രി 

 കോവിഡ് മൂലം കലാകായിക മത്സരങ്ങള്‍ അടക്കമുള്ള പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത സാഹചര്യത്തിലാണ് ഗ്രേസ് മാര്‍ക്ക് വേണ്ട എന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്
വി ശിവന്‍കുട്ടി മാധ്യമങ്ങളെ കാണുന്നു
വി ശിവന്‍കുട്ടി മാധ്യമങ്ങളെ കാണുന്നു
Updated on
1 min read

തിരുവനന്തപുരം: ഗ്രേസ് മാര്‍ക്ക് ഇല്ലാതെ നടത്തിയ ഫലപ്രഖ്യാപനത്തില്‍ എസ്എസ്എല്‍സിക്ക് റെക്കോര്‍ഡ് വിജയം നേടിയത് ഇത്തവണത്തെ പ്രത്യേകതയാണ്.  കോവിഡ് മൂലം കലാകായിക മത്സരങ്ങള്‍ അടക്കമുള്ള പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത സാഹചര്യത്തിലാണ് ഗ്രേസ് മാര്‍ക്ക് വേണ്ട എന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. 

വിദ്യാര്‍ത്ഥിയുടെ മുന്‍വര്‍ഷത്തെ സംസ്ഥാന തല മത്സരങ്ങളിലെ പ്രകടത്തിന്റെ ശരാശരി നോക്കി ഗ്രേസ് മാര്‍ക്ക് നല്‍കാമെന്ന് എസ്‌സിഇആര്‍ടി ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇത് അംഗീകരിച്ചില്ല. സ്‌കൗട്ട്, എന്‍സിസി, എന്‍എസ്എസ് എന്നിവയില്‍ അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ക്കും ഗ്രേസ് മാര്‍ക്കില്ല.

എസ്എസ്എല്‍സി പരീക്ഷയില്‍ ഇത്തവണ റെക്കോര്‍ഡ് വിജയമാണ്. 4,19,651 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയതായി  പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 99.47 ശതമാനമാണ് വിജയം. വിജയശതമാനം 99 കടക്കുന്നത് ഇതാദ്യമാണ്. വിദ്യാര്‍ത്ഥികളുടെ വിജയം ആഹ്ലാദം പകരുന്ന നേട്ടമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

1,21,318 പേര്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടി. കഴിഞ്ഞ വര്‍ഷം 41,906 പേരാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയത്. ഇത്തവണ എ പ്ലസ് ഗ്രേഡ് ലഭിച്ചതില്‍ 79,412 ന്റെ വര്‍ധന രേഖപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. 2214 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. 

4,21,887 പേരാണ് പരീക്ഷ എഴുതിയത്. കഴിഞ്ഞ വര്‍ഷം 98.82 ശതമാനമായിരുന്നു വിജയ ശതമാനം. 0.65 ശതമാനത്തിന്റെ വര്‍ധനയാണ് ഈവര്‍ഷം വിജയശതമാനത്തില്‍ ഉണ്ടായത്.

ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള റവന്യൂ ജില്ല കണ്ണൂരാണ്. 99.85 ശതമാനം. ഏറ്റവും കുറവ് വയനാട്. 98.13ശതമാനം. ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ല പാലയാണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് കിട്ടിയത് മലപ്പുറത്താണ്്. ഗള്‍ഫില്‍ പരീക്ഷ എഴുതിയ 97.03 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. 

http://keralapareekshabhavan.in, https://sslcexam.kerala.gov.in, http://www.results.kite.kerala.gov.in, http://www.prd.kerala.gov.in, http://www.result.kerala.gov.in, http://examresults.kerala.gov.in, http://results.kerala.nic.in, http://www.sietkerala.gov.in എന്നീ വെബ് സൈറ്റുകളില്‍ പരീക്ഷാഫലം അറിയാം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com