

കോഴിക്കോട്: കുന്നംകുളത്തെ പൊലീസ് കസ്റ്റഡി മർദനത്തില്‍ നടപടിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി. ദൃശ്യങ്ങൾ കണ്ടു. പൊലീസിൻ്റെ ഭാഗത്ത് നിന്നുണ്ടായത് മോശം പ്രവൃത്തിയാണ്. അടിയന്തരാവസ്ഥയാണ് നാട്ടിൽ നടക്കുന്നത്. തന്‍റെ പരിധിയിൽപ്പെടുന്ന പ്രദേശത്ത് നിന്ന് എന്ത് ചെയ്യാൻ പറ്റുമെന്ന് നോക്കട്ടെയെന്നും സുരേഷ് ഗോപി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കുന്നംകുളം സ്റ്റേഷനിലെ മർദനത്തിൽ സസ്പെൻഷന് പിന്നാലെ പൊലീസുകാർക്കെതിരെ തുടർ നടപടികളിലേക്ക് ആഭ്യന്തരവകുപ്പ് കടക്കാനൊരുങ്ങുകയാണ്. സംഭവവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ഉത്തര മേഖല ഐജി നിർദ്ദേശം നൽകിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെയാണ് കുന്നംകുളം എസ് ഐ നുഹ്മാന്റെ നേതൃത്വത്തിൽ ക്രൂരമായി മർദ്ദിച്ചത്.
കസ്റ്റഡി മര്‍ദ്ദനത്തില്‍ സുജിത്തിന്റെ പരാതിയില്‍, അന്നത്തെ കുന്നംകുളം എസ്‌ഐ നുഹ്മാന്‍, സിപിഒമാരായ ശശിധരന്‍, സജീവന്‍, സന്ദീപ് എന്നിവര്‍ക്കെതിരെ കോടതി കേസെടുത്തിരുന്നു. സിസിടിവി ദൃശ്യങ്ങൾ സുജിത്ത് പുറത്തുവിട്ടതോടെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. ഇതേത്തുടർന്ന് പ്രതികളായ എസ്ഐ നുഹ്മാൻ ഉൾപ്പെടെ നാലു പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
