

കോഴിക്കോട്: ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് കുറ്റിച്ചിറ മിശ്കാല്‍ പള്ളിയില്‍ കയറിയതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ പുതിയ ചര്‍ച്ച. സുനിത വില്യംസിന് കയറാവുന്ന പള്ളിയില്‍ നാട്ടിലെ സ്ത്രീകള്‍ക്കും വിനോദ സഞ്ചാരികളായ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കാത്തതെന്തെന്ന് ചോദ്യം ഉന്നയിക്കുകയാണ് സോഷ്യല്‍മീഡിയയില്‍ ചിലര്‍. കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ മുഖ്യാതിഥിയായെത്തിയ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് ഹെറിറ്റേജ് വാക്കിന്റെ ഭാഗമായാണ് ചരിത്രപ്രസിദ്ധമായ കുറ്റിച്ചിറ മിശ്കാല്‍ പള്ളി സന്ദര്‍ശിച്ചത്.
സുനിതയുടെ സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങളുയര്‍ന്നത്. സുനിത വില്യംസിന് കയറാവുന്ന പള്ളിയില്‍ നാട്ടിലുള്ളവര്‍ക്കും സഞ്ചാരികളായ വനിതകള്‍ക്കും സന്ദര്‍ശിക്കാന്‍ വാതിലുകള്‍ തുറന്നിടണമെന്ന ആവശ്യമാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്. പ്രാര്‍ത്ഥനയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ തുടര്‍ന്നാലും ചരിത്രസ്മാരകത്തിന്റെ അകം സ്ത്രീകള്‍ കൂടി കാണാന്‍ പ്രവേശനം അനുവദിക്കണമെന്നാണ് ആവശ്യം.
നമസ്‌കരിക്കാന്‍ കയറ്റിയില്ലെങ്കിലും ചരിത്രസ്മാരകത്തിന്റെ അകം സ്ത്രീകള്‍ കൂടി കാണാന്‍ പറ്റുന്ന രൂപത്തില്‍ മാറണമെന്ന് യുവ എഴുത്തുകാരി ഹന്ന മേത്തര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. ഹെറിറ്റേജ് വാക്ക് നടത്തുമ്പോള്‍ സ്ത്രീകളെ പുറത്തുനിര്‍ത്തുന്നത് വളരെ വിഷമം തോന്നാറുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ഫിന്‍ലന്‍ഡ്, ഇറ്റലി, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നുള്ളവരുമായി നടത്തിയ ഹെറിറ്റേജ് വാക്കില്‍ സംഘത്തിലുണ്ടായിരുന്ന സ്ത്രീകള്‍ക്ക് പള്ളിക്കകത്ത് കയറാന്‍ അനുമതി ലഭിച്ചില്ല. എന്നാല്‍ സംഘത്തിനൊപ്പമുണ്ടായിരുന്ന പുരുഷന് പള്ളിക്കകത്ത് കയറാന്‍ അനുവാദം ലഭിച്ചു. അദ്ദേഹം അകത്ത് കയറി പള്ളി പൂര്‍ണമായും കാണുകയും വീഡിയോകളും പകര്‍ത്തിയാണ് മടങ്ങിയത്. താനടക്കം കൂടെയുണ്ടായിരുന്ന നാല് സ്ത്രീകള്‍ക്കും അദ്ദേഹം തിരിച്ചു വരുന്നത് വരെ പള്ളിക്ക് പുറത്ത് കാത്തുനില്‍ക്കേണ്ടി വന്നുവെന്നും അവര്‍ കുറിച്ചു.
എന്നാല്‍ സുനിത വില്യംസിന്റെ സന്ദര്‍ശനത്തിലെ ഇളവുകള്‍ എപ്പോഴും അനുവദിക്കുന്നതല്ലെന്നും വിവാദത്തില്‍ പ്രതികരിച്ചുകൊണ്ട് മിഷ്‌കാല്‍ പള്ളി കമ്മിറ്റി സെക്രട്ടറി എന്‍. ഉമ്മര്‍ പറഞ്ഞു. സര്‍ക്കാരിന്റെ അതിഥിയായാണ് അവര്‍ വന്നത്. വിഐപികള്‍ക്ക് പള്ളി സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ അനുമതി നല്‍കാറുണ്ട്. പള്ളിയുടെ ചരിത്രവും വാസ്തുവിദ്യയും മനസ്സിലാക്കുന്നതിനുള്ള ഹെറിറ്റേജ് വാക്കിന്റെ ഭാഗമായിരുന്നു അവരുടെ സന്ദര്‍ശനം,'' ഉമ്മര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
'മുന്‍കാലങ്ങളില്‍, പള്ളിയുടെ വാസ്തുവിദ്യാ അത്ഭുതങ്ങളെക്കുറിച്ച് പഠിക്കാന്‍ താത്പര്യം കാണിച്ച ചില വനിതാ പുരാവസ്തു ഗവേഷകര്‍ക്കും ചരിത്രകാരന്മാര്‍ക്കും പ്രവേശനാനുമതി നല്‍കിയിട്ടുണ്ട്. പള്ളിയുടെ പവിത്രത നിലനിര്‍ത്താനും അത് ഫോട്ടോഗ്രാഫിക്കുള്ള ഒരു ഇടമായി മാറുന്നില്ലെന്ന് ഉറപ്പാക്കാനും ഞങ്ങള്‍ ശ്രമിക്കുന്നു,' അദ്ദേഹം പറഞ്ഞു. അതേസമയം എന്നാല്‍ പള്ളിയില്‍ എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കുന്നത് പള്ളിയുടെ സാംസ്‌കാരിക പ്രസക്തിയെ ശക്തിപ്പെടുത്തുമെന്ന് കോഴിക്കോട് സ്വദേശിയായ പരമ്പരാഗത കാസി കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ റാംസി ഇസ്മായില്‍ പറഞ്ഞു. 'പള്ളിയെക്കുറിച്ച് പഠിക്കാന്‍ ഗൗരവമായ താത്പര്യം കാണിക്കുന്ന സ്ത്രീകളെ അകത്ത് പ്രവേശിക്കാന്‍ അനുവദിക്കണം. പഠന ആവശ്യങ്ങള്‍ക്കായി വരുന്നവരെ ലിംഗഭേദമില്ലാതെ അനുവദിക്കണമെന്നും' അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates