

തിരുവനന്തപുരം: വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ വിപണി ഇടപെടല്‍ ശക്തമാക്കി സപ്ലൈകോ. ഇന്നു മുതൽ ഡിസംബര്‍ 9 വരെ സപ്ലൈകോയുടെ മൊബൈല്‍ വില്‍പ്പനശാലകള്‍ സംസ്ഥാനത്തെ 700 കേന്ദ്രങ്ങളിലെത്തി സബ്‌സിഡി സാധനങ്ങള്‍ വിതരണം നടത്തും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ പാളയം മാര്‍ക്കറ്റിന് സമീപം ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും.
മൊബൈല്‍ വില്‍പ്പനശാലകളുടെ ജില്ലാതാലൂക്ക് തലത്തിലുള്ള ഫ്ലാഗ് ഓഫ് എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ അതതു കേന്ദ്രങ്ങളില്‍ നിര്‍വഹിക്കും. തിരുവനന്തപുരം, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ 150 കേന്ദ്രങ്ങളില്‍ മൊബൈല്‍ വില്‍പ്പനശാലകള്‍ എത്തി 30നും ഡിസംബര്‍ ഒന്നിനും സാധനങ്ങള്‍ വിതരണം നടത്തും.
ഒരു ജില്ലയില്‍ അഞ്ച് മൊബൈല്‍ വില്‍പ്പനശാലകളുടെ സേവനം രണ്ട് ദിവസങ്ങളിലായി പ്രയോജനപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു മൊബൈല്‍ യൂണിറ്റ് ഒരു ദിവസം അഞ്ച് കേന്ദ്രങ്ങളിലെത്തും. രണ്ടു ദിവസങ്ങളില്‍ 10 കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സബ്‌സിഡി സാധനങ്ങള്‍ വില്‍പ്പന നടത്തും. അഞ്ച് മൊബൈല്‍ യൂണിറ്റുകള്‍ രണ്ട് ദിവസങ്ങളിലായി 50 കേന്ദ്രങ്ങളില്‍ സബ്‌സിഡി സാധനങ്ങള്‍ വിതരണം ചെയ്യും.
മൊബൈല്‍ വില്‍പ്പനശാലകളുടെ മറ്റു ജില്ലകളിലെ സന്ദര്‍ശന സമയം: കൊല്ലം, കോഴിക്കോട്, കണ്ണൂര്‍ (ഡിസംബര്‍ 2, 3)  പത്തനംതിട്ട, പാലക്കാട്, മലപ്പുറം (ഡിസംബര്‍ 4, 5)  ആലപ്പുഴ, തൃശ്ശൂര്‍ (ഡിസംബര്‍ 6, 7)  ഇടുക്കി, കോട്ടയം, എറണാകുളം (ഡിസംബര്‍ 8, 9). സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമെ ശബരി ഉല്‍പ്പന്നങ്ങളും മൊബൈല്‍ വില്‍പ്പനശാലകളില്‍ ലഭിക്കും.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
