

കേരളത്തിലെ ജയിലുകളിൽ നിന്ന് നിരവധി പേർ ജയിൽ ചാടുന്നുണ്ട്. അതിൽ ഭൂരിപക്ഷംപേരെയും പിടികൂടാറുമുണ്ട്. രക്ഷപ്പെടുന്നവരുമുണ്ട്. എന്നാൽ ദീർഘകാലമായി രക്ഷപ്പെട്ട് ജീവിച്ചവരിൽ ചിലർ ജയിലിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. അങ്ങനെയുള്ള ചില കഥകളും കേരളത്തിലുണ്ടായിട്ടുണ്ട്. ഒന്നും രണ്ടും വർഷം ജയിലിന് പുറത്ത് ആരുമറിയാതെ ജീവിച്ചവരല്ല, മൂന്നരപ്പതിറ്റാണ്ടും കാൽനൂറ്റാണ്ടുമൊക്കെ ആരുമറിയാതെ സ്വതന്ത്രമായി ജീവിച്ച ചിലരാണ് ജയിലുകളിലേക്ക് മടങ്ങിയെത്തിയത്. അവരുടെ കഥ ഇങ്ങനെയാണ്.
കേരളത്തിൽ രണ്ട് കൊലപാതക കേസുകളിൽ ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങിയ രണ്ട് പേരാണ് കഴിഞ്ഞ ദീർഘകാലം ഒളിവിൽ കഴിഞ്ഞ ശേഷം തിരികെ ജയിലിൽ സ്വമേധായ എത്തിയത്. എട്ട് വർഷത്തിനിടയിലാണ് ഈ രണ്ടുപേരും വീണ്ടും ശിക്ഷ അനുഭവിക്കാനായി ജയിലിലെത്തിയത്. അതിലൊരാൾ ജയിൽ ചാടിയിട്ട് 25 വർഷങ്ങൾക്ക് ശേഷമാണ് ജയിലിലേക്ക് മടങ്ങിയെത്തിയത്. മറ്റൊരാൾ 34 വർഷത്തിന് ശേഷവും. രണ്ട് പേരും ശിക്ഷിക്കപ്പെട്ടതും ജയിൽ ചാടിയതും 1991 ലായിരുന്നു. ഒരാൾ 2017 ൽ തിരികെ ജയിലിലെത്തി. മറ്റെയാൾ 2025 ലും.
പരോൾ ലഭിച്ച് പുറത്തിറിങ്ങി മുങ്ങിയ കൊലക്കേസ് പ്രതി 25 വർഷത്തിന് ശേഷം പൂജപ്പുര ജയിലിൽ കീഴടങ്ങിയ സംഭവമുണ്ട്. 2017 ജൂലൈ മാസത്തിലാണ് ഈ സംഭവം നടന്നത്. എറണാകുളം മട്ടാഞ്ചേരി സ്വദേശിയായ നാസറാണ് അൻപത്തിയഞ്ചാം വയസ്സിൽ ശിക്ഷ ഏറ്റുവാങ്ങാനായി ജയിലിലേക്ക് തിരിച്ചെത്തിയത്.
1991 ഏപ്രിലിൽ മറ്റ് നാല് പേരോടൊപ്പം ഒരു കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടു. 1992 ഡിസംബറിൽ 30 ദിവസത്തെ പരോളിലിറങ്ങിയപ്പോൾ, ഒളിവിൽ പോയി. അവിവാഹിതനായ നാസർ വിദേശത്തേക്ക് പോയി. അവിടെ ചെറിയ ജോലികൾ ചെയ്തു ജീവിച്ചു എന്നാണ് പറയപ്പെടുന്നത്. അഞ്ച് വർഷം മുമ്പ് അദ്ദേഹം തിരിച്ചെത്തി, പിന്നീട് കാൻസർ ബാധിതനായി. രേഖകൾ പരിശോധിച്ച ശേഷമാണ് നാസറിനെ ജയിലിൽ പ്രവേശിപ്പിച്ചത്.
പരോളിൽ മുങ്ങിയ പ്രതി 34 വർഷത്തിന് ശേഷം ശിഷ്ടകാലം ജയിലിൽ കഴിയണമെന്ന ആവശ്യവുമായി അധികൃതരെ സമീപിച്ചത് അടുത്തിടെയാണ്. പരിചയക്കാരിയായ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ 35 വർഷങ്ങൾക്ക് മുമ്പ് ശിക്ഷിക്കപ്പെട്ട ഇടുക്കി നെടുങ്കണ്ടം സ്വദേശി ഭാസ്കരൻ (65)ആണ് ഈ വർഷം ജനുവരിയിൽ തിരുവനന്തപുരം കാട്ടാക്കട നെട്ടുകാൽത്തേരി ജയിലിൽ മടങ്ങിയെത്തിയത്. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ ഭാസ്കരൻ 1991 ഫെബ്രുവരി 11നാണ് തുറന്ന ജയിലിൽ നിന്ന് പരോളിനിറങ്ങി മുങ്ങിയത്.ശിഷ്ടകാലം തനിക്ക് ജയിലിൽ കഴിയണമെന്ന ആവശ്യവുമായാണ് ഭാസ്കരൻ തുറന്ന ജയിലിൽ എത്തിയത്.
കേസിന് ആസ്പദമായ സംഭവം നടന്നത് തിരുവനന്തപുരം നേമത്താണ്. ഭാസ്കരനെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷിച്ചതിൽ നിന്നും പരോളിലിറങ്ങി മുങ്ങിയ ഭാസ്കരൻ കാസർഗോഡ് പോയി മറ്റൊരു പേരിൽ (രാംദാസ് എന്ന ആധാർ രേഖയിൽ) ജീവിച്ചു. അവിടെ വച്ച് വിവാഹിതനാവുകയും ചെയ്തു. ഭാര്യ അടുത്തിടെ മരിച്ചു. മക്കൾ കാസർഗോഡ് ഉണ്ടെന്ന് ഭാസ്കരൻ പറഞ്ഞതായും അധികൃതർ പറഞ്ഞു. മഞ്ചേശ്വരം പൊലീസ് ഈ വിവരങ്ങൾ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ പൂജപ്പുര സെൻട്രൽ ജയിലിൽ അയച്ചു. തനിക്ക് വെരിക്കോസ് മൂലമുള്ള ബുദ്ധിമുട്ട് മാത്രമേയുള്ളൂവെന്നും ബാക്കി ആരോഗ്യപരമായ പ്രശ്നങ്ങളൊന്നുമില്ലെന്നും ജയിൽ അധികൃതരോട് പറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates