ജ്യൂസ് കുടിച്ച് വിദ്യാർത്ഥി മരിച്ചു; 11 വർഷത്തിന് ശേഷം സിബിഐ അന്വേഷണം
കൊച്ചി: ജ്യൂസ് കുടിച്ച് വിദ്യാർത്ഥി മരിച്ച കേസിൽ 11 വർഷത്തിന് ശേഷം സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ബേക്കറിയിൽ നിന്ന് ജ്യൂസ് വാങ്ങിക്കുടിച്ചതിന് പിന്നാലെയാണ് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചത്. കൊല്ലം വെട്ടിപ്പുഴ മേലേപ്പറമ്പിൽ വീട്ടിൽ സുധീന്ദ്ര പ്രസാദിന്റെ മകനും ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയും ആയിരുന്ന റാണാ പ്രതാപ് സിങാണ് മരിച്ചത്.
കുട്ടിയുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ നിരവധി തവണ സംശയകരമായ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി തുടർച്ചയായി പരാതി സമർപ്പിച്ച സാഹചര്യത്തിലാണ് കോടതി സിബിഐ അന്വേഷണത്തിനു നിർദേശിച്ചത്. സിബിഐ കേസ് അന്വേഷിക്കേണ്ടതില്ലെന്നു കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
2011 മാർച്ച് 26നാണ് കേസിനാസ്പദമായ സംഭവം. എസ്‌എസ്‌എൽസി പരീക്ഷയുടെ അവസാന ദിവസം സുഹൃത്തുക്കളുമായി കൊല്ലം പുനലൂരിലെ ബേക്കറിയിൽ നിന്നു ജ്യൂസ് കുടിച്ച് ഇറങ്ങിയ റാണാ പ്രതാപ്, വൈകീട്ട് നാലരയോടെ മരിച്ചു. ഒപ്പം ജ്യൂസ് കുടിച്ച സഹപാഠികൾക്ക് ആർക്കും കുഴപ്പം ഉണ്ടായില്ല. പോസ്റ്റുമോർട്ടത്തിൽ റാണാ പ്രതാപിന്റെ ആമാശയത്തിൽ ഫോർമിക് ആസിഡിന്റെ അംശം കണ്ടെത്തി.
എന്നാൽ പൊലീസ് അന്വേഷണത്തിൽ കുട്ടിയുടെ ശരീരത്തിൽ എങ്ങനെ ആസിഡ് അംശം എത്തിയെന്നു കണ്ടുപിടിക്കാൻ സാധിച്ചില്ല. ഇതോടെ കുട്ടിയുടെ പിതാവ് സുധീന്ദ്ര പ്രസാദ് കോടതിയെ സമീപിച്ചു. 2017 നവംബർ 20ന് എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിൽ അന്വേഷണത്തിനു കോടതി ഉത്തരവിച്ചു. ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് പ്രകാരം നരഹത്യ ആയേക്കാമെന്ന നിഗമനത്തിൽ എത്തിയെങ്കിലും ഉറപ്പിക്കാനായില്ല.
സഹപാഠികൾക്കു നേരെ അന്വേഷണം നീണ്ടെങ്കിലും തെളിവുകൾ കണ്ടെത്താനായില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ സുധീന്ദ്ര പ്രസാദ് മരിച്ചു. മറ്റൊരു മകൻ ഛത്രപതി ശിവജിയെ കേസിൽ കക്ഷി ചേർത്താണ് ഇപ്പോൾ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

